| Sunday, 6th September 2026, 6:21 pm

അതിന് ശേഷം ഒന്നും എന്റെ കണ്‍ട്രോളിലല്ലായിരുന്നു, എന്തോ എന്നെ പുഷ് ചെയ്തത് പോലെയാണ് തോന്നിയത്: മമിത ബൈജു

അശ്വിന്‍ രാജേന്ദ്രന്‍

2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

മമിത ബൈജു. Photo: Rekha Menon/ Youtube.com

ഗിരീഷിന്റെ തന്നെ സംവിധാനത്തില്‍ മമിത ബൈജുവും ഒപ്പം നിവിന്‍ പോളിയും ഒന്നിച്ചപ്പോള്‍ മലയാള സിനിമയക്ക് മറ്റൊരു വലിയ വിജയ ചിത്രമാണ് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായെത്തിയ ബെത്ലഹേ കുടും യൂണിറ്റ് 250 കോടിയും പിന്നിട്ട് വമ്പന്‍ മുന്നേറ്റമാണ് കേരള ബോക്‌സ് ഓഫീസില്‍ നടത്തുന്നത്. ഏജ് ഗ്യാപ് റൊമാന്‍സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആഷ്ലി എന്ന കഥാപാത്രമായാണ് മമിത വേഷമിട്ടത്.

വിജയ്ക്കൊപ്പമുള്ള ജന നായകന്‍, സൂര്യയ്ക്കൊപ്പമുള്ള വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്നാമത്തെ ഇരുനൂറ് കോടി ചിത്രവുമായാണ് മമിത ഇപ്പോള്‍ കളം നിറയുന്നത്. ഏതൊരു യുവനടിയും സ്വപ്നം കാണുന്ന വിധത്തിലാണ് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മമിതയുടെ കുതിപ്പ്.

അടുത്തിടെ രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ കരിയറിലെ വളര്‍ച്ചയെ കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കരിയറിലെ ആദ്യത്തെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം പിന്നീട് നടന്നതൊന്നും തന്റെ നിയന്ത്രണത്തിലല്ലായിരുന്നുവെന്നും കരിയറില്‍ തന്നെ ആരോ പുഷ് ചെയ്തത് പോലെയാണ് തോന്നിയതെന്നും മമിത പറഞ്ഞു.

‘എനിക്ക് സ്‌പൊണ്ടേനിയസായിട്ടുള്ള കാര്യങ്ങള്‍ വര്‍ക്കാവില്ല. അത് എനിക്കെപ്പോഴും ആങ്‌സൈറ്റി നല്‍കും. എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എപ്പോഴും പ്ലാന്‍ ചെയ്തിരിക്കണം. അങ്ങനെ ഞാന്‍ ഒരു വര്‍ക്ക് ഷോപ്പിന് പോയി എന്റെ ആദ്യ ചിത്രത്തിലേക്കുള്ള റോള്‍ കിട്ടി. അതിന് ശേഷം കരിയറില്‍ നടന്നതൊന്നും എന്റെ കണ്‍ട്രോളില്‍ ആയിരുന്നില്ല. ഹണി ബീ 2വില്‍ നിന്നും സ്‌കൂള്‍ ഡയറിയിലേക്കെത്തുകയും അവിടെ നിന്ന് ഓരോന്ന് ഓരോന്ന് ആയി ചെയ്യുകയുമായിരുന്നു. ഞാനായിട്ട് പോയി ഒന്നും ചെയ്തതല്ല. ആരൊക്കെയോ പുഷ് ചെയ്യുന്നത് പോലെ എന്തൊക്കെയോ സംഭവിച്ചു.

ബെത്ലഹേ കുടും യൂണിറ്റ്. Photo: X.com

അപ്പോഴൊന്നും ഞാന്‍ ഇതില്‍ മികച്ചതാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ സിനിമയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അന്ന് ഞാന്‍ പാഷനായി കണ്ട മെഡിസിന്‍ വിടാന്‍ എനിക്ക് പ്രയാസമായിരുന്നു. പക്ഷേ സിനിമയ്ക്ക് വേണ്ടി ശ്രമിക്കണം എന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു ഇല്ലെങ്കില്‍ ഇത് ഞാന്‍ മിസ് ചെയ്യും എന്ന് എനിക്ക് തോന്നി,’ മമിത പറഞ്ഞു.

Content Highlight: Mamitha Baiju talks about her career

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more