| Thursday, 10th September 2026, 9:15 pm

വിജയിയെ സി.എം ആക്കി, നസ്‌ലെനെയും പ്രദീപിനെയും സൂപ്പര്‍ സ്റ്റാറാക്കി, ഇപ്പോള്‍ ബെത്‌ലഹേമും; മമിത ഭാഗ്യനായിക തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

മമിത ബൈജു. Photo: 4K Wallpapers

ഗിരീഷിന്റെ തന്നെ സംവിധാനത്തില്‍ മമിത ബൈജുവും ഒപ്പം നിവിന്‍ പോളിയും ഒന്നിച്ചപ്പോള്‍ മലയാള സിനിമയക്ക് മറ്റൊരു വലിയ വിജയ ചിത്രമാണ് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായെത്തിയ ബെത്‌ലഹേ കുടുംബ യൂണിറ്റ് 270 കോടിയും പിന്നിട്ട് വമ്പന്‍ മുന്നേറ്റമാണ് കേരള ബോക്സ് ഓഫീസില്‍ നടത്തുന്നത്. ഏജ് ഗ്യാപ് റൊമാന്‍സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആഷ്‌ലി എന്ന കഥാപാത്രമായാണ് മമിത വേഷമിട്ടത്.

വിജയ്‌ക്കൊപ്പമുള്ള ജന നായകന്‍, സൂര്യയ്‌ക്കൊപ്പമുള്ള വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്നാമത്തെ ഇരുനൂറ് കോടി ചിത്രവുമായാണ് മമിത ഇപ്പോള്‍ കളം നിറയുന്നത്. ഏതൊരു യുവനടിയും സ്വപ്നം കാണുന്ന വിധത്തിലാണ് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മമിതയുടെ കുതിപ്പ്.

സൗത്ത് ഇന്ത്യയിലെ തന്ന പുതിയ ഭാഗ്യനായിക എന്ന വിശേഷണമാണ് ഇപ്പോള്‍ ആരാധകര്‍ മമിതയ്ക്ക് ചാര്‍ത്തി നല്‍കിയിരിക്കുന്നത്. മമിത അഭിനയിച്ച ചിത്രങ്ങളിലെ നായകന്മാര്‍ക്കെല്ലാം അതത് ചിത്രങ്ങള്‍ക്ക് ശേഷം കാര്യമായി മാറ്റം സംഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ ഭാഗ്യനായികയെന്ന പേരിന് പലരും അടിവരയിടുന്നത്. 2024ല്‍ പുറത്തിറങ്ങിയ പ്രേമലു മമിതയുടേത് പോലെ തന്നെ നായകനായി അഭിനയിച്ച നസ്‌ലെന്റയും കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രമായിരുന്നു. നാായക വേഷങ്ങള്‍ താരത്തിന് തുറന്ന് നല്‍കിയത് പ്രേമലുവായിരുന്നു.

മമിത ബൈജു. Photo: X.com

പിന്നാലെ തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച താരം പ്രദീപ് രംഗനാഥന്‍ നായകനായ ഡ്യൂഡ് എന്ന ചിത്രത്തിലായിരുന്നു വേഷമിട്ടത്. തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായി മാറിയ ചിത്രം പ്രദീപ് രംഗനാഥന് തമിഴ് സിനിമയിലെ മുന്‍ നായകനടനായി സ്ഥാനക്കയറ്റം ലഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഡ്യൂഡിലെ മമിതയുടെ പ്രകടനം ചിത്രത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ടതായിരുന്നു എന്ന് നിസംശയം പറയാം.

ഡ്യൂഡിന് ശേഷം മമിത അഭിനയിച്ചത് വിജയിയുടെ അവസാന ചിത്രമായ ജന നായകനിലായിരുന്നു. താരത്തിന്റെ സഹോദരിയായിട്ടായിരുന്നു മമിത ജന നായകനില്‍ വേഷമിട്ടത്. ഇതിന് പിന്നാലെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതോടെ മമിതയെ സൗത്ത് ഇന്ത്യയിലെ ഭാഗ്യനായികയായി പലരും പ്രതിഷ്ഠിക്കുകയായിരുന്നു. ഇപ്പോഴിതാ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം സമ്മാനിച്ച് ഈ വിശേഷണം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് മമിത.

Content Highlight: Mamitha Baiju becomes lucky charm of South India

We use cookies to give you the best possible experience. Learn more