| Wednesday, 6th November 2013, 9:55 pm

ക്രീമിലെയര്‍ പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറര ലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ക്രീമിലെയര്‍ പദ്ധതി നാലര ലക്ഷത്തില്‍ നിന്ന ആറര ലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.ക്രീമിലെയര്‍ പരിധി ഉയര്‍ത്തണമെന്ന് എസ്.എന്‍.ഡി.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു.

നിതാഖത് മൂലം നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രി കെ.സി ജോസഫിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ഉന്നതതലയോഗത്തില്‍ നിതാഖത് പാക്കേജിന് രൂപം നല്‍കിയിരുന്നു.

തിരിച്ചെത്തുന്നവരുടെ യാത്രാച്ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും പ്രവാസികളുടെ പുനരധിവാസത്തിന് സഹായം നല്‍കുമെന്നും ഇന്നലെ നടന്ന യോഗം തീരുമാനിച്ചിരുന്നു. നിതാഖത് നിയമം നടപ്പിലാക്കുന്നതിന് സൗദി ഭരണകൂടം നല്‍കിയ ഇളവുസമയം നവംബര്‍ മൂന്നിന് അവസാനിച്ചിരുന്നു.

ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ മൂന്ന് വരെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയവര്‍ക്കും നാടുകടത്തല്‍ കേന്ദ്രമായ തഹ്‌റീലിനില്‍ വിരലടയാളം നല്‍കി എക്‌സിറ്റ് പാസ് നേടുന്നവര്‍ക്കുമാണ് സൗജന്യ ടിക്കറ്റിന് മുന്‍ഗണന.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച പ്രാദേശിക ഉപദേശക സമിതികള്‍ വഴിയാണ് സൗജന്യ വിമാന ടിക്കറ്റിന് അപേക്ഷിക്കേണ്ടത്.  സൗദിയില്‍ നിന്ന് നവംബര്‍ 20 ന് പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്യാന്‍ നോര്‍ക്കക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല പാത എരുമേലി വരെ നീട്ടാനുള്ള തീരുമാനവും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കൈക്കൊണ്ടു. കരമന-കളിയിക്കാവിള ദേശീയപാതാ വികസനത്തിന് 74 കോടി രൂപ അനുവദിക്കുമെന്നും ആദ്യഘട്ടമായി ഈ വര്‍ഷം 20 കോടി രൂപ അനുവദിക്കുമെന്നും യോഗം അറിയിച്ചു.

വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ 31 പുതിയ സര്‍ക്കാര്‍ തസ്തികകള്‍ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.

We use cookies to give you the best possible experience. Learn more