| Friday, 21st August 2026, 11:34 am

‘ലാലേട്ടന്റെ ഡെഡിക്കേഷൻ പോലെ മറ്റാർക്കെങ്കിലും ഉണ്ടോയെന്ന് എനിക്ക് അറിയില്ല’; മിഥുൻ രമേശ്

അജ്മല്‍ കെ

മോഹൻലാലിന്റെ സ്റ്റേജ് ഷോകളോടുള്ള കമ്മിറ്റ്മെന്റിനെക്കുറിച്ച് അവതാരകനും നടനുമായ മിഥുൻ രമേശ്. ഒരു ഷോയ്ക്ക് വേണ്ടി മോഹൻലാൽ നടത്തുന്ന തയ്യാറെടുപ്പുകളും സ്റ്റേജിനെ അദ്ദേഹം കാണുന്ന രീതിയും തനിക്ക് പലപ്പോഴും അത്ഭുതം തോന്നിച്ചിട്ടുണ്ടെന്നാണ് മിഥുൻ പറയുന്നത്. മോഹൻലാലിനൊപ്പം ഖത്തർ ഉൾപ്പെടെയുള്ള വിദേശ സ്റ്റേജ് ഷോകളിൽ പ്രവർത്തിച്ച അനുഭവങ്ങളും മിഥുൻ പങ്കുവെച്ചു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘വളരെ സ്ട്രിക്ട് ആയിട്ടുള്ള റൂൾ ആണ് ലാലേട്ടന്റേത്. നമുക്ക് വെറുതെ പോയി ചെന്ന് ഷോ ചെയ്തിട്ട് വരാം എന്നുള്ള പരിപാടിയല്ല. ഒരു ഷോ ഇന്നാണെങ്കിൽ ഇന്ന് രാത്രി എത്തി ഇന്ന് രാത്രി തന്നെ ഷോ ചെയ്യുന്ന ആളല്ല അദ്ദേഹം. ടൈമിന്റെ കാര്യത്തിൽ അത്രയും കൃത്യമാണ്. ഞാൻ ഒക്കെ നാളെയാണ് ഷൂട്ട് എന്നുണ്ടെങ്കിൽ രാവിലെ എത്തി നേരെ ഷൂട്ടിന് കയറും. നാളെ വൈകുന്നേരം ഒരു പരിപാടിയുണ്ടെങ്കിൽ നാളെ വൈകുന്നേരം അവിടെ എത്തും ഞാൻ ഒക്കെ അങ്ങനെയാണ്,’മിഥുൻ പറഞ്ഞു.

മിഥുൻ രമേശ്. Photo: Screengrab/ Youtube.com

ഒരു ആങ്കർ എന്ന നിലയിൽ തനിക്ക് ഒരു ഷോയുടെ ഫ്ലോ കിട്ടിക്കഴിഞ്ഞാൽ വലിയ റിഹേഴ്സലിന്റെ ആവശ്യമില്ലെന്നും, എന്നാൽ മോഹൻലാൽ ഓരോ പരിപാടിക്കും വേണ്ടി മണിക്കൂറുകളാണ് ചെലവഴിക്കുന്നതെന്നും മിഥുൻ പറയുന്നു.

‘ഞാൻ ഒരു ആങ്കർ ആണല്ലോ. നമുക്കൊരു ഷോ ഫ്ലോ കിട്ടിക്കഴിഞ്ഞാൽ, എന്താണ് പ്രിപ്പയർ ചെയ്യേണ്ടത് എന്ന് മനസിലാകും. നേരത്തെ റിഹേഴ്സൽ ചെയ്യേണ്ട ആവശ്യമില്ല. പക്ഷേ ലാലേട്ടൻ പ്രത്യേകിച്ച് അതിനുവേണ്ടി മണിക്കൂറുകൾ ഇൻവെസ്റ്റ് ചെയ്താണ് നിൽക്കുന്നത്. അപ്പോൾ അതിനകത്ത് നിൽക്കുന്ന ഞാൻ പോലും ഒരു ആങ്കർ മാത്രമല്ല, ആ കഥയുടെ ഭാഗമാകും,’മിഥുൻ കൂട്ടിച്ചേർത്തു.

ഖത്തറിൽ മോഹൻലാലിനൊപ്പം ചെയ്ത പരിപാടിയുടെ അനുഭവവും മിഥുൻ വിശദീകരിച്ചു.

‘ഞാൻ ഖത്തറിൽ ഷോ ചെയ്തപ്പോൾ എനിക്ക് ഒരു പോലീസ് ക്യാരക്ടർ ഉണ്ടായിരുന്നു. എനിക്ക് ലാലേട്ടനുമായിട്ട് ഇന്ററാക്ഷനുള്ള ഒരു സ്പേസ് ഉണ്ടായിരുന്നു. പാട്ട് പാടുന്നതിനുള്ള പരിപാടിക്ക് മുമ്പുള്ള ഇൻട്രോ ഒക്കെയുണ്ട്. അതെല്ലാം ലാലേട്ടൻ പ്രത്യേകമായി റിഹേഴ്സ് ചെയ്ത് പറയും. കാരണം ഈ പുള്ളി സ്റ്റേജിനെ അത്രയും ഡിവൈൻ ആയിട്ടാണ് കാണുന്നത്,’ മിഥുൻ പറഞ്ഞു.

മോഹൻലാലിന്റെ ഈ ഡെഡിക്കേഷൻ കാരണം തനിക്ക് ചില പരിപാടികൾ പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും മിഥുൻ പറഞ്ഞു. നേരത്തെ എത്തി റിഹേഴ്സൽ ക്യാമ്പിൽ പങ്കെടുക്കണമെന്ന അദ്ദേഹത്തിന്റെ രീതിയാണ് അതിന് കാരണമെന്ന് മിഥുൻ വ്യക്തമാക്കി.

‘എനിക്ക് ഓസ്ട്രേലിയയിലെയും ന്യൂസിലാൻഡിലെയും ഷോകൾ ചെയ്യാൻ പറ്റിയില്ല. യു.കെ ഷോ ചെയ്തു. കാരണം എനിക്ക് ആണെങ്കിൽ അവിടെ എത്തി ഷോ ചെയ്തോളാം എന്നുള്ളതാണ്. പക്ഷേ അത് പറ്റില്ല. അവിടെ ഉണ്ടാവണം. റിഹേഴ്സൽ ക്യാമ്പിൽ ഉണ്ടാവണം. റിഹേഴ്സൽസ് ചെയ്യണം. ലാലേട്ടന്റെ ഷോകൾ അങ്ങനെയാണ്,’ മിഥുൻ വ്യക്തമാക്കി.

മോഹൻലാലിന്റെ ഈ അർപ്പണബോധത്തിന് സമാനമായത് മറ്റാരിലും കണ്ടിട്ടില്ലെന്നും മിഥുൻ പറഞ്ഞു.

‘ആ ഡെഡിക്കേഷൻ നമുക്ക് ആർക്കെങ്കിലും ഉണ്ടെന്ന് എനിക്ക് അറിഞ്ഞുകൂടാ. സത്യമായിട്ടും അറിയില്ല. ഞാൻ എപ്പോഴും അത് ആലോചിക്കാറുണ്ട്,’ തരാം പറഞ്ഞു.

വലിയ താരങ്ങളുടെ സ്റ്റേജ് പെർഫോമൻസുകളെക്കുറിച്ചും മിഥുൻ തന്റെ നിരീക്ഷണം പങ്കുവെച്ചു. ഷാരൂഖ് ഖാന്റെ സ്റ്റേജ് പെർഫോമൻസിന്റെ ഉദാഹരണം പറഞ്ഞുകൊണ്ടായിരുന്നു താരതമ്യം.

‘ഹിന്ദിയിൽനിന്നുള്ള ആക്ടർ വന്നു, ഷാരൂഖ് വന്നു എന്ന് കരുതുക. ഷാരൂഖ് സ്റ്റേജിൽ എന്താണ് ചെയ്യുന്നത് പുള്ളിയുടെ സ്ഥിരം ഒരു പത്ത് ആക്ഷൻസൊക്കെ ചെയ്ത്, ആളുകളെ മുഴുവൻ കയ്യിലെടുത്ത്, പുള്ളിയുടെ ഹിറ്റ് സാധനങ്ങളൊക്കെ വെച്ച് പുള്ളി അങ്ങ് പോകും. ലാലേട്ടനും അങ്ങനെ ചെയ്താൽ പോരെ, ലാലേട്ടൻ വന്ന് മൂന്ന് ഡയലോഗും രണ്ട് പാട്ടും ഒന്ന് മുണ്ട് മടക്കിക്കുത്തി, മീശയും പിരിച്ചാൽ നമ്മൾ ആഘോഷിക്കും. മലയാളി ആഘോഷിക്കും. പക്ഷേ അദ്ദേഹം ചെയ്യുന്നത് ആ ഡാൻസിന്റെ റിഹേഴ്സൽ ചെയ്ത്, പാട്ടിന്റെ റിഹേഴ്സൽ ചെയ്ത്, അതിന്റെ സ്കിറ്റുണ്ടെങ്കിൽ സ്കിറ്റിന്റെ ഫുൾ റിഹേഴ്സലും ചെയ്ത് എന്നിട്ടാണ് അദ്ദേഹം സ്റ്റേജിൽ കയറുന്നത്,’ മിഥുൻ പറഞ്ഞു.

മോഹൻലാൽ. Photo: Screengrab/ Youtube.com

ഖത്തർ ഷോയ്ക്ക് എല്ലാവരും എത്തുന്നതിന് മുമ്പ് സ്റ്റേജിന്റെ പുറകിൽ ആദ്യം എത്തിയത് മോഹൻലാലാണ്. ഇങ്ങനെ ഒരോ തവണയും അദ്ദേഹം നമ്മളെ അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണെന്നും മിഥുൻ വ്യക്തമാക്കി.

Content Highlight: Mithun Ramesh talks about mohanlal

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more