| Tuesday, 4th February 2020, 5:40 pm

ബി.ജെ.പിക്കാര്‍ തുഗ്ലക്കിന്റെ പിന്തുടര്‍ച്ചക്കാര്‍; രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിക്കാര്‍ പതിനാലാം നൂറ്റാണ്ടിലെ ദല്‍ഹി ഭരണാധികാരി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പാത പിന്തുടരുന്നവരാണെന്നും ഇവരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മമത ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ നാഡിയയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും, ദേശീയ ജനസംഖ്യാ പട്ടികയ്‌ക്കെതിരെയും റാലിയില്‍ മമതാ ആഞ്ഞടിച്ചു. ബി.ജെ.പി നടപ്പിലാക്കാന്‍ പോകുന്ന നിയമങ്ങള്‍ ബ്ലാക്ക് മാജിക്കിന് തുല്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

നേരത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി മമതാ രംഗത്തു വന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളോട് സഹകരിച്ച് ഒറ്റകെട്ടായി മുന്നോട്ട് പോകുന്നതില്‍ അവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസുമായോ സി.പി.ഐ.എമ്മുമായോ സഹകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മമതാ അറിയിച്ചത്. ഇതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമത്തില്‍ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് മമതാ വിട്ടു നിന്നത്. നിയമത്തിനെതിരെ ഒറ്റയ്ക്ക് പോരാടുമെന്നായിരുന്നു മമതയുടെ നിലപാട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ബംഗാളില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടുവെന്നും ആസാമില്‍ 100ല്‍ അധികം പേരാണ് കൊല്ലപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more