ആഷസില്‍ അഡ്ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തിലും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. മത്സരത്തില്‍ 81 റണ്‍സിന്റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിന് പുറമെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിജയം കങ്കാരുപ്പടയ്ക്ക് തന്നെയായായിരുന്നു. അതുകൊണ്ട് ഈ വിജയത്തോടെ ആഷസ് നിലനിര്‍ത്താന്‍ ഓസീസിന് സാധിച്ചു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേത് പോലെ ഈ മത്സരത്തിലും സ്റ്റാര്‍ക്ക് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. താരം ഈ മത്സരത്തില്‍ വീഴ്ത്തിയത് നാല് വിക്കറ്റുകളാണ്. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താന്‍ സാധിച്ചിരുന്നതെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് പേരെ താരം മടക്കി അയച്ചു.
മിച്ചൽ സ്റ്റാർക്ക്. Photo: Johns/x.com
ഇതോടെ ഒരു നേട്ടം സ്വന്തമാക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു. 2025ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന ടാഗാണ് ഫാസ്റ്റ് ബൗളര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. താരത്തിന് ഈ വര്‍ഷം 51 വിക്കറ്റുകളുണ്ട്. 20 ഇന്നിങ്സുകള്‍ കളിച്ചാണ് താരം ഇത്രയും വിക്കറ്റുകള്‍ നേടിയത്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ സ്റ്റാര്‍ക്കിന് പിന്നുള്ളത് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജാണ്. താരത്തിനാകട്ടെ 43 വിക്കറ്റാണുള്ളത്.
(താരം – ടീം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
മിച്ചല്‍ സ്റ്റാര്‍ക്ക് – ഓസ്‌ട്രേലിയ – 20 – 51
മുഹമ്മദ് സിറാജ് – ഇന്ത്യ – 19 – 43
ബ്ലെസിങ് മുസറബാനി – സിംബാബ്വെ – 15 – 42
തൈജുല്‍ ഇസ്‌ലാം – ബംഗ്ലാദേശ് – 11 – 33
ജസ്പ്രീത് ബുംറ – ഇന്ത്യ – 14 – 31
സൈമണ്‍ ഹാര്‍മര്‍ – സൗത്ത് ആഫ്രിക്ക – 8 – 30
അതേസമയം സ്റ്റാർക്കിന് പുറമെ മത്സരത്തിൽ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മികവ് പുലര്‍ത്തി. ഇരുവരും രണ്ട് ഇന്നിങ്സിലുമായി ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.
പാറ്റ് കമ്മിൻസ്. Photo: Johns/x.com
മറുവശത്ത് ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിങ്‌സില്‍ ബെന്‍ സ്റ്റോക്‌സും രണ്ടാം ഇന്നിങ്‌സില്‍ സാക് ക്രോളിയും മികച്ച പ്രകടനം നടത്തി. യഥാക്രമം 83, 85 എന്നിങ്ങനെയായിരുന്നു ഇവരുടെ സ്‌കോറുകള്‍.
Content Highlight: Mitchell Starc became first bowler to complete 50 Test wickets in 2025