| Tuesday, 12th August 2014, 12:46 pm

വീണ്ടും സ്ഥാനാര്‍ത്ഥി വിവാദം; ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെ എം.എം ലോറന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവിവാദത്തിന് പിന്നാലെ എറണാകുളത്തും സ്ഥാനാര്‍ത്ഥി വിവാദം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ ഇടത് സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെയാണ് സി.പി.ഐ.എം നേതാവ് എം.എ ലോറന്‍സ് രംഗത്തെത്തിയിരിക്കുന്നത്.

ക്രിസ്റ്റി ഫെര്‍ണാണ്ടസ് കമ്മ്യൂണിസ്റ്റല്ല, ഇടതുപക്ഷക്കാരനുമല്ല.ക്രിസ്റ്റി സ്ഥാനാര്‍ത്ഥിയായത് എങ്ങനെയെന്ന് ഇപ്പോഴും അവ്യക്തമാണ്. ഇതില്‍ പല കഥകളുണ്ട്. എം.എം ലോറന്‍സ് പറഞ്ഞു. ജനപിന്തുണയുള്ള, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അറിയുന്ന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും ലോറന്‍സ് അഭിപ്രായപ്പെട്ടു.

അണികള്‍ക്കിടയില്‍ നിന്നുവരെ വോട്ടുകള്‍ നഷ്ടമാക്കുവാന്‍ ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വം വഴിവെച്ചു. എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പോലും സ്ഥാനാര്‍ത്ഥിയെ അറിയില്ലായിരുന്നെന്നും ലോറന്‍സ് പറഞ്ഞു.

സി.പി.ഐ.എം സ്വതന്ത്രനായാണ് ക്രിസ്റ്റി എറണാകുളം മണ്ഡലത്തില്‍ മത്സരിച്ചത്. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തേ തന്നെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു.

കോണ്‍ഗ്രസുകാരനായ ക്രിസ്റ്റിയെ എറണാകുളത്ത് മത്സരിപ്പിക്കരുതെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.  കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ്. 1984 മുതല്‍ പാര്‍ലമെന്റ് പരിചയമുള്ള കെ.വി തോമസിനെതിരെ കുറച്ചു കൂടി മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥിയാകാമായിരുന്നെന്നും ജനങ്ങള്‍ക്ക് അറിയാത്ത ആളിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ പരിചയപ്പെടുത്തേണ്ട ഗതികേടും മുന്നണിക്ക് വരുന്നുവെന്നായിരുന്നു ജില്ലാകമ്മറ്റിയംഗങ്ങള്‍ക്കുള്ള പരാതി. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം  കീഴ്ഘടകങ്ങള്‍  അംഗീകരിക്കുകയായിരുന്നു.

ഒരു വ്യവസായ പ്രമുഖന്റെ നോമിനിയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. ലത്തീന്‍-കത്തോലിക്ക വിഭാഗം വോട്ടുകള്‍ ലക്ഷ്യംവെച്ചാണ് ക്രിസ്റ്റിയെ സ്ഥാനാര്‍ത്ഥിയാക്കിയെതാന്നായിരുന്നു പാര്‍ട്ടിയുടെ വാദം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസ് പാര്‍ട്ടിക്ക് സമ്മാനിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more