| Sunday, 23rd August 2026, 9:47 pm

മൂന്ന് ഇന്നിങ്‌സ്, മൂന്ന് പൂജ്യം... ബാറ്റെടുത്തപ്പോഴെല്ലാം ദാസിന്റെ തലയരിഞ്ഞ സ്റ്റാര്‍ക് മാജിക്

ആദർശ് എം.കെ.

ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പര 1-1നാണ് സമനിലയില്‍ പിരിഞ്ഞത്.

ആദ്യ മത്സരത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റില്‍ നാണംകെട്ട് പരാജയപ്പെടുകയായിരുന്നു. ഇന്നിങ്‌സിനും 51 റണ്‍സിനുമാണ് കടുവകള്‍ ഗ്രേറ്റ് ബാരിയര്‍ റീഫ് അരീനയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തോറ്റത്. രണ്ട് ഇന്നിങ്‌സിലും കടുവകള്‍ക്ക് മൂന്നക്കം കാണാന്‍ സാധിച്ചിരുന്നില്ല.

സ്‌കോര്‍

ബംഗ്ലാദേശ്: 64 & 95

ഓസ്‌ട്രേലിയ: 210

പരമ്പരയില്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിട്ടണ്‍ ദാസിന്റെ മോശം പ്രകടനമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ബാറ്റെടുത്ത മൂന്ന് ഇന്നിങ്‌സിലും പൂജ്യത്തിനാണ് താരം പുറത്തായത്. ഈ മൂന്ന് തവണയും മിച്ചല്‍ സ്റ്റാര്‍ക്കിന് തന്നെയാണ് ദാസ് വിക്കറ്റ് സമ്മാനിച്ചത് എന്നതും ശ്രദ്ധേയമാണ്.

ഡാര്‍വിനില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ആറാം നമ്പറില്‍ കളത്തിലിറങ്ങിയ ലിട്ടണ്‍ ദാസ് 12 പന്ത് നേരിട്ടാണ് ഡക്കായി മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു ദാസിന്റെ മടക്കം.

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഒറ്റ റണ്‍സ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നതോടെ താരത്തിന് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നിരുന്നില്ല.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് പന്ത് നേരിട്ടായിരുന്നു ദാസിന്റെ മടക്കം. ഏഴാം ഓവറിലെ നാലാം പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ദാസ് പുറത്തായത്.

വിക്കറ്റിനായുള്ള അപ്പീല്‍ ആദ്യം അമ്പയര്‍ കുമാര്‍ ധര്‍മസേന നിഷേധിച്ചു. എന്നാല്‍ ഡി.ആര്‍.എസിലൂടെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ആ വിക്കറ്റ് നേടിയെടുക്കുകയായിരുന്നു.

ഈ പരമ്പരയില്‍ ബാറ്റെടുത്ത രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായതിന്റെ നിരാശ ദാസ് രണ്ടാം ഇന്നിങ്‌സില്‍ തീര്‍ക്കുമെന്ന് കരുതിയ ‘ഏഷ്യയിലെ ഏറ്റവും മികച്ച ടീമിന്റെ’ ആരാധകര്‍ക്ക് തെറ്റി. ഇത്തവണയും സ്റ്റാര്‍ക് ബംഗ്ലാ വിക്കറ്റ് കീപ്പറുടെ വഴി മുടക്കി.

നേരിട്ട പത്താം പന്തില്‍ ബ്യൂ വെബ്സ്റ്ററിന് ക്യാച്ച് നല്‍കി മൂന്നാം തവണയും ലിട്ടണ്‍ ദാസ് സംപൂജ്യനായി മടങ്ങി.

ദാസിന്റെ മോശം പ്രകടനം വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

ഇതോടെ ഒരു അനാവശ്യ നേട്ടവും ദാസിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ മൂന്നോ അതിലധികമോ ഇന്നിങ്‌സുകളില്‍ 0.00 എന്ന ബാറ്റിങ് ശരാശരി രേഖപ്പെടുത്തുന്ന നാലാമത് മാത്രം താരമാണ് ലിട്ടണ്‍ ദാസ്.

ഇന്ത്യന്‍ താരങ്ങളായ സി.ആര്‍. രംഗാചാരി (1948), ആശിഷ് നെഹ്‌റ (2003), ശ്രീലങ്കന്‍ താരം ചനക വെലദേഗര (2012) എന്നിവരാണ് ഈ അനാവശ്യ നേട്ടത്തിലെ മറ്റ് താരങ്ങള്‍. ഇവര്‍ മൂന്ന് പേരും പ്രോപ്പര്‍ ബൗളര്‍മാരും ലിട്ടണ്‍ ദാസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

Content Highlight: Mitchell Starc dismissed 3 times for a duck in AUS vs BAN series

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more