| Wednesday, 17th June 2026, 1:52 pm

മമിതയും നിവിന്‍ ചേട്ടനും ഏജ് ഗ്യാപ്പുള്ള കപ്പിള്‍സാണ്; പിന്നെ നിവിന്‍ ചേട്ടനെ അറിയാലോ, അവരുടെ കെമിസ്ട്രി രസമായിരുന്നു: ഗിരീഷ് എ.ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളി-മമിത കോമ്പോയും പ്രേമലുവിന് ശേഷമുള്ള ഗിരീഷ് ചിത്രമെന്നതും സിനിമയുടെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്.

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെ ഒരു പടമായിരിക്കും ബത്‌ലഹേം കുടുംബയൂണിറ്റ് എന്ന് പറയുകയാണ് ഗിരീഷ് എ.ഡി. മമിതയോടും നിവിനോടുമുള്ള പ്രേക്ഷകര്‍ക്ക് ഒര്ു പ്രത്യേക ഇഷ്ടമുണ്ടെന്നും ആ കെമിസ്ട്രി തന്നയാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്നും ഗിരീഷ് പറയുന്നു.

ബാലന്‍ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് ബത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. ബാലനില്‍ ഒരു പൊലീസുകാരനായിട്ടാണ് ഗിരീഷ് എത്തുന്നത്. അഭിനയത്തിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും ഗിരീഷ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

മമിത, നിവിന്‍പോളി, ഗിരീഷ് എ.ഡി photo: Instagram

‘ ബത്‌ലഹേം കുടുംബ യൂണിറ്റില്‍ നമ്മള്‍ കാണുന്നതുപോലെ നിവിന്‍-മമിത കോമ്പോ കുറച്ച് എയ്ജ് ഗ്യാപ്പുള്ള കപ്പിള്‍സാണ്. പിന്നെ നിവിന്‍ചേട്ടനെ അറിയാലോ. നിവിന്‍ ചേട്ടനും മമിതയും ഭയങ്കര ലൈക്കബിള്‍ ആണ്. ആ ഒരു കെമിസ്ട്രി ഭയങ്കര രസമായിട്ട് വന്നിട്ടുണ്ടെന്നാണ് വിശ്വാസം. അങ്ങനെ തന്നെ വരട്ടെ,’ ഗിരീഷ് എ.ഡി പറഞ്ഞു.

ബാലനിലേക്കുള്ള വരവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ അപ്രതീക്ഷിതമായിട്ടാണ് ഒരു ദിവസം ഗണപതി എന്നെ വിളിക്കുന്നത്. എവിടെയുണ്ട് എന്ന് ചോദിച്ചു. എറണാകുളത്താണെന്ന പറഞ്ഞു. ഈ പടത്തിന്റെ കാസ്റ്റിങ് കോള്‍ എല്ലാം സ്റ്റാര്‍ട് ആയിട്ടുണ്ടെന്ന് അറിയാം.

ഇങ്ങനെയൊരു പടമുണ്ടെന്നും അതിലൊരു വേഷമുണ്ടെന്നും ചെയ്യുമോയെന്നും ചോദിച്ചു. ഞാനാകെ സര്‍പ്രൈസ്ഡ് ആയി. എന്താണ് എന്നെ കാസ്റ്റ് ചെയ്തതെന്ന് മനസിലായില്ല.

മമിത, നിവിന്‍പോളി, ഗിരീഷ് എ.ഡി photo: Instagram

റോള്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പൊലീസ് ആണെന്ന് പറഞ്ഞു. ഷോട്ട് ഫിലിമൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ വിളിച്ചതാണെന്ന് പറഞ്ഞു. ഇപ്പോഴും കഥ എന്താണെന്ന് കാര്യമായി അറിയില്ല.

ഈ പ്രൊജക്ടിന്റെ ഭാഗമാകുക എന്നതായിരുന്നു സന്തോഷവും എക്‌സൈറ്റ്‌മെന്റും. അല്ലാതെ കഥ കേട്ട് അഭിനയിക്കാന്‍ ഞാന്‍ ആക്ടര്‍ ഒന്നുമല്ലല്ലോ. അങ്ങനെ ചിദുവിനെ കണ്ടു. മടിയൊന്നും ഉണ്ടായിരുന്നില്ല. പേടിയായിരുന്നു.

ഞാന്‍ അവിടെ കിടന്ന് പതറുമോ എന്നൊന്നും അറിയില്ലല്ലോ. സുഹൃത്തുക്കള്‍ക്കൊപ്പമാണെങ്കില്‍ കുഴപ്പമില്ല. ഇത് പ്രശ്‌നമാകുമോ എന്ന ആങ്‌സൈറ്റി ഉണ്ടായിരുന്നു. ഭാഗ്യത്തിന് പ്രശ്‌നമുണ്ടായില്ല,’ ഗിരീഷ് എ.ഡി പറഞ്ഞു.

Content Highlight: Mamitha and Nivin Chettan are a couple with an age gap Girish AD

We use cookies to give you the best possible experience. Learn more