| Friday, 24th April 2026, 10:55 pm

ലാലുള്ളപ്പോള്‍ എന്തിനാ ഹിന്ദിക്കാരെ കൊണ്ടുവരുന്നത്, വലിയ വലിയ ആളുകള്‍ ഇവിടെയില്ലേ?: മമ്മൂട്ടി

അശ്വിന്‍ രാജേന്ദ്രന്‍

ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത വിധത്തില്‍ മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ആരാധിച്ച അഭിനേതാക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും. നാലുപതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ അമരത്തുള്ള ഇരുവരും ഒന്നിച്ച സിനിമകള്‍ എന്നും പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിലേക്കാണ് മഹേഷ് നാരായാണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ് മെയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തുന്നത്.

പേട്രിയറ്റ് . Photo: X.com

ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം വലിയ രീതിയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചും മമ്മൂട്ടി, മോഹന്‍ലാല്‍, പ്രകാശ് വര്‍മ, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ പ്രത്യക്ഷപ്പെട്ട അഭിമുഖവുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മാതൃഭൂമി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ നിര്‍ദേശ പ്രകാരം മോഹന്‍ലാല്‍ എത്തിയതിനെക്കുറിച്ചും തങ്ങളുടെ ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘ലാലിനെ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത് ഞാനായിരുന്നു. പക്ഷേ അദ്ദേഹത്തോട് സംസാരിച്ചതെല്ലാം മഹേഷായിരുന്നു. അവര്‍ പരിചയമുള്ള ആള്‍ക്കാരാണല്ലോ. എന്തിനാണ് ഇപ്പോള്‍ ബോംബെയില്‍ നിന്നും ഹിന്ദിക്കാരെ കൊണ്ടുവന്നിട്ട്. വലിയ ആള്‍ക്കാരെല്ലാം ഇവിടെയില്ലേ. ഈ പറയുന്ന പോലെ അങ്ങനെ ഒരാള്‍ വന്നിട്ട് ചെയ്യേണ്ട് റോളാണിത്. നരസിംഹത്തിലെ ഫ്രണ്ട്ഷിപ്പും ഇതിലെ ഫ്രണ്ട്ഷിപ്പും വേറെയാണ്. അതില്‍ വെറുതെ വന്നുപോകുന്ന ഒരു ഫ്രണ്ട്ഷിപ്പാണ്.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അല്പസമയം കഴിഞ്ഞാല്‍ ആഘോഷിക്കാനുള്ള ഐറ്റം കൈയ്യില്‍ നിന്ന് പോയിട്ട് ക്യാരക്ടറിന്റെ കൂടെ പോകും. ശേഷം അതിനുള്ള കൈയടികള്‍ മാത്രമാണുണ്ടാകുക. ചിത്രത്തില്‍ ഫ്രണ്ട്ഷിപ്പ് ഭയങ്കരമായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്.

പേട്രിയറ്റ് . Photo: X.com

ഫാന്‍ ഫൈറ്റില്‍ അവര്‍ സിനിമ കണ്ടിട്ടാണല്ലോ സെലിബ്രേറ്റ് ചെയ്യുന്നത്. ഈ ഫാന്‍ ഫൈറ്റുകള്‍ നടക്കുന്നത് നമ്മള്‍ ശ്രദ്ധിച്ചിട്ട് കാര്യമില്ല. സിനിമയാണല്ലോ അവരെ യോജിപ്പിക്കുന്നതും തമ്മില്‍ വഴക്കുണ്ടാക്കുന്നതും എല്ലാം. അതെല്ലാം സിനിമയുടെ പേരിലാണല്ലോ എന്ന സമാധാനമുണ്ട്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty talks about Mohanlal and patriot movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more