| Sunday, 23rd August 2026, 9:50 am

പ്രസ് ക്ലബ്ബിലെ 'മോദി ചാലിസ' വിവാദം: ക്ലബ്ബ് വിശ്വാസവഞ്ചനയുടെ ഇരയെന്ന് പ്രസിഡന്റ്; കാരണം കാണിക്കൽ നോട്ടീസ് അയച്ചു

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ (പി.സി.ഐ) വിവാദമായ ‘മോദി ചാലിസ’ പരിപാടി സംഘടിപ്പിച്ചത് തങ്ങളല്ലെന്നും അതിന് യാതൊരുവിധ അനുമതിയും നൽകിയിരുന്നില്ലെന്നും ക്ലബ് പ്രസിഡന്റ് സംഗീത ബറുവ പിഷാരോടി വ്യക്തമാക്കി.

സംഭവത്തിൽ ക്ലബ് ‘വിശ്വാസവഞ്ചനയുടെ ഇരയായിരിക്കുകയാണ്’ എന്നും എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.
വാർത്താസമ്മേളനം നടത്താനെന്ന വ്യാജേനയാണ് ബിഹാർ സ്റ്റേറ്റ് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് വൈസ് പ്രസിഡന്റ് ഡോ. രാജൻ സിംഗും സംഘവും ഹാൾ ബുക്ക് ചെയ്തത്. തുടർന്ന് ഓഗസ്റ്റ് 20-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് വെച്ച് ‘മോദി ചാലിസ’ പരിപാടി നടത്തുകയും അടച്ചിട്ട മുറിക്കുള്ളിൽ തീ കത്തിച്ച് ആരതി ഉഴിയുകയും ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.

ഹാൾ ബുക്കിങ്ങുമായി ബന്ധപ്പെട്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ പ്രകാരം, പുറത്തുനിന്നുള്ളവർ ഹാൾ ബുക്ക് ചെയ്യുമ്പോൾ ഒരു ക്ലബ്ബ് അംഗം ശുപാർശ ചെയ്യുകയും പരിപാടിയിലുടനീളം സന്നിഹിതനാവുകയും വേണം. എന്നാൽ ഈ ചടങ്ങിൽ ശുപാർശ ചെയ്ത അംഗം എത്തിയിരുന്നില്ല.

ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പരിപാടി തടഞ്ഞതായും, ശുപാർശ നൽകിയ അംഗത്തിനും സംഘാടകർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും പി.സി.ഐ നേതൃത്വം അറിയിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹാൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഒ.പികൾ സമഗ്രമായി പുനഃപരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ട്രാൻസ്‌ജെൻഡർ സമൂഹത്തിന് അവകാശങ്ങൾ ഉറപ്പാക്കിയതിനാണ് തങ്ങൾ പ്രധാനമന്ത്രിക്ക് ക്ഷേത്രം നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്നും, ഇതിനായി ബിഹാർ സർക്കാർ ഫണ്ടും 5 ഏക്കർ സ്ഥലവും അനുവദിക്കണമെന്നും സംഘാടകനായ രാജൻ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight:‘Modi Chalisa’ Controversy at Press Club: Club Was a Victim of Breach of Trust, Says President; Show-Cause Notices Issued.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more