| Monday, 27th April 2026, 9:48 am

മാലി സൈനിക ഭരണകൂടത്തിന് വന്‍ തിരിച്ചടി; പ്രതിരോധമന്ത്രി കമാറ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

നിഷാന. വി.വി

ബമാക്കോ: മാലിയിലെ സൈനിക ഭരണകൂടത്തിന് വന്‍ തിരിച്ചടി. ഭരണകൂടത്തിന് പ്രഹരമേല്‍പ്പിച്ച് നടന്ന ഭീകരാക്രമണത്തില്‍ പ്രതിരോധമന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു.

സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ഏകോപിത ആക്രമണത്തില്‍ ബമാകോ രാജ്യാന്തര വിമാനത്താവളത്തിലും പ്രധാന സൈനിക താവളമുള്ള കാറ്റി നഗരത്തിലും രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.

കാറ്റിയിലെ കമാറയുടെ വസതിക്ക് നേരെയുണ്ടായുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തെ കൂടാതെ ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ ടെലിവിഷനും മരണവാര്‍ത്ത സംപ്രേഷണം ചെയ്തിട്ടുണ്ട്.

2020ലെ സൈനിക അട്ടിമറിയുടെ സുപ്രധാന നേതൃത്വമായിരുന്ന കമാറ രാജ്യത്തെ പ്രധാന നേതാക്കളിലൊരാളാണ്. സൈനിക നടപടിക്ക് ശേഷം മാലി വലിയ രീതിയിലുള്ള സുരക്ഷാ വെല്ലുവിളി നേരിടുന്നുണ്ട്. വടക്കന്‍ മാലിയില്‍ ഒരു സ്വതന്ത്ര രാഷ്ട്രം സൃഷ്ടിക്കാനുള്ള വിഘടനവാദികളുടെ വര്‍ഷങ്ങളായുളള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ ആക്രമണം.

ജെ.എന്‍.ഐ.എമ്മും തുവാരെഗ് വിമതരുടെ സഖ്യമായ എഫ്.എല്‍.എയും സംയുക്തമായാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. പ്രധാന നഗരങ്ങളെല്ലാം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വഴി സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുക എന്നതാണ് ലക്ഷ്യം. അല്‍ഖെയ്ദയും ജമാഅത്ത് നുസ്രത്തല്‍- ഇസ്‌ലാം വല്‍ മുസ്‌ലിമീനും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

2020ലെയും 2021 ലെയും സൈനിക അട്ടിമറിയില്‍ ഫ്രഞ്ച് ഫോഴ്‌സുകള്‍ പുറത്താക്കപ്പെട്ട ശേഷം റഷ്യന്‍ -ആഫ്രിക്കന്‍ ഫോഴ്‌സസ് എന്ന വാഗ്നര്‍ സബ്‌സിഡയറി ആയിരുന്നു മാലി മിലിട്ടറിയെ അസിസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ റഷ്യ സ്വന്തം സൈന്യത്തെ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് റഷ്യ സ്ഥിരീകരിച്ചിട്ടില്ല. തലസ്ഥാനമായ ബമാക്കോ ഉള്‍പ്പെടെയുളള നഗരങ്ങളില്‍ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. വിമാനത്താവളത്തിന് സമീപമുള്ള സെനു ജില്ലയിലും സൈനിക താവളങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസും യൂറോപ്യന്‍ രാജ്യങ്ങളും ഈ ആക്രമണങ്ങളെ ശക്തമായി അപലപിച്ചിട്ടുണ്ട്. സാഹേല്‍ മേഖലയിലെ ഭീകരവാദം നേരിടാന്‍ രാജ്യാന്തര പിന്തുണ അത്യാവശ്യമാണെന്നും ആന്റോണിയോ ഗുട്ടറസ് പറഞ്ഞു.

നിലവില്‍ ഫ്രാന്‍സിന്റെ നിയന്ത്രണത്തില്‍ നിന്നും മാറി സ്വതന്ത്യമായി നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

റഷ്യന്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാലി സൈനിക ഭരണകൂടത്തിന് പ്രതിരോധ മന്ത്രിയുടെ അപ്രതീക്ഷിത കൊലപാതകം വലിയ തിരിച്ചടിയാണ്.

Content Highlight: Mali’s military regime suffers major setback; Defense Minister Kamara killed in bombing

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more