| Thursday, 6th August 2026, 9:43 pm

അദ്ദേഹം ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്: മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

സിംബാബ്‌വേ പര്യടനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. വി.വി.എസ് ലക്ഷ്മണിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തൂത്തുവാരുകയായിരുന്നു. ഇപ്പോള്‍ ലക്ഷ്മണന്റെ പരിശീലനത്തെക്കുറിച്ചും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ചും തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

പരമ്പരയില്‍ ലക്ഷ്മണ്‍ ട്രഡീഷണല്‍ ടീം കോമ്പിനേഷനെയാണ് പിന്തുടര്‍ന്നതെന്നും പുതിയ പരിശീലകന്റെ കീഴില്‍ എളുപ്പമുള്ള മത്സരങ്ങള്‍ വിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വിദേശ പര്യടനങ്ങളിലെ കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴാണ് ടീമിന്മേല്‍ യഥാര്‍ത്ഥ സമ്മര്‍ദം വര്‍ധിക്കുന്നതെന്നും അതിനേക്കാള്‍ ഉപരി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സമ്മര്‍ദമേറിയ സാഹചര്യങ്ങളില്‍ എങ്ങനെ മുന്നോട്ട് പോകുന്നു എന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിംബാബ്‌വേ പര്യടനത്തില്‍ വി.വി.എസ്. ലക്ഷ്മണ്‍ ട്രഡീഷണല്‍ ടീം കോമ്പിനേഷനെയാണ് പിന്തുടര്‍ന്നത്. ഏഴ് ബാറ്റര്‍മാരെയും നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അദ്ദേഹം ടീമിനെ ഇറക്കിയത്. എട്ടാം നമ്പറില്‍ ഒരു ഓള്‍റൗണ്ടറെ ആശ്രയിച്ചില്ല.

തെരഞ്ഞെടുത്ത പ്ലേയിങ് ഇലവനില്‍ പൂര്‍ണ വിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പുതിയ പരിശീലകന്റെ കീഴില്‍ എളുപ്പമുള്ള മത്സരങ്ങള്‍ വിജയിക്കാനാകും. പക്ഷേ, വിദേശ പര്യടനങ്ങളിലെ കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴാണ് ടീമിന്മേല്‍ യഥാര്‍ത്ഥ സമ്മര്‍ദം വര്‍ധിക്കുന്നത്,’ കൈഫ് പറഞ്ഞു.

എന്റെ ശ്രദ്ധ പരിശീലകനിലല്ല, നായകനിലാണ്. പരിശീലകന് ടീമിനെ ഗ്രൗണ്ടിന് പുറത്തുനിന്ന് വഴിനടത്താന്‍ കഴിയും. എന്നാല്‍ ഒരു നായകന് 10-12 വര്‍ഷം വരെ ടീമിനെ നയിക്കാന്‍ സാധിക്കും. കടുത്ത വെല്ലുവിളികളും സമ്മര്‍ദമേറിയ സാഹചര്യങ്ങളും നേരിടുമ്പോള്‍ ശുഭ്മന്‍ ഗില്‍ എങ്ങനെ തന്റെ സഹതാരങ്ങളെ പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുമെന്നതാണ് എനിക്ക് കാണേണ്ടത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹം ഇപ്പോഴും യുവതാരമാണ്, ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്. ഇന്ത്യയുടെ ദീര്‍ഘകാല നായകനായി വളരാനുള്ള എല്ലാ കഴിവും ഗില്ലിനുണ്ട്,’ കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. മത്സരത്തിന് മുന്നോടിയായി സൂപ്പര്‍ താരം ജസ്പ്രീത് ബുംറ പരിക്ക് മൂലം പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.

ഇപ്പോള്‍ പരിശീലനത്തിനിടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും പരിക്കേറ്റിറ്റുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിശീലനത്തിനിടയില്‍ ഗില്ലിന് പരിശീലനത്തിനിടെ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പന്ത് ഗില്ലിന്റെ തള്ളവിരലില്‍ (തമ്പ്) തട്ടുകയായിരുന്നു.

പരിക്കേറ്റതോടെ വേദനകൊണ്ട് ഗില്‍ അസ്വസ്ഥനായി ഗ്രൗണ്ടില്‍ നിന്ന് പിന്‍മാറുന്നതായിരുന്നു കണ്ടത്. ഉടന്‍ തന്നെ ടീം ഫിസിയോ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. അതേസമയം ഗില്ലിന്റെ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

Content Highlight: Mohammad Kaif Talking About VVS Lakshman And Shubhman Gill

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more