| Wednesday, 8th August 2018, 10:47 am

കരുണാനിധിക്ക് മറീനാബീച്ചില്‍ അന്ത്യവിശ്രമത്തിന് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരുണാനിധിയുടെ സംസ്‌ക്കാരം മറീനാബീച്ചില്‍ നടത്താന്‍ അനുമതി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹുലുവാദി ജി. രമേശ്, ജസ്റ്റിസ് സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

ഇന്നലെ വാദം മുഴുവനാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തര്‍ക്കത്തിലെ വാദം കേള്‍ക്കല്‍ ഇന്ന് രാവിലെ പുനരാരംഭിക്കാന്‍ കോടതി തീരുമാനിക്കുകകയായിരുന്നു. തര്‍ക്കവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്നലെ വാദം മുഴുവനാക്കാതെ കോടതി പിരിഞ്ഞത്.

അതിനിടെ കരുണാനിധിയെ മറീനാബീച്ചില്‍ സംസ്‌ക്കരിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളെല്ലാം പിന്‍വലിച്ചിരുന്നു. ആറ് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഹര്‍ജികള്‍ പിന്‍വലിച്ചതോടെ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്ക് മാത്രം മറീനാബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ പറ്റുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. മറീന ബീച്ചിന് പകരം ഗിണ്ടിയിലെ ഗാന്ധി മണ്ഡപത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസും ഡി.എം.കെയ്ക്ക് എതിരായ നിലപാടുമായി രംഗത്തു വന്നിരുന്നു.

ഹര്‍ജികള്‍ പിന്‍വലിച്ചതിന് പിന്നില്‍ രാഷ്ട്രീയ നാടകമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജാനകി രാമചന്ദ്രന് മറീനയില്‍ സംസ്‌കാര അനുമതി നിഷേധിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

സംസ്‌കാരത്തെ ചൊല്ലി പ്രകോപനം ഉണ്ടാക്കരുതെന്ന് ഡി.എം.കെ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി പ്രതികൂലമായെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡി.എം.കെ നേതൃത്വം വ്യക്തമാക്കിയിരുന്നു.

സമാധിസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡി.എം.കെയുടെ പക്ഷം പിടിച്ചു കൊണ്ട് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ മുന്നോട്ടുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ചെന്നൈയിലെ കരുണാനിധിയുടെ വസതിയിലെത്തിയാണ് മമത ഡി.എം.കെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more