| Thursday, 22nd January 2026, 12:23 pm

ഉപരോധം വകവയ്ക്കാതെ മെക്‌സിക്കോ; ക്യൂബയിലേക്കുള്ള എണ്ണ വിതരണം തുടരും

യെലന കെ.വി

മെക്‌സിക്കോ : അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ അവഗണിച്ച് ക്യൂബയ്ക്ക് എണ്ണ നല്‍കുന്നത് തുടരാന്‍ മെക്‌സിക്കോ. മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം ആണ് ഈ തീരുമാനം അറിയിച്ചത്. ക്യൂബ നേരിടുന്ന കടുത്ത ഊര്‍ജ്ജ പ്രതിസന്ധി പരിഗണിച്ചാണ് മെക്‌സിക്കോയുടെ ഈ നീക്കം.

ക്യൂബയുമായുള്ള മെക്‌സിക്കോയുടെ ബന്ധം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് പ്രസിഡന്റ് ഷീന്‍ബോം വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു. ‘മെക്‌സിക്കോയുടെ വിദേശനയം പരമാധികാരത്തിലും മാനുഷിക മൂല്യങ്ങളിലും അധിഷ്ഠിതമാണ്. ക്യൂബന്‍ ജനത നേരിടുന്ന പ്രതിസന്ധിയില്‍ അവരെ സഹായിക്കുക എന്നത് ഞങ്ങളുടെ കടമയാണ്,’ അവര്‍ വ്യക്തമാക്കി.

ക്യൂബയിലേക്കുള്ള ഇന്ധന വിതരണം വെറുമൊരു കച്ചവടമല്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ഇത് മാനുഷിക പരിഗണനയുടെ ഭാഗമായി നല്‍കുന്ന സഹായമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്യൂബയുടെ പ്രധാന എണ്ണ ദാതാക്കളായിരുന്ന വെനിസ്വേലയില്‍ നിന്നുള്ള വിതരണം ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മെക്‌സിക്കോ ക്യൂബയുടെ പ്രധാന ആശ്രയമായി മാറി.

നിലവില്‍ പ്രതിദിനം ഏകദേശം 19,200 ബാരല്‍ എണ്ണയാണ് മെക്‌സിക്കോ ക്യൂബയ്ക്ക് നല്‍കുന്നത്. ഇത് മെക്‌സിക്കോയുടെ ആകെ എണ്ണ കയറ്റുമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ്. ക്യൂബയിലെ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നത് ഒഴിവാക്കാന്‍ ഈ സഹായം അത്യന്താപേക്ഷിതമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്യൂബയ്ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സ്വതന്ത്രമായ നിലപാടുണ്ടെന്ന് മെക്‌സിക്കോ തെളിയിച്ചു. അമേരിക്കയുടെ ഉപരോധം മൂലം കപ്പലുകള്‍ ലഭിക്കാത്തതും സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടുന്നതും ക്യൂബയെ വലിയ രീതിയില്‍ വലയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെക്‌സിക്കോയുടെ സഹായം ക്യൂബന്‍ ജനതയ്ക്ക് വലിയൊരു ആശ്വാസമായി മാറുന്നത്. അമേരിക്കയുടെ ഉപരോധങ്ങളെ മറികടക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

content highlight: mexico reaffirms continued oil shipments to cuba despite us blockade

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more