| Thursday, 12th July 2012, 8:15 pm

സഹപ്രവര്‍ത്തകരുടെ ചോരയ്ക്കായ് കൊതിക്കുന്നോ ദേശാഭിമാനി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടി.പി ചന്ദ്രശേഖരന്റെ മരണത്തെ “റോഡരുകില്‍ ഒരാളെ വെട്ടിക്കൊന്ന നിലയില്‍” എന്നുമാത്രം എഴുതാതെ/റിപ്പോര്‍ട്ട് ചെയ്യാതെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന വാര്‍ത്ത ചമച്ചത് വലിയ പാതകമായി. ഇതാണ് കോഴിക്കോട്ടെ മാധ്യമസുഹൃത്തുക്കള്‍ ചെയ്ത തെറ്റെന്ന് തോന്നുന്നു. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സംശയദുരീകരണത്തിന് ഇനി പോലീസുകാരെ വിളിക്കാനും പാടില്ലത്രെ. വല്ല സംശയവും തീര്‍ക്കണമെങ്കില്‍ സി.പി.ഐ.എം  സംസ്ഥാനകമ്മിറ്റിയുടെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത് ചെവിക്കൊള്ളുക. മറ്റു മാധ്യമങ്ങള്‍ക്കെതിരെയുള്ള ദേശാഭിമാനിയുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് പി.എം. ജയന്‍ എഴുതുന്നു..


മാധ്യമവിചാരം/പി.എം ജയന്‍

“ഇതാ സഖാക്കളേ, പാര്‍ട്ടിക്കെതിരെ വാര്‍ത്തയെഴുതുന്നവരുടെ പത്തക്ക നമ്പര്‍. ഇനിയും വാര്‍ത്തെയഴുതിയാല്‍ കാല് വെട്ടുമെന്നും തല കൊയ്യുമെന്നും വിളിച്ചു ഭര്‍ത്സിക്കൂ”….. എന്ന് പരോക്ഷമായി ആഹ്വാനം ചെയ്യുന്ന ഒരു അസാധാരണ സ്റ്റോറി വായിച്ച് ഞെട്ടിയതിനലാണ് ഈ സിണ്ടിക്കേറ്റ് കുറിപ്പ് എഴുതുന്നത്.  ജൂലായ് പത്തിന്റെ ദേശാഭിമാനി പത്രത്തിലാണ് അന്വേഷണോദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകരും സംസാരിച്ചതിന്റെ “തെളിവുകള്‍ ദേശാഭിമാനിക്ക് കിട്ടി” എന്ന് പറഞ്ഞ് വായനക്കാരെ കബളിപ്പിക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്.

ഇങ്ങനെയല്ലെങ്കില്‍ പിന്നെ എങ്ങനെയാണാവോ അതീവസാഹസികമായി “നേരറിയാന്‍ നേരത്തെ അറിയിക്കാന്‍” നിങ്ങള്‍ ചെയ്യുന്ന വിദ്യകള്‍. അങ്ങനെ വിളിച്ചന്വേഷിക്കാതെ കൊടുക്കുന്ന വാര്‍ത്തയാണോ ദേശാഭിമാനി ഇത്രകാലവും കൊടുത്തത്!!!!

[]മാധ്യമങ്ങള്‍ മാധ്യമസിണ്ടിക്കേറ്റ് കളിക്കുന്നുവെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇരയെ പിന്തുടരുന്ന ജാഗ്രതയോടെ നടക്കലാണ് പത്രപ്രവര്‍ത്തകരുടെ മുഖ്യജോലിയെന്നും സി.പി.ഐ.എം പറഞ്ഞുതുടങ്ങിയിട്ട് കാലമൊത്തിരിയായി. അന്നൊന്നും പാര്‍ട്ടിക്കെതിരെ വാര്‍ത്ത വന്ന മാധ്യമങ്ങളുടെ പേരുകള്‍ക്കപ്പുറം അതെഴുതിയ മാധ്യമപ്രവര്‍ത്തകന്റെ പേരും വിലാസവും ഫോണ്‍നമ്പറുമൊന്നും കൊടുക്കുന്ന പ്രവണത സി.പി.ഐ.എം സ്വീകരിച്ചിരുന്നില്ല.

എന്നാല്‍ ഈയിടെയായി മാധ്യമപ്രവര്‍ത്തനത്തില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരാണെന്ന ദയാദാക്ഷിണ്യം പോലും കാണിക്കാതെ പാര്‍ട്ടിക്ക് ഇഷ്ടമില്ലാത്ത ലേഖകരെ പേര് വെച്ച് കുറ്റവിചാരണ ചെയ്യുകയും അപകീര്‍ത്തിപ്പെടുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ഏഷ്യാനെറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷാജഹാനെ പാര്‍ട്ടിവിരുദ്ധനെന്നും തീവ്രവാദബന്ധമുള്ളയാളെന്നുമാണ് വിശേഷിപ്പിച്ചുകളഞ്ഞത്. (സിണ്ടിക്കേറ്റ് തലവനാണ് ഗൗരീദാസന്‍ നായരെന്ന് പിണറായി പരസ്യമായി പറഞ്ഞതും ഓര്‍ക്കാം) തരം കിട്ടിയാല്‍ ഇദ്ദേഹത്തിന് കണക്കിനിട്ട് കൊടുത്തോളൂ എന്ന ആഹ്വാനം തന്നെയാണ് ആ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലുള്ളതെന്ന് ആര്‍ക്കുമറിയാം.

തിരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂരിലെ ഏഷ്യാനെറ്റ് പരിപാടിയില്‍ പി.ജയരാജന്‍ ഷാജഹാനിട്ട് പണി കൊടുത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചത് നാം കണ്ടതാണല്ലോ.(ടെലഫോണില്‍ ഷാജഹാനോട് സ്‌നേഹസംഭാഷണം നടത്തിയതും കേട്ടു, നമ്മള്‍) അത് ഒറ്റപ്പെട്ട സംഭവമാണെന്ന് കണ്ട് മാധ്യമപ്രവര്‍ത്തകരും മാധ്യമയൂണിയനും വേണ്ടത്ര ഗൗരത്തിലെടുക്കാതെ വിസ്മരിച്ചു. എന്നാലിതാ പാര്‍ട്ടിപത്രം ഒരു ഷാജഹാനില്‍ ഒതുക്കാതെ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക പത്രങ്ങളുടേയും ചാനലുകളുടേയും ലേഖകന്മാരുടെ പേരും അവരുടെ ഫോണ്‍നമ്പറും സഹിതം കൊടുത്ത് മാധ്യമസിണ്ടിക്കേറ്റ് വധം ആട്ടക്കഥ  കൂടുതല്‍ വിശാലമാക്കിയിരിക്കുന്നു.

ഇവരൊക്കെയും പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് ടി.പി വധത്തില്‍ സി.പി.ഐ.എമ്മിനെ തകര്‍ക്കുന്ന വാര്‍ത്തകള്‍ മെനയുന്നു എന്നും അതിനെ ഏകോപിപ്പിക്കുന്നത് ഷാജഹാനാണെന്നും തട്ടിവിട്ടു ദേശാഭിമാനി. ഈ മാധ്യമപ്രവര്‍ത്തകരൊക്കെയും എന്തോ അപരാധം ചെയ്തിരിക്കുകയാണെന്നും ഇവരെയൊക്കെ കോടതിയില്‍ കയറ്റി ശിക്ഷിച്ചില്ലെങ്കിലും നിങ്ങള്‍ തെറിവിളിച്ചു കൊന്നോളൂ എന്നതായിരിക്കും വാര്‍ത്തയ്ക്കു പിന്നിലെ താല്‍പ്പര്യം. മറ്റെന്താകാന്‍?.

നാളെ മുതല്‍ മൂടിവെക്കപ്പെട്ട വിവരങ്ങളൊന്നും പോലീസ് അടക്കമുള്ള ഭരണകൂട സംവിധാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നില്ലെങ്കില്‍, അവരില്‍ നിന്ന് ശേഖരിക്കുന്നില്ലെങ്കില്‍ ദേശാഭിമാനി പത്രം പാര്‍ട്ടിയുടെ വാര്‍ത്താക്കുറിപ്പും അത്യാവശ്യം ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിയുമായി ഇറക്കാനാണോ പരിപാടി

വാര്‍ത്ത വന്നതിനു പിന്നാലെ അത്തരം ഭീഷണികോളുകള്‍ നിരന്തരം വന്നുതുടങ്ങിയെന്നും നമ്പറുവരെ മാറ്റേണ്ട അവസ്ഥയിലാണ് പല ലേഖകന്മാരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. (ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഷാജാഹാന്‍ ജൂലായ് 11ന്റെ മാതൃഭൂമി പത്രത്തില്‍ തുറന്നെഴുതിയിട്ടുമുണ്ട്)എന്തായാലും സി.പി.ഐ.എം തൊടുത്തുവിട്ട അമ്പ് കൈയില്‍ നിന്ന് വിട്ട സ്ഥിതിക്ക് അത് ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും. അതിനെ ഇനി തിരിച്ചെടുക്കാന്‍ ദേശാഭിമാനിയിലെ മനുഷ്യസ്‌നേഹം ശേഷിക്കുന്ന മാധ്യമസുഹൃത്തുക്കള്‍ വിചാരിച്ചാലും കഴിയില്ല.

വാര്‍ത്തയില്‍ പറയുന്ന നമ്പറുകളെയോ പേരുകളെയോ തേടി ഏതെങ്കിലും പാര്‍ട്ടിക്കാരന്‍ എവിടെന്നെങ്കിലും പുറപ്പെട്ടിട്ടുമുണ്ടാകും. ഇന്നല്ലെങ്കില്‍ നാളെ അത് പാര്‍ട്ടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്തുവച്ചോ അല്ലെങ്കില്‍ കോടതി പരിസരത്തുവച്ചോ മാര്‍ച്ചിനിടയിലോ കല്ലേറായും ഇടിയായും മറ്റും കിട്ടാതെ തരമില്ല. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ യൂണിയനായ പല്ലു കൊഴിച്ചുകളഞ്ഞ കെ.യു.ഡബ്ല്യു.ജെയുടെ(കാണൂ-സി.പി.എമ്മിന്റെ ഒടുങ്ങാത്ത മാധ്യമപ്പേടി) നിരുപദ്രവകരമായ യോഗം പ്രസ്‌ക്ലബ്ബുകളില്‍ നടത്തിയോ കൂടിവന്നാല്‍ കുറച്ചു മാധ്യമപ്രവര്‍ത്തകരുടെ പ്രകടനം നടത്തിയോ ഒതുങ്ങും പ്രതിഷേധം. കാലോ കൈയോ പോയാല്‍ ഒരു പത്രമാനേജുമെന്റും അത്ര ഗൗനിക്കുമെന്ന് തോന്നുന്നുമില്ല…. അത്രമാത്രം ദാരിദ്ര്യമാര്‍ന്ന തൊഴില്‍സാഹചര്യമാണ് കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളിലും ഉള്ളത്.

ആയതിനാല്‍ ടി.പി ചന്ദ്രശേഖരന്റെ മരണത്തെ “റോഡരുകില്‍ ഒരാളെ വെട്ടിക്കൊന്ന നിലയില്‍” എന്നുമാത്രം എഴുതാതെ/റിപ്പോര്‍ട്ട് ചെയ്യാതെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന വാര്‍ത്ത ചമച്ചത് വലിയ പാതകമായി. ഇതാണ് കോഴിക്കോട്ടെ മാധ്യമസുഹൃത്തുക്കള്‍ ചെയ്ത തെറ്റെന്ന് തോന്നുന്നു. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സംശയദുരീകരണത്തിന് ഇനി പോലീസുകാരെ വിളിക്കാനും പാടില്ലത്രെ. വല്ല സംശയവും തീര്‍ക്കണമെങ്കില്‍ സി.പി.ഐ.എം  സംസ്ഥാനകമ്മിറ്റിയുടെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത് ചെവിക്കൊള്ളുക. അതുമല്ലെങ്കില്‍  ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിനേതാക്കളെ വിളിച്ച് സംശയദുരീകരണം നടത്തുക(ഇതൊക്കെയും ടി.പി വധത്തിനുശേഷം എളമരം കരീമിനെപ്പോലെയുള്ള പാര്‍ട്ടിനേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമശിക്ഷണത്തിന്റെ സംഗ്രഹമാണ്) ഇതൊന്നും കേട്ടിട്ടും കാര്യം ഗ്രഹിക്കാത്തതിനു കിട്ടിയ ശിക്ഷയാണ് പേരും നമ്പറും പരസ്യമാക്കലും അവഹേളിക്കലും.


തീവ്രവാദബന്ധത്തിന്റെ പേരില്‍ മുസ്‌ലീം മാധ്യമപ്രവര്‍ത്തകരുടെ മെയിലുകള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത കൊടുത്തപ്പോള്‍ മറ്റു മതസ്ഥരായ മാധ്യമപ്രവര്‍ത്തകരുടെ പേര് വെട്ടിയതുപോലെ(മറ്റൊരു പ്രസിദ്ധീകരണം) ജോസി ചെറിയാനെ വിളിച്ച കോള്‍ലിസ്റ്റില്‍ നിന്ന് കോഴിക്കോട്ടെ ദേശാഭിമാനി ലേഖകരെ വെട്ടിമാറ്റിയതാണോ?


ചുരുങ്ങിയ കാലത്തെ മാധ്യമപ്രവര്‍ത്തനപരിചയം മാത്രമുള്ള എന്നെപ്പോലുള്ളവര്‍ക്ക് ചെറിയ ചില സംശയം മാത്രമേ ഉള്ളൂ. ദേശാഭിമാനി കൊടത്തിരിക്കുന്നതില്‍ എന്താണിത്ര വാര്‍ത്തയായുള്ളത്? പോലീസ് ഉദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകരും വിളിച്ചതിന്റെ നമ്പര്‍ കണ്ടെത്തിയെന്നല്ലാതെ എന്താണ് അന്വോന്യം സംസാരിച്ചതെന്ന് വിവരം “കിട്ടി” എന്ന് വാര്‍ത്തയിലൊരിടത്തുമില്ല.

മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് ചെയ്യുന്നതെന്നും അവരുടെ പ്രവര്‍ത്തനരീതി എന്താണെന്നും പ്രസ്‌ക്ലബ് ജേര്‍ണലിസത്തിലോ പ്രസ് അക്കാദമി കോഴ്‌സിലോ പോയി പഠിക്കാത്ത ലക്ഷോപലക്ഷം അണികളെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റും. അല്ലാതെ പോലീസുകാരെ വിളിക്കുക എന്നതും പോലീസുകാര്‍ തിരിച്ച് മാധ്യമപ്രവര്‍ത്തകരെ വിളിക്കുക എന്നതും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാവിലെ ബ്യൂറോയില്‍ എത്തിയാല്‍ ജോലി തുടങ്ങുന്നതുതന്നെ പോലീസ് സ്റ്റേഷനിലോ സ്‌പെഷ്യല്‍ ബ്രാഞ്ചിലോ വിളിച്ചതിനുശേഷമാണ്. അങ്ങനെ ഒരു ദിവസം പൂര്‍ത്തിയാകുന്നതിനിടയില്‍ നിരവധി തവണ പോലീസുമായി അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെടുക എന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.(ഇതൊക്കെയും ഒരു പാര്‍ട്ടിക്കെതിരായ ഗൂഢാലോചന നടത്താനാണ് വിളിക്കുന്നതെന്നും മറ്റും കരുതാന്‍ എന്ത് തെളിവാണ് വാര്‍ത്തയിലുള്ളത്)

മറ്റേത് മാധ്യമസ്ഥാപനവും എന്ന പോലെ ദേശാഭിമാനിയിലെ സഹപ്രവര്‍ത്തകരും ഇതുതന്നെ ചെയ്യുന്നു എന്നാണ് എന്റെ അറിവ്. അല്ലാതെ പോലീസ് വാര്‍ത്തകള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് വൈകീട്ടോടെ എത്തിച്ചുകൊടുക്കുന്ന സംവിധാനമുള്ളതായി അറിവില്ല. എന്നിട്ടാണ് ടി.പി വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാനി ജോസി ചെറിയാന്‍ രണ്ടു മാസത്തിനിടെ മൂവായിരത്തോളം തവണ മാധ്യമപ്രവര്‍ത്തകരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു എന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.(ഇത് ശരിയല്ല 15ല്‍ താഴെ മാത്രമേ വിളിച്ചുള്ളൂ എന്ന് പിന്നീട് മറ്റ് മാധ്യമങ്ങള്‍ പറയുമ്പോള്‍ ദേശാഭിമാനി കൊടുത്ത വാര്‍ത്തയില്‍ തന്നെ പിശക് ബോധപൂര്‍വ്വം വരുത്തി) അപ്പോള്‍ ഈ ജോസി ചെറിയാനെ ഇതുവരെ ദേശാഭിമാനിയിലെ ഒരു മാധ്യമപ്രവര്‍ത്തകനും ടി.പി വധക്കേസിന്റെ ഭാഗമായി വിളിച്ചിട്ടില്ലേ?.

മറഞ്ഞുകിടക്കുന്നതെന്തോ അത് വെളിച്ചത്തു കൊണ്ടുവരുന്നതാണ് വാര്‍ത്തയെന്ന് ജേര്‍ണലിത്തിന്റെ ബാലപാഠത്തില്‍ ഒന്നാണ്. അതാത് കേസുകളുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരെയും വിളിക്കുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമാണ്.

അതോ മുമ്പ് തീവ്രവാദബന്ധത്തിന്റെ പേരില്‍ മുസ്‌ലീം മാധ്യമപ്രവര്‍ത്തകരുടെ മെയിലുകള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത കൊടുത്തപ്പോള്‍ മറ്റു മതസ്ഥരായ മാധ്യമപ്രവര്‍ത്തകരുടെ പേര് വെട്ടിയതുപോലെ(മറ്റൊരു പ്രസിദ്ധീകരണം) ജോസി ചെറിയാനെ വിളിച്ച കോള്‍ലിസ്റ്റില്‍ നിന്ന് കോഴിക്കോട്ടെ ദേശാഭിമാനി ലേഖകരെ വെട്ടിമാറ്റിയതാണോ? അതു പോട്ടെ, ടി പി വധവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയും ഇക്കാലയളവിനുള്ളില്‍ ദേശാഭിമാനിയില്‍ നിന്ന് വിളിച്ചില്ലേ? (എളമരം കരീമും ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകരും ഇതേ ഉദ്യോഗസ്ഥനെ വിളിച്ചിട്ടുണ്ടെങ്കില്‍ അത് എന്ത് ഗൂഢാലോചന നടത്താനാണെന്ന് വാര്‍ത്തയില്‍ കണ്ടതുമില്ല.)

പിന്നെ എങ്ങനെയാണാവോ അതീവസാഹസികമായി “നേരറിയാന്‍ നേരത്തെ അറിയിക്കാന്‍” നിങ്ങള്‍ ചെയ്യുന്ന വിദ്യകള്‍. (അങ്ങനെ വിളിച്ചന്വേഷിക്കാതെ കൊടുക്കുന്ന വാര്‍ത്തയാണോ ദേശാഭിമാനി ഇത്രകാലവും കൊടുത്തത്!!!!) കൊല്ലപ്പെട്ടത് സി.പി.ഐ.എമ്മിന്റെ എതിരാളിയായ ചന്ദ്രശേഖരനായതിനാല്‍ പാര്‍ട്ടി തരുന്ന വാര്‍ത്തയല്ലാതെ മറ്റൊന്നും കൊടുക്കുന്നില്ലെന്ന് കരുതുക. എന്നാല്‍ നാളിതുവരെ ഇത്തരത്തില്‍ അന്വേഷണസംഘം പ്രവര്‍ത്തിക്കുമ്പോഴോ കേസുകളുണ്ടാകുമ്പോഴോ ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ വിളിച്ച് കേസന്യേഷണ വിവരങ്ങള്‍ തിരക്കാറില്ലേ, അവര്‍ അതേ നമ്പറില്‍ തിരിച്ചുവിളിക്കാറില്ലേ?….


ഉദ്യോഗസ്ഥനെ മോശമായി ചിത്രികരിച്ച് അന്വേഷം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിനിടിയില്‍ ഒരു തൊഴില്‍ എന്നതിന്റെ ഭാഗമായി വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ സിണ്ടിക്കേറ്റ് ഭീകരരായി ചിത്രീകരിച്ചത് എന്തിനാണെന്നാണ് അറിയാന്‍ കഴിയാത്തത്.

മറഞ്ഞുകിടക്കുന്നതെന്തോ അത് വെളിച്ചത്തുകൊണ്ടുവരുന്നതാണ് വാര്‍ത്തയെന്ന് ജേര്‍ണലിത്തിന്റെ ബാലപാഠത്തില്‍ ഒന്നാണ്. അതാത് കേസുകളുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരെയും വിളിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമാണ്. ചിലപ്പോള്‍ ചിലരില്‍നിന്ന് ചില വാര്‍ത്തകള്‍ ചോര്‍ന്നുകിട്ടാം. ഇത്തരത്തില്‍ വാര്‍ത്ത തരുന്നവര്‍ ആരാണെന്ന് ആ മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തില്ല. (സോഴ്‌സ് പരിപാവനമാണ് എന്ന മറ്റൊരു ബാലപാഠവും ജേര്‍ണലിസത്തിലുണ്ട്.) ടി.പി വധത്തില്‍ ജോസി ചെറിയാനില്‍ നിന്ന് തന്നെയാണ് സി.പി.ഐ.എം പറയുന്ന തരത്തിലുള്ള വാര്‍ത്ത കിട്ടുന്നതെന്ന് യാതൊരു തെളിവും ദേശാഭിമാനി വാര്‍ത്തയിലില്ലതാനും. അങ്ങനെ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നെങ്കില്‍തന്നെ അത്തരം സോഴ്‌സിന്റെ നമ്പറും മറ്റും പരസ്യമാക്കുന്നത് ഏത് പത്രപ്രവര്‍ത്തക ധര്‍മ്മമാണെന്ന് കൂടി ദേശാഭിമാനി വെളിപ്പെടുത്തണം. ഇതേ പണിതന്നെയല്ലേ അവരും ഇക്കാലയളവില്‍ ചെയ്തുപോന്നത്.

മറഞ്ഞുകിടക്കുന്ന പോലീസ് വാര്‍ത്തകളൊന്നും ഇക്കാലയളവിനുള്ളില്‍ ദേശാഭിമാനി കൊടുത്തിട്ടില്ലേ? പോലീസ് ഉദ്യോഗസ്ഥനെ നിരന്തരം വിളിച്ചു എന്നും തിരിച്ചുവിളിച്ചു എന്നും പറഞ്ഞ് വാര്‍ത്ത കൊടുക്കുമ്പോള്‍ മലര്‍ന്നുകിടന്നുതുപ്പുകയാണെന്ന കാര്യം ഓര്‍ക്കേണ്ടതല്ലേ? നാളെ മുതല്‍ മൂടിവെക്കപ്പെട്ട വിവരങ്ങളൊന്നും പോലീസ് അടക്കമുള്ള ഭരണകൂട സംവിധാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നില്ലെങ്കില്‍, അവരില്‍ നിന്ന് ശേഖരിക്കുന്നില്ലെങ്കില്‍ ദേശാഭിമാനി പത്രം പാര്‍ട്ടിയുടെ വാര്‍ത്താക്കുറിപ്പും അത്യാവശ്യം ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിയുമായി ഇറക്കാനാണോ പരിപാടി. ഈ വാര്‍ത്ത കൊടുത്തതിന്റെ പിറ്റേന്നു മുതല്‍ ദേശാഭിമാനിയിലെ റിപ്പോര്‍ട്ടര്‍മാര്‍ ആരുംതന്നെ പോലീസുകാരെ വിളിക്കാറില്ലേ, അവരാരും തന്നെ തിരിച്ചും.

ഇതേ ജോസി ചെറിയാനെ അന്വേഷണചുമതലയില്‍ നിന്ന് മാറ്റിയെന്ന് സി.പി.ഐ.എം  നേതാക്കളായ സി.എച്ച് അശോകനും കെ.കെ കൃഷ്ണനും വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പ്രതിഭാഗം വക്കീല്‍ സൂചിപ്പിച്ചതായി  ജൂണ്‍ 27ന്റെ ദേശാഭിമാനി പത്രത്തില്‍തന്നെയുണ്ട്. അദ്ദേഹത്തിനെ മാറ്റുന്നതില്‍ പാര്‍ട്ടിക്ക് എന്തോ താല്‍പ്പര്യക്കുറവുണ്ടെന്നല്ലേ ആ വാര്‍ത്ത വായിച്ചവര്‍ കരുതുക. അതേ ഉദ്യോഗസ്ഥനെ താറടിക്കാന്‍ വേണ്ടി ഇപ്പോള്‍ വാര്‍ത്ത മെനഞ്ഞതെന്തിനാണെന്ന് സാമാന്യബോധമുള്ള ജനത്തിനറിയാം. ഇതൊന്നുമല്ല ഇവിടെ പ്രശ്‌നം. ഉദ്യോഗസ്ഥനെ മോശമായി ചിത്രികരിച്ച് അന്വേഷം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിനിടിയില്‍ ഒരു തൊഴില്‍ എന്നതിന്റെ ഭാഗമായി വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ സിണ്ടിക്കേറ്റ് ഭീകരരായി ചിത്രീകരിച്ചത് എന്തിനാണെന്നാണ് അറിയാന്‍ കഴിയാത്തത്.

കുറ്റപത്രം കൊടുത്താലേ പ്രതി എന്ന് എഴുതാവൂ. ദേശാഭിമാനി ഇനിമുതല്‍ ഇത്തരം വാര്‍ത്തകള്‍ ‘പ്രതികളാകാന്‍ സാധ്യതയുള്ളയാളെ ചോദ്യം ചെയ്തു’ എന്ന തരിത്തിലാകും കൊടുക്കുക എന്ന് പ്രതീക്ഷിക്കുന്നു.

തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ എക്സ്ലൂസീവ് സ്റ്റോറി നിര്‍മ്മിക്കാന്‍ ദേശാഭിമാനിയ്ക്ക് ചെയ്യാവുന്ന ഒരു കാര്യംകൂടിയുണ്ട്. കേരളത്തില്‍ സ്പഷ്യല്‍ ബ്രാഞ്ച് എന്നൊരു സംവിധാനമുണ്ട് പോലീസില്‍. അവര്‍ സ്ഥിരമായി വിളിക്കുന്ന ഒരു കൂട്ടരാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകര്‍ പോലീസിനെ എവ്വിധമാണോ വിളിക്കുന്നത് അതേപോലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ജോലിയുടെ ഭാഗമാണിതും. അപ്പോള്‍ രണ്ടു മാസത്തിനിടയില്‍ അത്തരത്തില്‍ കേരളത്തിലെ (കോഴിക്കോട് ജില്ല മാത്രം ഒതുക്കേണ്ടതില്ല) നിരവധി മാധ്യമപ്രവര്‍ത്തകരെ വിളിച്ചതിന്റെ ആയിരക്കണക്കിന് കോള്‍ ഡീറ്റെയില്‍സ് കിട്ടും. അതിലെ ഉദ്യോഗസ്ഥരുടെ പേരും മാധ്യമപ്രവര്‍ത്തകരുടെ പേരും നമ്പറും വച്ചും സ്‌റ്റോറി അടിക്കാവുന്നതാണ്.(വേണമെങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോയും കൊടുക്കാം. പാര്‍ട്ടിസഖാക്കള്‍ക്ക് ആളെ മാറിപ്പോകാതിരിക്കാന്‍) അപ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം ദേശാഭിമാനിയിലെ റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍ വെട്ടണം.

കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ (അങ്ങനെ വിളിക്കാന്‍ പാടില്ലെന്നാണ് ശരിക്കുമുള്ള എത്തിക്‌സ്. കുറ്റപത്രം കൊടുത്താലേ പ്രതി എന്ന് എഴുതാവൂ. ദേശാഭിമാനി ഇനിമുതല്‍ ഇത്തരം വാര്‍ത്തകള്‍ “പ്രതികളാകാന്‍ സാധ്യതയുള്ളയാളെ ചോദ്യം ചെയ്തു” എന്ന തരിത്തിലാകും കൊടുക്കുക എന്ന് പ്രതീക്ഷിക്കുന്നു.) മൊഴികള്‍ ചോര്‍ത്തി വാര്‍ത്തയാക്കുന്നു എന്ന് കാണിച്ച് കോടതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ സി.പി.ഐ.എം  ഒരു പരാതി നല്‍കിയിട്ടുണ്ട്. അതിന് ബലം കിട്ടാനാണ് പുതിയ വാര്‍ത്തയെന്ന് ഉറപ്പ്. അപ്പോള്‍ ഈ വാര്‍ത്ത മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള പാര്‍ട്ടിയുടെ മറ്റൊരു നീക്കമായി ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. ടി.പി വധത്തോടെ കേരളത്തില്‍ ക്രിമിനല്‍ കേസുകള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് നാമോര്‍ക്കണം. പോലീസിനെ വിളിച്ച് വാര്‍ത്ത എടുക്കാതെ( എടുത്താല്‍ ഗൂഡാലോചനയാകും), കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് മൊഴികള്‍ കൊടുക്കാതെ ശുദ്ധ ബദല്‍ മാധ്യമമായി ദേശാഭിമാനി എങ്ങനെ മാതൃക സൃഷ്ടിക്കുമെന്ന് കാത്തിരുന്നു കാണാം,….

Latest Stories

We use cookies to give you the best possible experience. Learn more