| Monday, 24th August 2026, 12:14 pm

മോദി-ട്രംപ് കൂടിക്കാഴ്ച: ചോദ്യങ്ങൾ വേണ്ടെന്ന ഇന്ത്യയുടെ നിലപാട് മറികടന്ന് ട്രംപ് മാധ്യമങ്ങളെ ക്ഷണിച്ചെന്ന് സെർജിയോ ഗോർ

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: ഫ്രാൻസിൽ വെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ. ശനിയാഴ്ച നടന്ന ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കവെയാണ് ജൂൺ 17-ന് ഫ്രാൻസിലെ എവിയാൻ-ലെ-ബെയിനിൽ നടന്ന ജി7 ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.

കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നടന്ന ചർച്ചകളെക്കുറിച്ച് ഗോർ പറഞ്ഞത് ഇങ്ങനെയാണ്, ‘ഇന്ത്യക്കാർ എന്തൊക്കെയാണ് ഉന്നയിക്കാൻ പോകുന്നതെന്ന് പ്രസിഡന്റ് ചോദിച്ചു. ചില വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. അവർക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളെ അകത്തേക്ക് കൊണ്ടുവരാം, എന്നാൽ പൂർണമായ വാർത്താസമ്മേളനം വേണ്ട.’ എന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ട്രംപിനോട് സംസാരിച്ച കാര്യം വ്യക്തമാക്കിയ ഗോർ, ‘ഇന്ത്യക്കാർ ചോദ്യങ്ങളൊന്നും വേണ്ടെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഞാൻ പ്രസിഡന്റിനോട് പറഞ്ഞു. അദ്ദേഹം ‘ശരി, പ്രശ്നമില്ല’ എന്ന് പറഞ്ഞു,’ എന്ന് ഗോർ കൂട്ടിച്ചേർത്തു.

എന്നാൽ ഏകദേശം 50 ക്യാമറകൾക്ക് മുന്നിൽ ഇരുനേതാക്കളും പ്രാരംഭ പ്രസ്താവനകൾ നടത്തിയതിന് ശേഷം സ്ഥിതി മാറി. പ്രസ്താവനകൾക്ക് പിന്നാലെ ട്രംപ് മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞ് ‘എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?’ എന്ന് ചോദിക്കുകയായിരുന്നു. ഇതോടെ ട്രംപിന്റെ അരികിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കെത്തന്നെ അതൊരു 45 മിനിറ്റ് നീണ്ട വാർത്താസമ്മേളനം ആയി മാറുകയും എല്ലാ വിഷയങ്ങളും മേശപ്പുറത്തെത്തുകയും ചെയ്തു എന്നും ഗോർ പറഞ്ഞു.

മറ്റൊരു രാജ്യം ഇന്ത്യയെ ആക്രമിച്ചാൽ അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് ട്രംപ് ഈ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. മോദിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത് ‘ആരെങ്കിലും ഈ മനുഷ്യനെ ആക്രമിച്ചാൽ, ഞങ്ങൾ അവിടെയുണ്ടാകും. ഇനി പുതിയൊരു നേതാവാണെങ്കിൽ, എനിക്ക് ഉറപ്പില്ല.’എന്നായിരുന്നു.

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യങ്ങളും ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലെത്തുന്നതിന് ‘വളരെ അടുത്തെത്തിയെന്ന്’ അന്ന് ട്രംപ് പ്രതികരിച്ചിരുന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആഗോള ഊർജവിതരണത്തെയും കപ്പൽഗതാഗതത്തെയും ബാധിച്ച നിർണായക ഘട്ടത്തിലായിരുന്നു ഈ കൂടിക്കാഴ്ച. അതേസമയം, സെർജിയോ ഗോറിന്റെ ഈ പുതിയ വെളിപ്പെടുത്തലുകളോട് കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlight:Modi-Trump Meeting: Trump Invited Media Despite India’s No-Questions Request, Says Sergio Gor.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more