| Sunday, 13th September 2015, 5:55 pm

പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് മൂന്നാറില്‍ നിന്നും പോയാല്‍ മതിയെന്ന് മന്ത്രി ജയലക്ഷ്മിയോട് തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: പ്രശ്‌നങ്ങള്‍ക്ക് തീരുമാനമുണ്ടായതിന് ശേഷം മാത്രം മൂന്നാറില്‍ നിന്നും പോയാല്‍ മതിയെന്ന് മന്ത്രി പി.കെ ജയലക്ഷ്മിയോട് മൂന്നാറിലെ സമരക്കാര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തൊഴിലാളികളെ കാണാനെത്തിയ മന്ത്രിയ്‌ക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി. സമരം തുടങ്ങിയിട്ട് ഒമ്പത് ദിവസമായിട്ടും തങ്ങളെ അന്വേഷിച്ച് ഇതുവരെ ഇവിടെ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് സമരക്കാര്‍ മന്ത്രിയോട് ചോദിച്ചു.

തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ച ശേഷം മൂന്നാറില്‍ നിന്നും പോയാല്‍ മതിയെന്ന് തൊഴിലാളികള്‍ മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ച മന്ത്രി തൊഴിലാളികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ രാപ്പകല്‍ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

അതേസമയം മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയെയും ലതിക സുഭാഷിനെതിനെയും ജില്ലാ പഞ്ചായത്തംഗം ഇന്ദു മോഹനെയും തോട്ടം തൊഴിലാളികള്‍ സമരവേദിയില്‍ നിന്നും ഇറക്കിവിട്ടിരുന്നു. സമരക്കാരെ സന്ദര്‍ശിച്ച് പിന്തുണ അറിയിക്കാനെത്തിയതായിരുന്നു മഹിള കോണ്‍ഗ്രസ് നേതാക്കള്‍.

തങ്ങളെ വഞ്ചിച്ച രാഷ്ട്രീയ നേതൃത്വത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അവര്‍ ഞങ്ങള്‍ക്കിടയിലേക്ക് വരേണ്ടെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പി.കെ ശ്രീമതി ടീച്ചര്‍ക്കെതിരെയും കെ.കെ ഷൈലജ ടീച്ചര്‍ക്കെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു. ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനെതിരെയും സമരസമിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയും ചെയ്തിരുന്നു.

രാഷ്ട്രീയക്കാരെ സമരത്തില്‍ നിന്നും പുറത്താക്കിയ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ എതിരേറ്റത് കൈയ്യടികളോടെയായിരുന്നു. വലിയ സ്വീകരണമാണ് വി.എസിന് മൂന്നാറില്‍ ലഭിച്ചത്. സമരം തീരുന്നത് വരെ സമരക്കാര്‍ക്കൊപ്പം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വി.എസ്.

We use cookies to give you the best possible experience. Learn more