| Thursday, 16th July 2026, 7:23 pm

പ്രൊമോഷനായി ആറേഴ് പേര്‍ കുത്തിയിരുന്ന് പടത്തെ കുറിച്ച് പറയുന്നത് വേസ്റ്റാണ്, മൗത്ത് പബ്ലിസിറ്റിയാണ് പ്രധാനം: മണിയന്‍പിള്ള രാജു

അശ്വിന്‍ രാജേന്ദ്രന്‍

അഭിനയത്തിലൂടെയും സിനിമാ നിര്‍മാണത്തിലൂടെയും മലയാള സിനിമയുടെ അമരക്കാരിലൊരാളായ വ്യക്തിയാണ് മണിയന്‍ പിള്ള രാജു. നാലുപതിറ്റാണ്ടിലധികമായി മലയാള സിനിമാ മേഖലയില്‍ തുടരുന്ന താരം ഒട്ടനവധി സംഭാവനകളാണ് ഇതിനോടകം നല്‍കിയിട്ടുള്ളത്. അടുത്തിടെ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ കാലത്തെ പ്രൊമോഷന്‍ രീതികളെ കുറിച്ചും ചിത്രങ്ങള്‍ വിജയിക്കുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

മണിയന്‍പിള്ള രാജു. Photo: Screen Grab/ Mathrubhumi/ Youtube.com

‘പ്രൊമോഷന്‍ കൊണ്ടൊന്നും ഒരു കാര്യവുമില്ല, ഒരു ചാനലില്‍ ആറേഴ് ആര്‍ട്ടിസ്റ്റുകള്‍ കുത്തിയിരുന്ന് ഒരു പടം അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറയുന്നത് എന്റെ അഭിപ്രായത്തില്‍ വേസറ്റാണ്. വേറെ ഒന്നും കൊണ്ടല്ല അത് കണ്ടിട്ട് ആരും പടം കാണാന്‍ പോകുന്നില്ല. അത് കണ്ടില്ലെന്ന് വെച്ച് ആരും ചിത്രം കാണാതിരിക്കാനും പോകുന്നില്ല. ഇപ്പോഴത്തെ കാലത്ത് ഓണ്‍ലൈനിലൂടെ ട്രെയ്‌ലര്‍ എല്ലാം നേരത്തേ കാണാം എന്നൊരു ഗുണമുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴിഞ്ഞ് ഇറങ്ങുന്ന ആള്‍ക്കാരുടെ അഭിപ്രായം വിലയേറിയതാണ്. അവരുടെ ആള്‍ക്കാരെ വെച്ച് പറയുന്ന കള്ള അഭിപ്രായമല്ല ഞാന്‍ പറയുന്നത്. ജെനുവിന്‍ ആയി പറയുന്നതാണ്.

ബ്ലാസ്റ്റ്. Photo: District

ഈ അടുത്തകാലത്ത് അങ്ങനെ നല്ല അഭിപ്രായം പറഞ്ഞുകേട്ട ചിത്രമാണ് ബ്ലാസ്റ്റ്. ഞാന്‍ പോയി പടം കണ്ടപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമായി. ഞാന്‍ കാണുന്നവരുടെ അടുത്തെല്ലാം പറഞ്ഞത് ബ്ലാസ്റ്റ് കാണണം കേട്ടോ നല്ല പടമാണെന്നാണ്. ഒരു നല്ല പടം വന്നാല്‍ ഇപ്പോഴും ആ ചിത്രത്തിന്റെ വിജയം എന്ന് പറയുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. നമ്മള്‍ ആദ്യ ദിനം എല്ലാ ചിത്രങ്ങളും കാണാറില്ല. കണ്ടവര്‍ പറയുന്ന ജെനുവിന്‍ റിവ്യൂ നോക്കിയിട്ടാണ് പോകാറുള്ളത്.

തേന്മാവിന്‍ കൊമ്പത്ത്. Photo: News 18

ബ്ലാസ്റ്റിന് വേണ്ടി കേരളത്തില്‍ അവര്‍ കാര്യമായി പ്രൊമോഷന്‍ ചെയ്തിട്ടില്ലല്ലോ. ബ്ലാസ്റ്റ് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞതാണ് ഇങ്ങനെ ഒരുപാട് ചിത്രങ്ങള്‍ ഉണ്ട്. ലോകഃ എന്ന കല്യാണി പ്രിയദര്‍ശന്‍ അഭിനയിച്ച ചിത്രമെല്ലാം അവിശ്വസിനീയമായ സംഭവങ്ങളാണ്. ബ്ലഡ് ബാങ്കില്‍ നിന്ന് ബ്ലഡ് വാങ്ങി കുടിക്കുന്ന രംഗമെല്ലാം ഉണ്ട്. ഇതെല്ലാം പ്രിയദര്‍ശന്‍ പറഞ്ഞത് പോലെ മേക്ക് ബിലീഫ് അദേഴ്‌സ് എന്നുള്ളതാണ് ഇതിന്റെ രഹസ്യം. ലോകത്ത് ഇല്ലാത്ത ഒരു വാക്കാണ് മുദ്ദുഗൗ. പക്ഷേ പ്രിയന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ അങ്ങനെയൊരു വാക്കുണ്ടെന്ന് വിശ്വസിപ്പിച്ചു. പ്രേക്ഷകര്‍ക്ക് സിനിമ മനസിലായാല്‍ ഏത് ഭാഷയായാലും ഓക്കെ ആണ്.

Content Highlight: Maniyan Pilla Raju talks about the difference between Promotion and Mouth Publicity for films

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more