| Thursday, 1st January 2026, 4:10 pm

ന്യൂസിലാന്‍ഡിനെതിരെ കളത്തിലിറങ്ങാന്‍ തീപ്പൊരി ഷമി; ചര്‍ച്ച നടത്തി ബി.സി.സി.ഐ

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരെ വരാനിരിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഷമിയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും ഷമിക്ക് തന്റെ സ്ഥാനം നഷ്ടപ്പെട്ടിട്ടില്ലെന്നും ബി.സി.സി.ഐയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മാത്രമല്ല സെലക്ഷന്‍ റഡാറില്‍ നിന്ന് അദ്ദേഹം പുറത്താണെന്ന് പറയുന്നത് തെറ്റാണെന്നും ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഷമിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചേക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

 മുഹമ്മദ് ഷമി. Photo: lndian Sports Netwrk/x.com

‘മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല. ഷമിയുടെ ഫിറ്റ്‌നസില്‍ മാത്രമാണ് ആശങ്ക. എപ്പോഴും വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്ന കാലിബറുള്ള ബൗളറാണ് അദ്ദേഹം. സെലക്ഷന്‍ റഡാറില്‍ നിന്ന് അദ്ദേഹം പുറത്താണെന്ന് പറയുന്നത് തെറ്റാണ്.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചേക്കും. ഷമിയുടെ അനുഭവസമ്പത്തും വിക്കറ്റ് നേടാനുള്ള കഴിവും മികച്ചതാണ്. അദ്ദേഹത്തെ ടീമിലെടുത്താല്‍ അതിശയിക്കേണ്ടതില്ല. 2027ലെ ലോകകപ്പില്‍ പങ്കെടുക്കാനുള്ള സാധ്യതയും ഷമിക്കുണ്ട്,’ ബി.സി.സി.ഐയുടെ ഒരു ഉദ്യോഗസ്ഥാന്‍ പറഞ്ഞു.

2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും പിന്നീട് താരത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. ഫിറ്റ്നസ് ഇല്ലെന്ന് പറഞ്ഞാണ് ഷമിക്ക് അവസരങ്ങള്‍ ലഭിക്കാതിരുന്നത്. ഇതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അവസരം ലഭിക്കാതിരുന്ന ഷമി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പിന്നാലെ വിജയ് ഹസാരെയില്‍ താരം തിളങ്ങുകയാണ്. ഇരു ടൂര്‍ണമെന്റിലും താരം 17 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ 107 ഇന്നിങ്‌സില്‍ നിന്ന് 206 വിക്കറ്റുകളാണ് ഷമി ഇന്ത്യയ്ക്ക് വേണ്ടി നേടിയത്.

Content Highlight: Mohammad Shami likely to be included in the upcoming ODI series against New Zealand

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more