| Thursday, 23rd July 2026, 5:24 pm

വന്നു എറിഞ്ഞു കീഴടക്കി; ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ സ്പീഡ് എക്‌സ്പ്രസ്

സുദേവ് എ

ഇന്ത്യ-സിംബാബ്‌വേ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ഹരാരെ സ്പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുത്തു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തി സിംബാബ്വേയെ വിറപ്പിച്ചത് മായങ്ക് യാദവായിരുന്നു.

എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ബ്രെയാന്‍ ബെന്നറ്റിനെ വീഴ്ത്തിയാണ് മായങ്ക് വരവറിയിച്ചത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് ബ്രെയാന്‍ മടങ്ങിയത്.

ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയതോടെ ഒരു വമ്പന്‍ റെക്കോഡാണ് മായങ്ക് സ്വന്തമാക്കിയത്. ഒരു മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് മായങ്ക്.

അര്‍ഷ്ദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. 2024ല്‍ യു.എസ്.എ താരം എസ്. ജഹാന്‍ഗീറിനെ വീഴ്ത്തിയാണ് പഞ്ചാബ് കിങ്സ് പേസര്‍ ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്.

പിന്നീട് ഒരു വര്‍ഷത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യയും ഈ നേട്ടം ആവര്‍ത്തിച്ചു. പാകിസ്ഥാന്‍ താരം എസ്. അയ്യൂബിനെ പുറത്താക്കിയാണ് ഹര്‍ദിക് ഈ നേട്ടത്തിലെ രണ്ടാമനായത്.

ബ്രെയാന് പുറമെ ഡിയോണ്‍ മയേഴ്‌സിനേയും മായങ്ക് മടക്കി അയച്ചു. 14 പന്തില്‍ ആറ് റണ്‍സ് നേടിയ താരത്തെ ശിവം ദുബെയുടെ കൈകളിലെത്തിച്ചാണ് മായങ്ക് രണ്ടാം വിക്കറ്റ് സ്വന്തമാക്കിയത്. എട്ട് പന്തില്‍ 10 റണ്‍സ് നേടിയ ബെന്‍ കറനെ പ്രിന്‍സ് യാദവും വീഴ്ത്തി.

അതേസമയം അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര കൈവിട്ടാണ് ഇന്ത്യ സിംബാബ്‌വേക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. നിലവിലെ ടി-20 ചാമ്പ്യന്‍മാരായിട്ടും ഫോര്‍മാറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്.

ശ്രേയസ് അയ്യര്‍. Photo: Cricket Central/x.com

ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിംബാബ്‌വേ പര്യടനം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.

Content Highlight: Mayank Yadav create a new millstone in international cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more