| Sunday, 14th December 2025, 1:59 pm

കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംരംഭങ്ങളെ മോദി സര്‍ക്കാര്‍ മാറ്റി മറിച്ചു ; സംവരണത്തെ ദുര്‍ബലപ്പെടുത്തുന്നു : ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : മോദി സര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

സാമൂഹിക നീതിയെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയെ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും ദളിതരുടെ വിദ്യാഭാസത്തിനും ജോലിക്കുമായുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംരംഭങ്ങളെ മോദി സര്‍ക്കാര്‍ മാറ്റിമറിച്ചുവെന്നും ഖാര്‍ഗെ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ പട്ടികജാതി ഉപദേശക സമിതിയുടെ ആദ്യ യോഗം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പി സര്‍ക്കാര്‍ സംവരണത്തെ ദുര്‍ബലപ്പെടുത്തുകയും വിവേചനത്തെ ന്യായീകരിക്കുകയുമാണ്. എന്ത് വിലകൊടുത്തും ബാബാസാഹിബിന്റെ ഭരണഘടയെ ദുര്‍ബലപ്പടുത്തുന്നത് ഞങ്ങള്‍ തടയും ‘ ഖാര്‍ഗെ പറഞ്ഞു.

സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ രാജ്യത്ത് നിലനില്‍ക്കുന്ന വിവേചനം കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതിനാലാണ് 1955 ലെ പൗരാവകാശ സംരക്ഷണ നിയമവും 1989 ലെ എസ്.സി ,എസ്.ടി അതിക്രമങ്ങള്‍ തടയല്‍ നിയമവും നടപ്പിലാക്കിയത്.

ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വെറും കുറ്റകൃത്യങ്ങളല്ല സാമൂഹിക നീതിക്കുനേരെയുള്ള ആക്രമണം കൂടിയാണെന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ നടപ്പിലാക്കിയ എസ്.സി , എസ്.ടി നിയമം പ്രസ്താവിച്ചു.

പിന്നീടുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളെല്ലാം ഈ നിയമത്തെ ശക്തിപ്പടുത്തുന്നതിനായി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തി, ഇരകള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കി, പ്രത്യേക കോടതികള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ഖാര്‍ഗെ വാദിച്ചു.

ദളിത് ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ മാര്‍ഗം വിദ്യാഭ്യാസമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
വിദ്യാഭ്യാസമാണ് സമത്വത്തിലേക്കുള്ള പാതയെന്ന കോണ്‍ഗ്രസ് അംഗീകരിച്ചത് കൊണ്ട് കൂടിയാണ് പോസ്റ്റ്‌മെട്രിക്ക് പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പുകള്‍,പട്ടിക ജാതി സംവരണം , സര്‍വ്വ ശിക്ഷാ അഭിയാന്‍, ഉച്ചഭക്ഷണം,പട്ടികജാതി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്‌ററല്‍ തുടങ്ങിയവയെല്ലാം അത്തരത്തില്‍ നടപ്പിലാക്കിയ പദ്ധതികളാണ്. ഇത് ദളിത് കുട്ടികളുടെ ഹാജര്‍ വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ് ദളിതര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ പോലും വായടപ്പിക്കുകയാണ് മോദി സര്‍ക്കാര്‍. രോഹിത് വെമുല വിഷയം, ഭീമ കൊറേംഗാവ് സംഭവം, സര്‍വകലാശാലകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവേചനം. തുടങ്ങിയവയെല്ലാം സര്‍ക്കാരിന്റെ ദളിത്് വിരുദ്ധ നയങ്ങള്‍ക്കുള്ള ഉദാഹരണമാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

സംവരണത്തെ ദുര്‍ബലപ്പടുത്തുന്ന നയങ്ങള്‍, സ്വകാര്യവത്ക്കരണത്തിലൂടെ ദളിതര്‍ക്കുള്ള ജോലികള്‍ കുറയ്ക്കല്‍, സര്‍വകലാശാലകളിലെ എസ്.സി ,എസ്.ടി ഫാക്കല്‍റ്റി റിക്രൂട്ടമെന്റെ്‌ലെ കുറവ് തുടങ്ങിയവയെല്ലാം സാമൂഹിക നീതിയെ അടിസ്ഥാനമാക്കിയുളള ഭരണഘടനയെ മോദി സര്‍ക്കാര്‍ തടയുന്നത് തെളിയിക്കുന്നു’,  അദ്ദേഹം പറഞ്ഞു.

Content Highlight : Modi government has reversed the initiatives of Congress governments; is weakening reservation: Kharge

We use cookies to give you the best possible experience. Learn more