| Sunday, 26th July 2020, 2:02 pm

സര്‍ക്കാരിന്റെ വളയം എന്റെ കൈകളിലാണ്; അട്ടിമറിക്കാനാണെങ്കില്‍ ഇപ്പോള്‍ ചെയ്യണം; ബി.ജെ.പിയെ വെല്ലുവിളിച്ച് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രാ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മുച്ചക്ര സര്‍ക്കാരാണെങ്കില്‍ പോലും അതിന്റെ വളയം തന്റെ കൈകകളില്‍ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ കൈകളില്‍ അല്ല തന്റെ സര്‍ക്കാരിന്റെ ഭാവിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഖ്യകക്ഷികളായ എന്‍.സിപിയും കോണ്‍ഗ്രസും മാതൃകപരമാണെന്നും  മഹാ വികാസ് അഘാഡി (എം.വി.എ) സര്‍ക്കാര്‍ അവരുടെ അനുഭവത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്നുവെന്നും ശിവസേന പ്രസിഡന്റ് കൂടിയായ താക്കറെ പറഞ്ഞു.

” എന്റെ സര്‍ക്കാരിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കയ്യിലല്ല, മുച്ചക്ര വാഹനം സാധാരണക്കാരന്റെ വാഹനമാണ്. മറ്റ് രണ്ട് പേരും പിന്നിലിരിക്കുകയാണ്,” ശിവസേനയുടെ മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്തിനാണ് സെപ്റ്റംബര്‍- ഒക്ടോബര്‍ വരെ കാത്തു നില്‍ക്കുന്നതെന്നും അട്ടിമറിക്കുന്നതിലൂടെ സന്തോഷം കിട്ടുമെങ്കില്‍ ഇപ്പോള്‍ തന്നെ അത് ചെയ്യണമെന്നും താക്കറെ വെല്ലുവിളിച്ചു.

മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒക്ടോബറില്‍ സര്‍പ്രൈസ് പ്രതീക്ഷിക്കാമെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

” ചില ആളുകള്‍ സൃഷ്ടിപരമായ കാര്യങ്ങളിലൂടെ സന്തോഷം കണ്ടെത്തുന്നു, ചില ആളുകളാവട്ടെ നശിപ്പിക്കുന്നതിലൂടെയും. നിങ്ങള്‍ക്ക് നശിപ്പിക്കുന്നതിലൂടെയാണ് സന്തോഷം കിട്ടുന്നതെങ്കില്‍ മുന്നോട്ട് പോകൂ,” അദ്ദേഹം പറഞ്ഞു.

നേരത്തെ ദേവേന്ദ്ര ഫഡ്നാവിസ് ഭരണകക്ഷിയായ എം.വി.എയെ ഒരു ത്രീ വീലര്‍, ഓട്ടോറിക്ഷയുമായി താരതമ്യപ്പെടുത്തി, അതിന്റെ സ്ഥിരതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് താക്കറെയുടെ മറുപടി.

” എം.വി.എ സര്‍ക്കാര്‍ ജനാധിപത്യ തത്വങ്ങള്‍ക്കെതിരായാണ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നാണ് നിങ്ങള്‍ പറയുന്നത്. പക്ഷേ നിങ്ങളത് അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ജനാധിപത്യമാണോ അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more