| Friday, 31st July 2026, 4:14 pm

ലവലേശം നാണമുണ്ടെങ്കില്‍ അമിത് ഷായെക്കൊണ്ട് രാജിവെപ്പിക്കണം; മോദിയോട് ഖാര്‍ഗെ

ആദർശ് എം.കെ.

ന്യൂദല്‍ഹി: നീറ്റ് യു.ജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ നടപടിയെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ലവലേശം നാണമുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെക്കൊണ്ട് രാജിവെപ്പിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

പ്രതിഷേധം പിന്‍വലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമരം പിന്‍വലിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അവരെ നിര്‍ബന്ധിതമായി തടങ്കലില്‍ വെക്കുകയും ചെയ്യുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.

ജൂലൈ 20ന് നടന്ന ‘സന്‍സദ് ചലോ’ മാര്‍ച്ചിനെ ലാത്തികളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിച്ച് സര്‍ക്കാര്‍ ക്രൂരമായ അടിച്ചമര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതായും പെണ്‍കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട് അവരെ വേട്ടയാടുന്നതായും ഖാര്‍ഗെ പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറുപടി നല്‍കാന്‍ തയ്യാറാകാതെ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും, ഉത്തരവാദിത്തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വീഴ്ചവരുത്തുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ‘ജെന്‍ സി-കളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ കഴിയില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ‘ആദ്യം നിങ്ങള്‍ അവരുടെ അസ്ഥികള്‍ ഒടിച്ചു, ഇപ്പോള്‍ അവര്‍ക്കെതിരെ കേസെടുക്കുന്നു. നിങ്ങള്‍ ഇന്ത്യയുടെ ഭൂതകാലമാണ്, രാജ്യത്തിന്റെ ഭാവിയോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കുക,’ എന്ന് രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

കൂടാതെ, ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതികാര രാഷ്ട്രീയം നിര്‍ത്തണമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രധാന ആവശ്യം.

രാജ്യത്തിന്റെ യുവതലമുറയോടും ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തോടും കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത വിയോജിപ്പിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.

Content Highlight: Mallikarjun Kharge slams PM Modi, demands Amit Shah’s resignation over student crackdown

 
ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more