| Monday, 17th October 2011, 11:08 am

ദുബൈ ആനപ്രേമി സംഘം മാടമ്പ് ഉദ്ഘാടനം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: ഹസ്ത്യായുര്‍വ്വേദത്തിലൂടെ ലോകത്ത് ആദ്യമായി ഒരു ജീവിക്ക് ചികിത്സാ പദ്ധതി ആവിഷ്‌കരിച്ചത് ഭാരതത്തിലാണെന്നും പ്രാചീനകാല മുതല്‍ ആനയെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ് ഭാരതീയരെന്നും പ്രമുഖ ആനപണ്ഡിതനും പ്രശസ്ത സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍. ഇന്റര്‍നെറ്റിലൂടെയും ഉത്സവപ്പറമ്പുകളിലൂടെയും പരിചിതരായ യു.എ.ഇയിലെ ആനപ്രേമികളുടെ കൂട്ടായ്മയായ ദുബൈ ആനപ്രേമി സംഘം(ദാസ്) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കരാമയിലെ കരാമ ഹോട്ടലില്‍ വച്ചുനടത്തിയ പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ആനയുടമയും പ്രമുഖ വ്യവസായിയുമായ സുന്ദര്‍മേനോന്‍, സാമൂഹിക പ്രവര്‍ത്തകന്‍ നാരായണന്‍ വെളിയങ്കോട്, ആനപാപ്പാന്‍ ശ്രീജിത്ത് മാന്നാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ചുമ്മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഉച്ചക്ക് ഓണസദ്യയ്ക്ക് ശേഷം രണ്ടരയോടെ ആരംഭിച്ച ചടങ്ങില്‍ ദുബൈ ആനപ്രേമി സംഘത്തിന്റെ പ്രസിഡന്റ് ശിവകുമാര്‍ പോലിയത്ത് അധ്യക്ഷത വഹിച്ചു. ആനകളെ കുറിച്ചുള്ള അറിവുകള്‍ പരസ്പരം പങ്കുവെക്കുന്നതോടൊപ്പം ആനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് ശിവകുമാര്‍ പറഞ്ഞു. വേണുഗോപാല്‍ സംഘടനയെ കുറിച്ച് സദസ്സിനു പരിചയപ്പെടുത്തി.

ആനയെ സ്വന്തമാക്കിയാല്‍ മാത്രം പോര അതിനെ നല്ലരീതിയില്‍ പരിചരിക്കണമെന്നും ആന പരിപാലനം ബിസിനസ്സായി കാണാനാകില്ലെന്നും സുന്ദര്‍ മേനോന്‍ പറഞ്ഞു. ആന പ്രശ്‌നം ഉണ്ടാക്കിയാല്‍ പാപ്പാന്മാരെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നും പാപ്പാന്മാര്‍ ആനകളെ അനാവശ്യമായി പീഠിപ്പിക്കരുതെന്നും അഥവാ ആനയെ തല്ലേണ്ടിവരികയാണെങ്കില്‍ അത് എന്തിനാണെന്ന് ആനയും പാപ്പാനും അറിയണം എന്നുമായിരുന്നു ആനപാപ്പാന്‍ കൂടിയായ ശ്രീജിത്തിനു പറയുവാനുണ്ടായിരുന്നത്.

ഉദ്ഘാടനത്തിനു ശേഷം മാടമ്പ് കുഞ്ഞുകുട്ടനും ശ്രീ സുന്ദര്‍ മേനോനുമായി ആനപ്രേമികള്‍ നടത്തിയ മുഖാമുഖം പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും അനുഭവങ്ങളും അറിവുകളും ആനക്കഥകളും പറഞ്ഞും മാടമ്പും സുന്ദര്‍മേനോനും കാണികളെ കയ്യിലെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ബാലുവും സംഘവും അവതരിപ്പിച്ച ഗാനമേളയുണ്ടായിരുന്നു.അനീഷ് തലേക്കര നന്ദി പറഞ്ഞു.

We use cookies to give you the best possible experience. Learn more