| Tuesday, 23rd September 2025, 5:34 pm

ഇന്ത്യയുടെ ലാലേട്ടന്‍, റിയല്‍ ഓ.ജി.യെന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം ദല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 2023ലെ സിനിമകള്‍ക്കുള്ള പുരസ്‌കാരമാണ് രാഷ്ട്രപതി സമ്മാനിക്കുന്നത്. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരവും ഇതോടൊപ്പം സമ്മാനിക്കും. ദാദാസഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലാണ് വേദിയിലെ താരം.

അവാര്‍ഡ് ലഭിച്ചവരെ പരിചയപ്പെടുത്തുന്ന വേളയില്‍ അവതാരകന്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ച വാക്കുകളാണ് സിനിമാലോകത്തെ ചര്‍ച്ച. മിനിസ്റ്ററി ഓഫ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി സഞ്ജയ് ജാജുവാണ് പുരസ്‌കാര ചടങ്ങിന്റെ അവതാരകന്‍. ഇതിഹാസങ്ങള്‍ സന്നിഹിതരായ സായാഹ്നത്തിലെ ആദ്യ ആകര്‍ഷണം മോഹന്‍ലാലെന്ന് പറഞ്ഞുകൊണ്ടാണ് അജയ് തന്റെ പ്രസംഗം ആരംഭിച്ചത്.

‘ഇക്കൂട്ടത്തിലെ ആദ്യ വ്യക്തി പദ്മഭൂഷണ്‍ മോഹന്‍ലാലാണ്. ഇന്ന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങുന്നു. നാല് പതിറ്റാണ്ടിലധികമായി അദ്ദേഹം പല തരത്തിലുള്ള വേഷങ്ങള്‍ തിരശ്ശീലയില്‍ പകര്‍ന്നാടിയിട്ടുണ്ട്.

പട്ടാളക്കാരനായും കവിയായും അയല്‍പക്കത്തെ സഹോദരനെയും രാജാവായും വേഷമിട്ട അദ്ദേഹം ലക്ഷക്കണക്കിനാളുകളുടെ മനസിലെ ലാലേട്ടനായി നിറഞ്ഞുനില്‍ക്കുകയാണ്. സിനിമയെന്നത് വേറും വിനോദം മാത്രമല്ല, അത് ഒരു സേവനം കൂടിയാണെന്ന് അദ്ദേഹം കാണിച്ചുതന്നു,’ അജയ് പറയുന്നു.

ഇന്ത്യന്‍ സിനിമാലോകത്തെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദസാഹേബ് ഫാല്‍ക്കെയുടെ പേരിലുള്ള പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ആദ്യത്തെ വ്യക്തി. സൗത്ത് ഇന്ത്യന്‍ നടന്മാരില്‍ ഈ പുരസ്‌കാരം നേടിയ രണ്ടാമത്തെ നടന്‍ കൂടിയാണ് മോഹന്‍ലാല്‍.

ദേശീയ പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിനൊപ്പം ഉര്‍വശി, വിജയരാഘവന്‍, എന്നിവരും വേദിയിലുണ്ട്. മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരങ്ങളാണ് ഇരുവരും സ്വന്തമാക്കിയത്. മികച്ച എഡിറ്റിങ്- മിഥുന്‍ മുരളി (പൂക്കാലം), മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – മോഹന്‍ദാസ് (2018) എന്നിവരും വേദിയിലെ മലയാളി സാന്നിധ്യങ്ങളാണ്.

Content Highlight: Mohanlal going to receive Dadasaheb Phalke Award

We use cookies to give you the best possible experience. Learn more