| Sunday, 5th July 2026, 6:45 pm

രണ്ട് പേരും മറുപടി പറയുന്ന രീതി വ്യത്യസ്തമാണ്, എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്, നല്ലൊരു മനുഷ്യനാണ് അദ്ദേഹം: മാല പാര്‍വതി

അശ്വിന്‍ രാജേന്ദ്രന്‍

ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായി പിന്നീട് സിനിമയിലേക്കെത്തിയ വ്യക്തിയാണ് മാല പാര്‍വതി. ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിലെ ഉള്‍ക്കാഴ്ച എന്ന പരിപാടിയില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച മാല പാര്‍വതി 2008ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം ടൈമിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലായി നൂറോളം ചിത്രങ്ങളിലായി അഭിനയിച്ച മാലയുടെ ശ്രദ്ധേയ ചിത്രങ്ങളാണ് ടേക്ക് ഓഫ്, ഭീഷ്മപര്‍വം, മാലിക്ക്, ഗോദ, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങിയവ.

അഭിനയത്തിന് പുറമെ താരസംഘടനയായ എ.എം.എം.എയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ ശക്തമായ നിലപാടുകള്‍ കൊണ്ടും മാല പാര്‍വതി ശ്രദ്ധേയയാണ്. സിനിമയിലെത്തുന്നതിന് മുമ്പ് ദൂരദര്‍ശനിലും കൈരളി ചാനലിലും പ്രവര്‍ത്തിച്ച മാല പാര്‍വതി മലയാള സിനിമയിലെ കാരണവന്മാരായ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇരുവരെയും അഭിമുഖം ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് മാല പാര്‍വതി സംസാരിച്ചത്.

മാല പാര്‍വതി. Photo: The New Indian Express

‘ലാലേട്ടനെ മൂന്ന് നാല് തവണ ഇന്‍ര്‍വ്യൂ ചെയതിട്ടുണ്ട്. ഒരിക്കല്‍ തന്മാത്രയുടെ ഷൂട്ടിനിടയില്‍ പത്ത് മിനിട്ടാണ് അദ്ദേഹം ഇന്റര്‍വ്യൂ ചെയ്യാന്‍ സമയം അനുവദിച്ചത്. ഞങ്ങള്‍ ആറരയ്ക്ക് അവിടെ ചെല്ലുന്നു, ഏഴരയാകുമ്പോള്‍ സാര്‍ വന്നിട്ട് ഏഴ് നാല്‍പ്പതാകുമ്പോള്‍ ഇന്റര്‍വ്യൂ നിര്‍ത്തി തിരിച്ച് പോകുന്നു എന്ന രീതിയിലാണ് എല്ലാം സെറ്റ് ചെയ്തിരുന്നത്. ഞാനാണെങ്കില്‍ ഒരു നൂറ് പേജ് ബുക്ക് മുഴുവന്‍ തയ്യാറാക്കി വെച്ചിട്ടാണ് അഭിമുഖം ചെയ്യാന്‍ പോയത്. നന്നായി വായിക്കുമല്ലേ എന്ന് ചോദിച്ചപ്പോള്‍ എങ്ങനെ അറിയാമെന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. ഞാന്‍ കേട്ടിട്ടുണ്ടെന്നും ഇപ്പോള്‍ വായിക്കുന്ന ബുക്ക് ഇതല്ലേ എന്നും ചോദിച്ചപ്പോള്‍ അദ്ദേഹം ഓപ്പണ്‍ അപ്പ് ചെയ്യാന്‍ തുടങ്ങി.

അങ്ങനെ ഓരോ കാര്യങ്ങളും സ്‌പെസിഫിക് ആയി കഴിഞ്ഞാല്‍ അദ്ദേഹം ആ കാര്യത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കും. നമ്മള്‍ ചോദിക്കുന്നതിന്റെ കാരണം ഇതാണെന്ന് അദ്ദേഹത്തിന് മനസാലായാല്‍ അദ്ദേഹത്തിനും താത്പര്യം വരും. അങ്ങനെ പത്ത് മിനിട്ട് പറഞ്ഞ ആ ഇന്റര്‍വ്യൂ ഒന്നരമണിക്കൂറുണ്ടായിരുന്നു. രണ്ട് എപ്പിസോഡായിട്ടാണ് ഒരു ഈദിന്റെ ദിവസം അത് ടെലികാസ്റ്റ് ചെയ്തത്. ഇരുവര്‍ സിനിമയെ കുറിച്ചും അതിലെ പല ഷോട്ടുകളെ കുറിച്ചും മണിരത്‌നമായിട്ടുള്ള ബന്ധത്തെ കുറിച്ചുമെല്ലാം അദ്ദേഹം അന്ന് ഒരുപാട് സംസാരിച്ചിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും. Photo: X.com

മമ്മൂക്കയുടെ പ്രജാപതി എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു ഇന്റര്‍വ്യൂ ആയിരുന്നു. അദ്ദേഹം എന്ത് പറഞ്ഞാലും അനുസരിക്കുന്ന രീതിയിലാണ് ഇന്റര്‍വ്യൂവിന് ഇരുന്നത്. എങ്ങനെയാ ഇരിക്കേണ്ടത് എന്ന് വരെ നമ്മളോട് ചോദിക്കും. എന്നെ അറിയുന്നത് കൊണ്ട് കുറച്ച് കൂടെ ഫ്രീ ആയിരുന്നു. ഞാന്‍ കൈരളി ടി.വിയില്‍ വര്‍ക്ക് ചെയ്തതാണല്ലോ അന്ന് ഞങ്ങളുടെ ചെയര്‍മാനാണ് മമ്മൂക്ക. അങ്ങനെ ഒരു പരിചയമുണ്ട് അദ്ദേഹവുമായിട്ട്. ഷോയെല്ലാം ചെയ്യുമ്പള്‍ താഴെ നിലത്ത് വന്ന് ഞങ്ങളോടൊപ്പം ഇരിക്കുമായിരുന്നു. എന്തെങ്കിലും പറഞ്ഞ് കളിയാക്കുകയാണ് കൂടുതലായും ചെയ്യാറെങ്കിലും ഇന്റര്‍വ്യൂ എല്ലാം ശ്രദ്ധിക്കാറുണ്ട്. നീലത്താമര കണ്ടിട്ട് എന്നോട് അഭിനയം എല്ലാം നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു. എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്, നല്ല മനുഷ്യനാണ് അദ്ദേഹം,’ മൂവി വേള്‍ഡ് മീഡിയ ഗ്ലോബലിന് നല്‍കിയ അഭിമുഖത്തില്‍ മാല പാര്‍വതി പറഞ്ഞു.

Content Highlight: Mala paravathy talks about Mohanlal and Mammootty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more