ഇടുക്കി: കണ്ണേ കരളേ എന്ന് വിളിച്ച് തന്നെ ആരും സ്വീകരിക്കേണ്ടെന്ന് അഞ്ചേരി ബേബി വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി. പീരുമേട്ടില്‍ നടന്ന സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
“കണ്ണേ കരളേ എന്ന് വിളിച്ച് എന്നെ ആരും സ്വീകരിക്കേണ്ട. ഇത് വിപ്ലവകാരികള്‍ക്ക് ചേര്‍ന്നതല്ല. കമ്യൂണിസ്റ്റുകാര്‍ക്ക് സ്വീകരണം നല്‍കുമ്പോള്‍ ഇത്തരം വിളിയൊന്നും വേണ്ട. എം.എം മണി സിന്ദാബാദ് എന്ന് വിളിച്ചോളൂ”. മണി പറഞ്ഞു.[]
കഴിഞ്ഞ ദിവസമാണ് മണിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് ഉപാധികള്‍.
25000 രൂപ സ്വന്തം ജാമ്യത്തിലും തത്തുല്യമായ ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മണിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
ഇന്നുച്ചയോടെയാണ് മണി പുറത്തിറങ്ങിയത്. കഴിഞ്ഞ 44 ദിവസമായി പീരുമേട് സബ് ജയിലില്‍ റിമാന്റിലായിരുന്നു എം എം മണി.
1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന സേനാപതി മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെ മേലെചെമ്മണ്ണാറില്‍വെച്ച് വെടിവെച്ചു കൊന്നത്.
കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും കേസ് എങ്ങും എത്താതെ പോവുകയായിരുന്നു. എന്നാല്‍, 2012 മെയ് 25ന്, സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി.
സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു എന്നും പ്രസംഗിച്ചു.
തുടര്‍ന്ന് ജില്ലയില്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ എസ്.പി. പി. പ്രകാശിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുയായിരുന്നു. തുടര്‍ന്നാണ് മണിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.