| Thursday, 21st August 2025, 3:44 pm

എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയ്ക്കായി എത്ര മത്സരങ്ങള്‍ അദ്ദേഹം ജയിപ്പിച്ചെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ: മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ സമനില പിടിച്ചിരുന്നു. മത്സരത്തില്‍ ഒരു സമനിലയും രണ്ടു വിജയവുയിരുന്നു ഇന്ത്യയുടെ പക്കല്‍. എന്നാല്‍ പരാജയപ്പെട്ട രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറക്ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

പല താരങ്ങളും ബുംറ കളത്തില്‍ ഇറങ്ങാത്തപ്പോഴും ഇറങ്ങിയപ്പോഴുമുള്ള മത്സരത്തില്‍ വിജയത്തിന്റെ കണക്കുകള്‍ പുറത്തു കാണിച്ചു. അത്തരത്തില്‍ വിമര്‍ശനമുന്നയിച്ചവര്‍ക്കെതിരെയാണ് കൈഫ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഇംഗ്ലണ്ടില്‍ കളിച്ചപ്പോള്‍ ഞങ്ങള്‍ തോറ്റുവെന്ന് നിങ്ങള്‍ പറഞ്ഞതുകൊണ്ട് ശ്രദ്ധയോടെ വായ തുറക്കൂ. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയ്ക്കായി എത്ര മത്സരങ്ങള്‍ അദ്ദേഹം ജയിപ്പിച്ചെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ. അദ്ദേഹം എത്ര മത്സരവിജയ പ്രകടനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോക്കൂ. അദ്ദേഹം ഇന്ത്യയുടെ വജ്രമാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല, അദ്ദേഹത്തിന്റെ മേല്‍ ഒരു കളങ്കവുമില്ല,’ കൈഫ് പറഞ്ഞു.

അതേസമയം അടുത്തിടെ പ്രഖ്യാപിച്ച 2019 ഏഷ്യാകപ്പില്‍ ബുംറ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റില്‍ താരത്തിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നു മത്സരങ്ങളില്‍ മാത്രമാണ് താരം കളത്തില്‍ ഇറങ്ങിയത്.

ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ 48 മത്സരങ്ങളില്‍ നിന്ന് 219 വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല ഏകദിനത്തില്‍ 89 മത്സരങ്ങളില്‍ നിന്നും 149 വിക്കറ്റും താരത്തിനുണ്ട്. ടി-20യില്‍ 70 മത്സരങ്ങളില്‍ നിന്നും 89 വിക്കറ്റുകളും ബുംറ സ്വന്തമാക്കി. മാത്രമല്ല ടെസ്റ്റില്‍ 15 ഫൈഫറുകള്‍ ആണ് ബുംറയുടെ കയ്യില്‍ നിന്നും പിറന്നത്.

ഇനിയും ബുംറ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ബൗളിങ് ആക്ഷന്‍ പേരില്‍ താരം വളരെ പെട്ടെന്ന് തന്നെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഇപ്പോഴും പല താരങ്ങള്‍ അഭിപ്രായപ്പെടുന്നു.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

അതേസമയം ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

Content Highlight: Mohammad Kaif Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more