| Tuesday, 9th December 2025, 5:37 pm

വന്ദേമാതരം ആലപിച്ച് ആയിരങ്ങള്‍ ജയിലില്‍ പോയപ്പോള്‍ നിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പണിയെടുക്കുകയായിരുന്നില്ലേ? മോദിയോട് ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയില്‍ നടക്കുന്ന വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികാഘോത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ജവഹര്‍ ലാല്‍ നെഹ്‌റുവിനെ അപമാനിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും പ്രധാനമന്ത്രി നരേന്ദ്ര മോദി പാഴാക്കി കളയുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും അതേ പാത പിന്തുടരുന്നുവെന്ന് ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു.

വന്ദേമാതരം ചര്‍ച്ച നടത്തി ദേശീയ നായകന്മാരെ അനാദരിച്ച പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസാണ് വന്ദേമാതരം സ്വാതന്ത്ര്യ സമരത്തിന്റെ മുദ്രാവാക്യമായി ഉപയോഗിച്ചത്. ദശാബ്ദങ്ങളോളം ദേശീയ പതാകയെ അംഗീകരിക്കാന്‍ പോലും ബി.ജെ.പിയും സംഘപരിവാറും തയ്യാറായിരുന്നില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ആരോപണങ്ങളുയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഖാര്‍ഗെ വിമര്‍ശിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമെ ദേശീയ സമ്മേളനങ്ങളില്‍ ആലപിക്കാവൂ എന്ന തീരുമാനം എടുത്തത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയാണ്.

ആ കമ്മിറ്റിയില്‍ നെഹ്‌റുവിന് പുറമെ മഹാത്മാഗാന്ധി, മൗലാന ആസാദ്, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍, ഗോവിന്ദ് വല്ലഭ് പന്ത് എന്നിവരുമുണ്ടായിരുന്നു. എന്നാല്‍, അവസാനം നെഹ്‌റുവിനെ ലക്ഷ്യം വെച്ചാണ് ആരോപണങ്ങളെല്ലാം. മറ്റ് നേതാക്കളുടെ അഭിപ്രായങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

‘1921ല്‍ ഗാന്ധി നിസഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ആയിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികള്‍ വന്ദേമാതരം ആലപിച്ച് ജയിലിലേക്ക് പോയി. എന്നാല്‍, ആ സമയത്ത് നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു,’ ഖാര്‍ഗെ ബി.ജെ.പി നേതാക്കളോട് പറഞ്ഞു.

ലോക്‌സഭയില്‍ കഴിഞ്ഞദിവസം നടന്ന വന്ദേമാതരം ചര്‍ച്ചയില്‍ നെഹ്‌റുവിനെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്. ഇക്കാര്യം പരാമര്‍ശിച്ചായിരുന്നു ഖാര്‍ഗെയുടെ മറുപടി.

അതേസമയം, ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഒളിച്ചോടുകയോ വിട്ടുനില്‍ക്കുകയോ ചെയ്യില്ലെന്നും അമിത് ഷാ മറുപടിയായി പറഞ്ഞു.

Content Highlight: Mallikarjun Kharge criticizes PM Modi’s Statement About Nehru and Congress

We use cookies to give you the best possible experience. Learn more