| Tuesday, 10th November 2015, 9:37 am

രാജി കോണ്‍ഗ്രസ് ആവശ്യപ്പെടില്ല; മാണി നിഷേധനിലപാട് എടുക്കില്ലെന്ന് കരുതുന്നതായി തങ്കച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജിക്കാര്യത്തില്‍ ധനമന്ത്രി കെ.എം.മാണി നിഷേധ നിലപാട് എടുക്കില്ലെന്നു കരുതുന്നതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍.

ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പഠിച്ച് യുഡിഎഫ് നിലപാട് എടുക്കും. അതേസമയം, മാണിയുടെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

മാണി മുന്നണിക്കു തലവേദനയുണ്ടാക്കുന്ന നിലപാടെടുക്കുമെന്നു കരുതുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

എന്നാല്‍ ബാര്‍കോഴക്കസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമര്‍ശം തനിക്കെതിരല്ലെന്ന് ചൂണ്ടിക്കാട്ടി താന്‍ രാജി വയ്ക്കില്ലെന്ന് കെ.എം.മാണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും വാര്‍ത്തകള്‍ ഉണ്ട്.

മാണി നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്. ടെലിഫോണ്‍ സന്ദേശത്തിലൂടെയാണ് മാണി ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

അഞ്ച് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും രാജി വയ്‌ക്കേണ്ടി വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നും മാണി കോണ്‍ഗ്രസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളാ കോണ്‍ഗ്രസ് ദുരഭിമാനം വെടിയില്ലെന്ന് കരുതുന്നതായി ടി.എന്‍.പ്രതാപന്‍ എംഎല്‍എ. പറഞ്ഞു. മാണിയുടെ രാജിയില്‍ അമാന്തം കാട്ടരുത്. മാണിക്ക് അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരാന്‍ സമയമുണ്ട്. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് തിരിച്ചടിയുണ്ടാകുമെന്നും ടി.എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

കെ.എം.മാണി രാജിവയ്ക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.പിയും രംഗത്തെത്തി.  പരാമര്‍ശം വരുന്നതിനു മുന്‍പേ ഒഴിയേണ്ടതായിരുന്നുവെന്നും യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം പറയുമെന്നും ആര്‍.എസ്.പി നേതാവ്അസീസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more