| Sunday, 5th November 2017, 8:35 pm

വേണ്ട സമയത്ത് ഇന്ദിരാ ഗാന്ധി നോട്ട് നിരോധിച്ചിരുന്നുവെങ്കില്‍ തനിക്ക് ഭാരിച്ച ജോലി ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുളു: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ കോലം കത്തിക്കുന്നതില്‍ ഭയമില്ലെന്നും കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയ്ക്കതെരിരേയും മോദി വിമര്‍ശനമുന്നയിച്ചു. വേണ്ട സമയത്ത് ഇന്ദിര നോട്ട് നിരോധിച്ചിരുന്നുവെങ്കില്‍ തനിക്ക് ഭാരിച്ച ജോലി ചെയ്യേണ്ടി വരില്ലായിരുന്നുവെന്നായിരുന്നു മോദിയുടെ വിമര്‍ശനം.

യശ്വന്ത്റാവു ചവാന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കിയിട്ടും നോട്ട് അസാധുവാക്കല്‍ നടപ്പാക്കാന്‍ ഇന്ദിര തയ്യാറായില്ലെന്നും രാജ്യ താത്പര്യത്തെക്കാളും സ്വന്തം പാര്‍ട്ടിയുടെ താത്പര്യത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് സ്വന്തം പാര്‍ട്ടിയുടെ താത്പര്യമാണ് വലുതെന്നും കോണ്‍ഗ്രസും അഴിമതിയും തമ്മില്‍ അവിഭാജ്യമായ ബന്ധമാണുള്ളത്. വൃക്ഷവും വേരും തമ്മിലുള്ള ബന്ധമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതിയാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

നേരത്തെ, വിലക്കയറ്റം തടയാനും ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും പറ്റുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ച് പോകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 16 മാസത്തിനിടെ പാചകവാതക വില 19 തവണ കൂടിയെന്ന വാര്‍ത്ത ഷെയര്‍ ചെയ്ത് ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം


Also Read: ‘ആ പേരുകള്‍ പുറത്തു വന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ ടീം നാണം കെടുമായിരുന്നു; മെസേജ് അയച്ചിട്ടും എനിക്കു വേണ്ടി ധോണി മിണ്ടിയില്ല’; രാഹുല്‍ ദ്രാവിഡിനും ധോണിയ്ക്കും എതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്


“ഗ്യാസിന് വിലകൂടി, റേഷന് വിലകൂടി, പാഴ്വാക്കുകള്‍ പറയുന്നത് അവസാനിപ്പിക്കൂ; വിലക്കയറ്റം പിടിച്ചുനിര്‍ത്തൂ, തൊഴില്‍ നല്‍കൂ അല്ലാത്തപക്ഷം സിംഹാസനും വിട്ടൊഴിയൂ..

തൊഴിലില്ലായ്മ, ബുള്ളറ്റ് ട്രെയിന്‍, കര്‍ഷക പ്രശ്നം, കള്ളപ്പണം, ഗുജറാത്ത മോഡല്‍ തുടങ്ങിയ വിഷയങ്ങളിലടക്കം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ശക്തമായവിമര്‍ശനമാണ് രാഹുല്‍ഗാന്ധി നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജി.എസ്ടിയെ ഗബ്ബാര്‍ സിങ് ടാക്സ് എന്നാണ് രാഹുല് വിശേഷിപ്പിച്ചത്. രാജ്യത്ത് ടാക്സ് ഭീകരതയാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

നിലവില്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെയാണ് ബി.ജെ.പിക്കെതിരെ രാഹുല്‍ വിമര്‍ശനം ശക്തമാക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more