| Friday, 1st July 2016, 11:31 am

അവരെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇറക്കി, ഞാന്‍ അറിഞ്ഞിരുന്നില്ല, അവര്‍ പ്രതികളാണെന്ന്: മങ്കട ദുരാചാര കൊലക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മങ്കട: മങ്കട ദുരാചാര കേസിലെ പ്രധാന പ്രതികളായ സുഹൈലും സക്കീറും രക്ഷപ്പെട്ടത് പെരിന്തല്‍മണ്ണയില്‍ വെച്ചെന്ന് അവരുടെ സുഹൃത്തായ റസാഖ്. വയറിങ് തൊഴിലാളിയായ റസാഖാണ് ഇവരെ പെരിന്തല്‍മണ്ണയില്‍ എത്തിച്ചതെന്നും അവിടെവെച്ചാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും റസാഖിന്റെ വാക്കുകളെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇവര്‍ പ്രതിയാണെന്ന കാര്യം തനിക്ക് ആ സമയത്ത് അറിയില്ലായിരുന്നെന്നും തന്റെ സുഹൃത്തുക്കളായ ഇവരെ പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇറക്കിവിടുകയാണ് താന്‍ ചെയ്തതെന്നുമാണ് റസാഖ് പറയുന്നത്.

രാത്രി പതിനൊന്നുവരെ കേസിലുള്‍പ്പെട്ട സുഹൈലും ഞാനും ടി.വിയില്‍ ഫുട്‌ബോള്‍ മത്സരം കണ്ടു. ശേഷം കിടന്നുറങ്ങി. പുലര്‍ച്ചെ മൂന്നേമുക്കാലിനാണ് ഫോണിലൂടെ വിളി വരുന്നത്. കള്ളനെ പിടിച്ചു എന്ന് പറഞ്ഞ് അമ്പലപ്പടി നാസറാണ് വിളിച്ചത്. തൊട്ടയല്‍വാസിയാണ് ഞാന്‍. അവിടെ എത്തുമ്പോള്‍ വീട്ടിനകത്ത് ആളുണ്ടായിരുന്നു. സുഹൃത്ത് സുഹൈലും കൂട്ടത്തിലുണ്ടായിരുന്നു. നസീര്‍ ഒരു മൂലയില്‍ ചുമരുചാരി ഇരിക്കുകയായിരുന്നു. ജീവനുണ്ടോയെന്ന് അറിയില്ലായിരുന്നു” സംഭവത്തെക്കുറിച്ച് റസാഖ് പറയുന്നു.

താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് പിന്നീട് നസീറിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് തനിക്ക് ആ സമയം അറിയില്ലായിരുന്നു. അതിനുശേഷം വീട്ടിലേക്കു വന്നു.

പുലര്‍ച്ചെ 5.05ന് നിസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോകാനിരങ്ങുമ്പോള്‍ സുഹൈല്‍ വിളിച്ചു. പെരിന്തല്‍മണ്ണയിലേക്ക് ജോലിക്കുപോകുമ്പോള്‍ വരുന്നുവെന്ന് പറഞ്ഞു. നിസ്‌കരിച്ചശേഷം പള്ളിയുടെ അടുത്ത് എത്തിയപ്പോള്‍ ഒരു പാറയുടെ സമീപത്തുനിന്നും സുഹൈലും സക്കീറും വണ്ടിയില്‍ കയറി. പട്ടിക്കാട് റെയില്‍വേ ഗേറ്റില്‍ എത്തിയപ്പോള്‍ ഒരു കാര്‍ വരുന്നത് കണ്ട് അവിടെ ഇറങ്ങി. പിന്നീട് വീണ്ടും വണ്ടിയില്‍ കയറി. പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇറങ്ങി. പിന്നെ അവരെ കണ്ടില്ല.” റസാഖ് വ്യക്തമാക്കി.

പിന്നീടാണ് നസീര്‍ മരിച്ചകാര്യവും കൂടുതല്‍ വിവരങ്ങളും അറിയുന്നത്. പിന്നീട് വിവരങ്ങള്‍ പോലീസിനെ വിളിച്ചു പറഞ്ഞെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more