| Tuesday, 29th July 2025, 11:12 pm

ചിലരെ പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്ന് തടഞ്ഞു; തരൂരിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെതിരെ മോദിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടെ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംസാരിക്കുന്നതില്‍ നിന്ന് ചിലരെ കോണ്‍ഗ്രസ് തടഞ്ഞെന്ന് തരൂരിനെ പരോക്ഷമായി പരാമര്‍ശിച്ച് മോദി പറഞ്ഞു.

ഇന്ത്യയെ പ്രശംസിച്ചാല്‍ കോണ്‍ഗ്രസിന്റെ മക്കളായി സ്വയം കരുതുന്നവര്‍ അസന്തുഷ്ടരാകുമെന്നും മോദി പരിഹസിച്ചു. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട ലോക്‌സഭയിലെ ചര്‍ച്ചയില്‍ പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

രാഹുല്‍ ഗാന്ധി, ഗൗരവ് ഗൊഗൊയ്, കെ.സി. വേണുഗോപാല്‍, രണ്‍ധീപ് സിങ് സുര്‍ജെവാല എന്നിവരുടെ പേരാണ് കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലുണ്ടായിരുന്നത്.

തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നതിന്റെ തെളിവാണ് ചര്‍ച്ചയിലെ ഒഴിവാക്കലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് തരൂര്‍. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്റംഗങ്ങളുടെ വിദേശപര്യടനത്തിലെ സംഘത്തലവന്‍മാരില്‍ ഒരാളുമായിരുന്നു തരൂര്‍.

കേന്ദ്രം വിദേശത്തേക്ക് അയച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തരൂരിനെ പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്കുമുള്ള പ്രതിനിധി സംഘത്തെ നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തരൂരിനെയാണ് ചുമതലപ്പെടുത്തിയത്.

അതേസമയം ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള ചര്‍ച്ചയിലും തരൂര്‍ കോണ്‍ഗ്രസിനെ കടന്ന് ആക്രമിച്ചു. 193 രാജ്യങ്ങളില്‍ മൂന്ന് രാജ്യങ്ങള്‍ ഒഴികെ ബാക്കിയെല്ലാവരും ഇന്ത്യയെ പിന്തുണച്ചപ്പോഴും കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്നെ ലക്ഷ്യം വെച്ചുവെന്നും പക്ഷേ അവരുടെ നിസാരമായ പ്രസ്താവനകള്‍ ധീരരായ സൈനികരെയാണ് നിരുത്സാഹപ്പെടുത്തിയതെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന് തലക്കെട്ടുകള്‍ ഉണ്ടാക്കാം. പക്ഷെ ഇന്ത്യന്‍ ജനഹൃദയങ്ങളില്‍ ഇടമില്ല. ചില പ്രതിപക്ഷ നേതാക്കള്‍ക്ക് സെലക്ടീവ് മെമ്മറിയാണ്. പഹല്‍ഗാം ആക്രണം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചുവെന്നും മോദി പറഞ്ഞു.

Content Highlight: Modi slams Congress for blocking Shashi Tharoor from speaking in Parliament

We use cookies to give you the best possible experience. Learn more