| Tuesday, 17th February 2026, 12:47 pm

തലയരിഞ്ഞത് ഒന്നല്ല, രണ്ടല്ല, എട്ട് പേരുടേത്; ചരിത്രത്തിലെ ആദ്യ ഫൈനല്‍ പ്രതീക്ഷിച്ച് എത്തിയവര്‍ക്ക് ചെക്ക് വെച്ച് ഷമി

ഫസീഹ പി.സി.

രഞ്ജി ട്രോഫിയില്‍ വീണ്ടും മിന്നും പ്രകടനവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ജമ്മു കാശ്മീരിന് എതിരെ എട്ട് വിക്കറ്റ് പ്രകടനം നടത്തിയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. വെറും 90 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരത്തിന്റെ ഈ പ്രകടനം.

മത്സരത്തില്‍ ജമ്മുവിന്റെ ആദ്യ ഇന്നിങ്‌സില്‍ 22. 1 ഓവറുകള്‍ എറിഞ്ഞാണ് ഷമി ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. സെമി ഫൈനലിന്റെ രണ്ടാം ദിനമായ ഇന്നലെ മാത്രം ബംഗാള്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അതില്‍ മൂന്നും ഷമിക്കായിരുന്നു.

രണ്ടാം ഓവറില്‍ തന്നെ ജമ്മു ഓപ്പണര്‍ ശുഭം ഖജൂരിയയെ പുറത്താക്കിയാണ് താരം തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ യാവര്‍ ഹസന്‍ ഖാനെയും താരം മടക്കി. രണ്ടാം ദിനം തന്നെ അബ്ദുല്‍ സമ്മദിനെയും തിരികെ അയച്ച് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.

മൂന്നാം ദിനമായ ഇന്ന് (ഫെബ്രുവരി 17) ബംഗാള്‍ ആകെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ആ അഞ്ചും സ്വന്തമാക്കിയത് ഷമിയാണ്. കനയ്യ വാധവാന്‍, ആബിദ് മുഷ്താഖ്, വന്‍ഷാജ് ശര്‍മ, അക്വിബ് നബി, യുദ്ധവീര്‍ സിങ് എന്നിവരാണ് താരത്തിന് മുന്നില്‍ മുട്ടുകുത്തിയത്.

ഇത് ആദ്യമായല്ല, രഞ്ജി ട്രോഫിയില്‍ ഷമി ബൗള്‍ കൊണ്ട് തിളങ്ങുന്നത്. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിലും ക്വാര്‍ട്ടര്‍ ഫൈനലിലുമെല്ലാം താരം തിളങ്ങിയിരുന്നു. ഒപ്പം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്ധ്രപ്രാദേശിന് എതിരെ ഫിഫ്റ്റി നേടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോളാണ് പേസറുടെ ഈ പ്രകടനമെന്നത് ഇതിനോട് ചേര്‍ത്ത് വെക്കണം.

മത്സരത്തില്‍ ഷമിയുടെ പ്രകടനത്തിന്റെ കരുത്തില്‍ ജമ്മുവിനെ ബംഗാള്‍ 302 റണ്‍സില്‍ പുറത്താക്കിയിരുന്നു. ടീമിനായി അബ്ദുല്‍ സമദ് 85 പന്തില്‍ 82 റണ്‍സും പരാസ് ദോഗ്ര 112 പന്തില്‍ 58 റണ്‍സുമെടുത്തു. മുകേഷ് കുമാറാണ് ബാക്കി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ബംഗാള്‍ 328 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി സുദിപ് കുമാര്‍ ഘരാമി 246 പന്തില്‍ 146 റണ്‍സ് എടുത്ത് തിളങ്ങി. ഒപ്പം അഭിമന്യു ഈശ്വരന്‍ 96 പന്തില്‍ 49 റണ്‍സും ശബാസ് അഹമ്മദ് 91 പന്തില്‍ 42 റണ്‍സും ചേര്‍ത്തു.

ജമ്മുവിനായി ആക്വിബ് നബി അഞ്ച് വിക്കറ്റുകളും സുനില്‍ കുമാര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. യുദ്ധവീറും ആബിദ് മുഷ്താഖും ഓരോ വിക്കറ്റുകളും നേടി.

Content Highlight: Mohammed Shami takes 8 wickets against Jammu Kashmir in Ranji Trophy semi final

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more