| Sunday, 19th April 2026, 6:31 pm

പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശനെ പ്രചരണായുധമാക്കി മോദി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സി.പി.ഐ.എം

മുഹമ്മദ് നബീല്‍

കൊല്ലം: തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തിനിൽക്കേ പ്രധാനമന്ത്രിയുടെ വനിതാ സംവരണ ബില്ലിനെ കുറിച്ചുള്ള പ്രസംഗം പെരുമാറ്റ ചട്ട ലംഘനമെന്ന് പരാതി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്ക് വേണ്ടി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഔദ്യോദിക മാധ്യമങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് ജനാതിപത്യ വിരുദ്ധമാണെന്നും സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സി.പി.ഐ.എം പരാതി നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം പരാതിയിൽ പറഞ്ഞു.

ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഇത്തരം ലംഘനങ്ങൾ തുടരുമെന്നും അദ്ദേഹം ബി.ജെ.പിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണെന്നും എം.എ ബേബി പറഞ്ഞു.

‘പ്രധാനമന്ത്രി ദൂരദർശനിലൂടെ നടത്തിയത് രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ്, വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബിൽ ഈ സമയത്ത് അവതരിപ്പിച്ചത് തന്നെ ചട്ടലംഘനമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ സി.പി.ഐയും, കോൺഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്.

ദേശീയ മാധ്യമങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചത് ഗൗരവകരമാണെന്ന് സി.പി.ഐ യുടെ എം.പി പി. സന്തോഷ് കുമാറും കർശന നടപടി വേണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരയും പ്രതികരിച്ചു.

Content Highlight: Modi uses Doordarshan as propaganda tool despite model code of conduct; CPI(M) files complaint with Election Commission

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more