| Thursday, 14th March 2019, 6:48 pm

തീവ്രവാദത്തെ നേരിടുന്നതിന്‍ മോദിയുടെ അത്ര നിശ്ചയദാര്‍ഢ്യം മന്‍മോഹന്‍ സിങ്ങിന് ഉണ്ടായിരുന്നില്ല; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ മോദിയുടെ അത്ര കാര്‍ക്കശ്യം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഉണ്ടായിരുന്നില്ലെന്ന് ദല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീല ദീക്ഷിത്തിന്റെ പ്രസ്താവന.

“അതെ ഞാന്‍ അംഗീകരിക്കുന്നു, മന്‍മോഹന് മോദിയുടെ അത്ര നിശ്ചയദാര്‍ഢ്യം ഇല്ലായിരുന്നു. എന്നാല്‍ മോദി ഇത് ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു”- മുംബൈ ഭീകരാക്രമണത്തോടുള്ള യു.പി.എ സര്‍ക്കാറിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദീക്ഷിത് പറഞ്ഞു.

2008ലെ ഭീകരാക്രമണത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ സൈനിക നടപടിക്ക് അനുമതി നല്‍കിയിരുന്നു. താജ് ഹോട്ടലിലും മറ്റിടങ്ങളിലുമായി നടന്ന വെടിവെപ്പില്‍ 150ാളം പേരാണ് അന്ന് കൊല്ലപ്പെട്ടത്.

പാകിസ്ഥാനെതിരെ സൈനിക നടപടിയുമായി മുന്നോട്ടു പോകുന്നത് തീവ്രവാദം ഇല്ലായ്മ ചെയ്യാനോ പാകിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വം മെച്ചപ്പെടുത്താനോ സഹായിക്കില്ലെന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് സര്‍ക്കാറിന്റെ നിലപാട്.

എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ, ഉറിയില്‍ നടന്ന ഭീകാരക്രമണത്തിന് മറുപടിയെന്നോണം 2016 ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി എന്ന്് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുകയും ഇത് വലിയ തോതില്‍ രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്തിരുന്നു.

2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമത്തിന് പ്രത്യക്രമണമെന്നോണം ഇന്ത്യ ആദ്യമായി നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ വ്യോമാക്രണം നടത്തിയിരുന്നു. കാര്‍ഗില്‍ യുദ്ധം നടന്ന സമയത്ത് പോലും നിയന്ത്രണ രേഖ മറികടക്കരുതെന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.

എന്നാല്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിരുന്നെും എന്നാല്‍ തങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ മാനിച്ച് അത് വെളിപ്പെടുത്താനോ രാഷ്ട്രീയവത്കരിക്കാനോ തയ്യാറായില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more