| Wednesday, 8th July 2026, 8:11 am

കിരീടം പോലെ ഒരു സിനിമ ഇനി ഉണ്ടാകില്ല, കണ്ണ് നിറഞ്ഞ് മോഹൻലാൽ

കെ.എസ് ഷാബിന

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ റീമാസ്റ്റർ ചെയ്ത് ഈ മാസം പത്തിന് വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. നടനവിസ്മയം മോഹൻലാലിന്റെ അനശ്വര കഥാപാത്രമായ സേതുമാധവനെ ബിഗ് സ്‌ക്രീനിൽ വീണ്ടും കാണാനുള്ള ആവേശത്തിലാണ് സിനിമാപ്രേമികൾ.

ചിത്രത്തിന്റെ റീ-റിലീസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വാർഷിക ആഘോഷ വേളയിൽ മോഹൻലാൽ അതീവ വൈകാരികമായാണ് ഓർമകൾ പങ്കുവെച്ചത്.

കിരീടം.Photo:ManoramaOnline

‘എന്റെ 48 വർഷത്തെ സിനിമാ ജീവിതത്തിൽ എടുത്തുപറയാവുന്ന ചിത്രങ്ങളിലൊന്നാണ് കിരീടം. എനിക്ക് ആദ്യമായി നാഷണൽ അവാർഡ് (സ്പെഷ്യൽ മെൻഷൻ) നേടിത്തന്ന ചിത്രമാണിത്. കിരീടം കണ്ട് തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ ഞാൻ പെട്ടെന്ന് ഇമോഷണലാകും. ചില സിനിമകൾക്ക് മാത്രം സംഭവിക്കുന്ന മാന്ത്രികതയാണത്. ഞാൻ സിബിയോട് ചോദിക്കുകയാണ്, കിരീടം പോലെ മറ്റൊരു സിനിമ ഇനി ഉണ്ടാകുമോ? അങ്ങനെയുള്ള പ്രതിഭകൾ ഇന്ന് നമ്മുടെ കൂടെയില്ലല്ലോ എന്ന വലിയ സങ്കടമുണ്ട്,’ കണ്ണുകൾ നിറഞ്ഞ് മോഹൻലാൽ പറഞ്ഞു.

ചടങ്ങിൽ സംവിധായകൻ സിബി മലയിൽ, നിർമാതാവ് ഉണ്ണി, നടൻ ആസിഫ് അലി, സംവിധായകൻ ചിദംബരം, ബ്ലെസ്സി, ഷോബി തിലകൻ തുടങ്ങിയവരും പങ്കെടുത്തു. കിരീടത്തിൽ അഭിനയിക്കുകയും ഇന്ന് നമ്മെ വിട്ടുപിരിയുകയും ചെയ്ത ഒട്ടനവധി മികച്ച കലാകാരന്മാരെ ചടങ്ങിൽ പങ്കെടുത്തവരെല്ലാം വിതുമ്പലോടെയാണ് ഓർത്തെടുത്തത്. 37 വർഷങ്ങൾക്ക് മുമ്പുള്ള പരിമിതമായ സൗകര്യങ്ങൾ വെച്ച് ഇത്രയും ഹൃദയസ്പർശിയായ ഒരു സിനിമയൊരുക്കിയ അണിയറപ്രവർത്തകർക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.

കിരീടം.Photo:ManoramaOnline

’37 വർഷങ്ങൾക് മുമ്പ് ഉള്ള സൗകര്യങ്ങൾ വെച്ച് ചെയ്ത സിനിമയാണ് അത്. പക്ഷെ ആ സിനിമ ഇന്ന് ചെയ്തിരുന്നെങ്കിൽ വളരെ ഡിഫറൻറ് ആയിരിക്കും. അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്ന്കൊണ്ട് ഒരു സിനിമ എടുത്തു എന്ന പറയുന്നത് വളരെ വലിയ കാര്യമാണ്.

ഇങ്ങനെയൊരു സിനിമ രണ്ടാമത് പ്രേക്ഷകരുടെ മുമ്പിൽ എത്തിക്കാൻ പിന്നിൽ പ്രവർത്തിച്ച് എല്ലാവരെയും ഞൻ നന്ദിയോടെ ഓർക്കുന്നു. സിനിമ കാണുമ്പൊൾ ഞാൻ പെട്ടെന്നു ഇമോഷണൽ ആവും. ചില സിനിമകൾക്കു മാത്രം സംഭവിക്കുന്ന കാര്യാമാണ് അത്. ചില സിനിമകൾക്കു അല്ല ഈ സിനിമയായിരിക്കും ഏറ്റവും കൂടുതൽ’ മോഹൻലാൽ കൂട്ടിച്ചേർത്തു.

Content Highlight:Mohanlal gets emotional talking about Kireedam

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more