ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ മേൽക്കൈയുമായാണ് ആതിഥേയർ ഒന്നാം ദിനം അവസാനിപ്പിച്ചത്. ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ച ഓസീസ് വെറും 64 റൺസിന് കടുവകളുടെ പത്ത് വിക്കറ്റുകളും പിഴുതതെറിഞ്ഞാണ് ആദ്യ ദിനം കരുത്ത് കാട്ടിയത്.
സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ കരുത്തിലാണ് ഓസീസ് ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സിന് ചരമഗീതം പാടിയത്. പത്ത് ഓവറിൽ വെറും 12 റൺസ് വിട്ടുനൽകി ആറ് വിക്കറ്റുകളാണ് ഇടംകയ്യൻ പേസർ പിഴുതത്.
ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി മിച്ചൽ സ്റ്റാർക്കാണ് കടുവവേട്ടയ്ക്ക് തുടക്കമിട്ടത്. ഷദ്മൻ ഇസ്‌ലാമിനെ കാമറൂൺ ഗ്രീനിന്റെ കൈകളിലെത്തിച്ച് ഗോൾഡൻ ഡക്കാക്കി മടക്കിയ സ്റ്റാർക്, തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ തൻസിദ് ഹസനെ സിൽവർ ഡക്കാക്കിയും പുറത്താക്കി.
പിന്നാലെയെത്തിയ ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്റോയുടെ വിധിയും മറ്റൊന്നായിരുന്നില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ സ്റ്റാർക്കിനോട് തോറ്റ് ക്യാപ്റ്റൻ തിരികെ കൂടാരം കയറി.
ബംഗ്ലാ ഇന്നിങ്‌സിലെ അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ മോമിനുൽ ഹഖിനെ പുറത്താക്കിയ സ്റ്റാർക്, ഏഴാം ഓവറിലെ നാലാം പന്തിൽ ലിട്ടൺ ദാസിനെയും പൂജ്യത്തിന് മടക്കി. തന്റെ 22ാം പന്തിലായിരുന്നു സ്റ്റാർക്കിന്റെ ഫൈഫർ നേട്ടം. മത്സരത്തിൽ ഷോരിഫുൽ ഇസ്‌ലാമിനെയും പുറത്താക്കി സ്റ്റാർക് ആറ് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.
തന്റെ കരിയറിലെ 19ാം ഫൈഫറാണ് സ്റ്റാർക് ഗ്രേറ്റ് ബാരിയർ റീഫിൽ വെച്ച് സ്വന്തമാക്കിയത്. സ്റ്റാർക് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന എട്ടാമത് ടീമാണ് ബംഗ്ലാദേശ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ് ടീമുകൾക്കെതിരെയാണ് സ്റ്റാർക് ഇതിന് മുമ്പ് ഫൈഫർ നേട്ടം സ്വന്തമാക്കിയത്.
നിലവിൽ ഏറ്റവുമധികം ടീമുകൾക്കെതിരെ ടെസ്റ്റ് ഫോർമാറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന പേസർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും സ്റ്റാർക്കിന് സാധിച്ചു.
ഈ ലിസ്റ്റിൽ ഒമ്പത് ടീമുകൾക്കെതിരെ ടെസ്റ്റിൽ ഫൈഫർ നേടിയ ഡെയ്ൽ സ്റ്റെയ്‌നാണ് ഒന്നാമത്. ഇന്ത്യ, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡഡ്, സിംബാബ് വേ, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവർക്കെതിരെയായിരുന്നു പ്രോട്ടിയാസ് കൊടുങ്കാറ്റിന്റെ ഫൈഫർ നേട്ടം.
ഡെയ്ൽ സ്റ്റെയ്ൻ
(താരം – ടീം – ഫെെഫർ എന്നീ ക്രമത്തിൽ)
ഡെയ്ൽ സ്റ്റെയ്ൻ – സൗത്ത് ആഫ്രിക്ക – 9
മിച്ചൽ സ്റ്റാർക് – ഓസ്‌ട്രേലിയ – 8*
ജെയിംസ് ആൻഡേഴ്സൺ – ഇംഗ്ലണ്ട് – 8
ഷോൺ പൊള്ളോക്ക് – സൗത്ത് ആഫ്രിക്ക – 8
ഫിഡൽ എഡ്വേർഡ്സ് – വെസ്റ്റ് ഇൻഡീസ് – 8
ടിം സൗത്തി – ന്യൂസിലൻഡ് – 8
ഗ്ലെൻ മഗ്രാത്ത് – ഓസ്‌ട്രേലിയ – 7
അലൻ ഡൊണാൾഡ് – സൗത്ത് ആഫ്രിക്ക – 7
കർട്ലി ആംബ്രോസ് – വെസ്റ്റ് ഇൻഡീസ് – 7
വസീം അക്രം – പാകിസ്ഥാൻ – 7
വഖാർ യൂനിസ് – പാകിസ്ഥാൻ – 7
ക്രിസ് ക്രെയ്ൻസ് – ന്യൂസിലൻഡ് – 7
മോണി മോർക്കൽ – സൗത്ത് ആഫ്രിക്ക – 7
മഖായ എൻറിനി – സൗത്ത് ആഫ്രിക്ക – 7
ഇമ്രാൻ ഖാൻ – പാകിസ്ഥാൻ – 7
കഗിസോ റബാദ – സൗത്ത് ആഫ്രിക്ക – 7
ഷൊയ്ബ് അക്തർ – പാകിസ്ഥാൻ – 7
ബംഗ്ലാ നിരയിലെ ആറ് വിക്കറ്റുകൾ സ്റ്റാർക് സ്വന്തമാക്കിയപ്പോൾ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജോഷ് ഹെയ്‌സൽവുഡ് ശേഷിച്ച വിക്കറ്റും പിഴുതെറിഞ്ഞു.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ആതിഥേയർ ഒന്നാം ദിവസം അവസാനിക്കുമ്പോൾ 101 റൺസിന്റെ ലീഡോടെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന നിലയിലാണ്.
81 പന്തിൽ 51 റൺസുമായി കാമറൂൺ ഗ്രീനും 28 പന്തിൽ പത്ത് റൺസുമായി നഥാൻ ലിയോണുമാണ് ക്രീസിൽ.
Content Highlight: Mitchell Starc moves to second place in the list of pacers with most wickets against in Tests