ന്യൂയോര്‍ക്ക്: ചൊവ്വയില്‍ നിന്ന് ഭൂമിയില്‍ പതിച്ചതിലേറ്റവും വലിയ ഉല്‍ക്കാശിലയായ NWA 16788 ലേലത്തില്‍ വിറ്റുപോയത് 53 ലക്ഷം ഡോളറിന്. ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് ചുവപ്പ് കലര്‍ന്ന തവിട്ടുനിറമുള്ള NWA 16788 വില്‍ക്കപ്പെട്ടത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഇത് സ്വന്തമാക്കിയത്.
2023 നവംബറില്‍ നൈജറിലെ അഗാദസില്‍ നിന്നാണ് NWA 16788 കണ്ടെത്തിയത്. നൈജീരിയയിലെ അഗഡെസ് മേഖലയിലെ സഹാറ മരുഭൂമിയിലാണ് ഈ ഉല്‍ക്കാശില പതിച്ചത്.
ഇരുപത്തിനാലരക്കിലോ ഭാരമുള്ള ഉല്‍ക്കാശിലയ്ക്ക് 38 സെന്റീമീറ്റര്‍ ഉയരമാണ് ഉള്ളത്. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയ ഉല്‍ക്കാശിലകളിൽ വെച്ച്, NWA 16788ന് 70 ശതമാനം വലുപ്പ കൂടുതലുണ്ട്. കണക്കുകള്‍ പ്രകാരം ഭൂമിയില്‍ നിന്ന് 400ഓളം ചൊവ്വാ ഉല്‍ക്കാശിലകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളു.
ഇതാദ്യമായല്ല ചൊവ്വയിലെ ഉല്‍ക്കാശില ഭൂമിയില്‍ ലേലത്തില്‍ പോകുന്നത്. എന്നാല്‍ NWA 16788 മറ്റുള്ളവയെ അപേക്ഷിച്ച് വളരെ വിലമതിപ്പുള്ളതാണെന്ന് ഓക്ഷന്‍ ഏജന്‍സിയായ സോത്ത്ബീസ് ചെയര്‍മാന്‍ സാന്‍ഡ്ര ഹാട്ടണ്‍ പറഞ്ഞു.
NWA 16788 ഉല്‍ക്കയുടെ ശക്തമായ കൂട്ടിയിടിയെ തുടര്‍ന്ന് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ഭൂമിയില്‍ പതിച്ച ഉല്‍ക്കാശിലയാണെന്നാണ് ശാസ്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂട്ടിയിടിയുടെ ഭാഗമായി ശിലയുടെ ഉപരിതലം മിനുസമേറിയ ഗ്ലാസിന് സമാനമായി മാറിയിട്ടുണ്ടെന്നും ശാസ്ത്രലോകം പറയുന്നു.
2024ല്‍ റോമിലെ ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സിയിലും ടസ്‌കനിയിലെ അരെസ്സോയിലുള്ള ഒരു സ്വകാര്യ ഗാലറിയിലും ഈ ഉല്‍ക്കാശില പ്രദര്‍ശനത്തിന് വെച്ചിരുന്നു.
അതേസമയം NWA 16788 ലേലത്തില്‍ വിറ്റുപോയതില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നതായും വിവരമുണ്ട്. 2021 ഫെബ്രുവരിയില്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് പതിച്ചതെന്ന് കരുതുന്ന മറ്റൊരു ശില രണ്ട് ലക്ഷം ഡോളറിനാണ് വിറ്റുപോയത്.
Content Highlight: A piece of Mars was sold on Earth for $5.3 million