| Sunday, 28th July 2019, 10:56 pm

മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് ബില്‍ പാസാക്കിയത് എം.എല്‍.എമാരുടെ കള്ള ഒപ്പിട്ടിട്ടെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ ഭേദഗതി ബില്‍ പാസാക്കിയത് എം.എല്‍.എമാരുടെ കള്ള ഒപ്പിട്ടിട്ടെന്നാരോപണവുമായി ബി.ജെ.പി. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് 8-12 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ ഇല്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ആരോപിച്ചു. ബി.ജെ.പിയുടെ രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത് ഈ ബില്‍ പാസാക്കുന്ന സമയത്തായിരുന്നു.

എം.എല്‍.എമാരുടെ ഒപ്പുകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുമെന്ന് ബി.ജെ.പി പറഞ്ഞു.

അതേസമയം ആരോപണം കോണ്‍ഗ്രസ് തള്ളിയിട്ടുണ്ട്. വോട്ടെടുപ്പ് സമയത്ത് ഭാര്‍ഗവ സഭയിലുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് അപ്പോള്‍ തന്നെ ഇക്കാര്യം പരിശോധിക്കാമായിരുന്നുവെന്നും കോണ്‍ഗ്രസ് എം.എല്‍.എ സഞ്ജയ് യാദവ് പറഞ്ഞു.

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 എം.എല്‍.എമാരാണുള്ളത്. പുറത്ത് നിന്നുള്ള ഏഴ് എം.എല്‍.എമാരുടെ പിന്തുണയുമുണ്ട്. വോട്ടെടുപ്പ് ദിവസം ബി.ജെ.പി അംഗങ്ങളുടേതടക്കം 122 വോട്ടുകളാണ് ലഭിച്ചിരുന്നത്. നാരായണ്‍ ത്രിപാഠി, ശരദ് കൗള്‍ എന്നിവരാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്ത ബി.ജെ.പി അംഗങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more