| Sunday, 12th October 2025, 7:45 am

കൊടപ്പനക്കല്‍ തറവാടിനടുത്തുള്ള മലപ്പുറത്തെ ഏറ്റവും വലിയ മാലിന്യക്കൂന ഇനിയില്ല; സന്തോഷം പങ്കുവെച്ച് എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്തെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരം ഇനിയില്ല. നാലര ഏക്കറിലായി കുമിഞ്ഞുകൂടിയ 8547.2 മെട്രിക് ടണ്‍ മാലിന്യം പൂര്‍ണമായും ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്ത് സ്ഥലം വീണ്ടെടുത്തതിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. ഫുട്‌ബോള്‍ കളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സംസ്ഥാനത്തെ കുപ്രസിദ്ധ മാലിന്യക്കൂമ്പാരം വൃത്തിയാക്കിയതിന്റെ സന്തോഷം എം.ബി. രാജേഷ് പങ്കുവെച്ചു.

‘ബ്രഹ്‌മപുരത്ത് ക്രിക്കറ്റ് കളിച്ചിട്ടാണെങ്കില്‍, മലപ്പുറത്ത് ഫുട്‌ബോള്‍ അല്ലാതെ മറ്റൊന്നും ആലോചിക്കാനാവില്ലല്ലോ. ഒരിക്കല്‍ മാലിന്യമലയായിരുന്ന സ്ഥലം വൃത്തിയായപ്പോള്‍, അവിടെ ഫുട്‌ബോള്‍ പോസ്റ്റ് ഉയര്‍ന്നു. മലപ്പുറത്തിന്റെ ബഹുമാന്യനായ എം.എല്‍.എ പി. ഉബൈദുള്ള ഗോളിയായി പോസ്റ്റിന് കീഴില്‍ നിന്നു.

ബഹുമാന്യരായ പി.കെ. കുഞ്ഞാലിക്കുട്ടിയേയും ഇ.ടി. മുഹമ്മദ് ബഷീറിനെയും സാക്ഷിനിര്‍ത്തി ഞാന്‍ കിക്കെടുത്തു. പന്ത് വലയില്‍. പോസ്റ്റില്‍ ഞാനാണ് ഗോളടിച്ചതെങ്കിലും അധ്യക്ഷ പ്രസംഗത്തില്‍ ഉബൈദുള്ള ഗോളടിച്ചു. മന്ത്രിക്ക് വേണ്ടി ഒരു തവണ വിട്ടുകൊടുത്തതാണ്, ഇനി വരുമ്പോള്‍ എന്തായാലും തടഞ്ഞിരിക്കും എന്ന് പ്രഖ്യാപനം,’ മന്ത്രി കുറിച്ചു.

ഈ മാലിന്യക്കൂമ്പാരം വൃത്തിയാക്കിയതിന്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് കുഞ്ഞാലിക്കുട്ടിയായിരിക്കുമെന്നും എം.ബി. രാജേഷ് കുറിപ്പില്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരിയുടെ വാക്കുകളിലും ആ സന്തോഷം നിറഞ്ഞുനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രസന്റേഷന്‍ കണ്ടപ്പോള്‍, ഇതൊന്നും ഒരിക്കലും നടക്കുമെന്ന് തങ്ങള്‍ വിശ്വസിച്ചിരുന്നില്ല എന്ന് ചെയര്‍മാന്‍ ഇന്ന് തുറന്നുപറഞ്ഞു. പ്രസന്റേഷന്‍ ഒരു വഴിക്കും, മാലിന്യം അവിടെ തന്നെയും തുടരുമെന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോള്‍ സ്വപ്നതുല്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് മുജീബ് ആഹ്ലാദത്തോടെ പറഞ്ഞു,’ നഗരസഭാ ചെയര്‍മാന്റെ വാക്കുകളെ കുറിച്ച് എം.ബി. രാജേഷ് കുറിച്ചു.

ഈ പദ്ധതിക്കൊപ്പം സഹകരിച്ച എല്ലാവര്‍ക്കുമുള്ള നന്ദിയും രാജേഷ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പം കുരീപ്പുഴ, ലാലൂര്‍, ചൂല്‍പ്പുറം ഉള്‍പ്പടെയുള്ള കേരളത്തിലെ കുപ്രസിദ്ധ 25 ഡംപ്‌സൈറ്റുകള്‍ ഇന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മാലിന്യമുക്ത നവകേരളത്തിനായുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാടിന്റെയും ബഹുമാന്യനായ പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന്റെയും തൊട്ടടുത്തായിരുന്നു മലപ്പുറത്തെ ഏറ്റവും വലിയ മാലിന്യക്കൂന. നാലര ഏക്കറില്‍ 8547.2 മെട്രിക് ടണ്‍ മാലിന്യം പതിറ്റാണ്ടുകളായി കുമിഞ്ഞുകൂടിക്കിടന്ന സ്ഥലം. ഇന്ന്, ബയോ മൈനിങ്ങിലൂടെ ആ മാലിന്യം മുഴുവന്‍ നീക്കം ചെയ്ത് ആ സ്ഥലം വീണ്ടെടുത്തതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രഹ്‌മപുരത്ത് ക്രിക്കറ്റ് കളിച്ചിട്ടാണെങ്കില്‍, മലപ്പുറത്ത് ഫുട്‌ബോള്‍ അല്ലാതെ മറ്റൊന്നും ആലോചിക്കാനാവില്ലല്ലോ.

ഒരിക്കല്‍ മാലിന്യമലയായിരുന്ന സ്ഥലം വൃത്തിയായപ്പോള്‍, അവിടെ ഫുട്‌ബോള്‍ പോസ്റ്റ് ഉയര്‍ന്നു. മലപ്പുറത്തിന്റെ ബഹുമാന്യനായ എം.എല്‍.എ പി. ഉബൈദുള്ള ഗോളിയായി പോസ്റ്റിന് കീഴില്‍ നിന്നു. ബഹുമാന്യരായ പി.കെ. കുഞ്ഞാലിക്കുട്ടിയേയും ഇ.ടി. മുഹമ്മദ് ബഷീറിനെയും സാക്ഷിനിര്‍ത്തി ഞാന്‍ കിക്കെടുത്തു. പന്ത് വലയില്‍. പോസ്റ്റില്‍ ഞാനാണ് ഗോളടിച്ചതെങ്കിലും അധ്യക്ഷ പ്രസംഗത്തില്‍ ഉബൈദുള്ള ഗോളടിച്ചു. മന്ത്രിക്ക് വേണ്ടി ഒരു തവണ വിട്ടുകൊടുത്തതാണ്, ഇനി വരുമ്പോള്‍ എന്തായാലും തടഞ്ഞിരിക്കും എന്ന് പ്രഖ്യാപനം.

ഒരിക്കല്‍ മൂക്കുപൊത്തി മാത്രം നടക്കാന്‍ പറ്റുമായിരുന്ന പ്രദേശം വീണ്ടെടുത്തതിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിലായിരുന്നു നടന്നത്. തന്റെ വീടും പാണക്കാട് തറവാടും ഇതിന് തൊട്ടടുത്താണെന്ന് എന്നോട് പറഞ്ഞത് കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെയാണ്. ആ സ്ഥലം മാലിന്യം നീക്കം ചെയ്തു വൃത്തിയാക്കിയതില്‍ ഏറ്റവും സന്തോഷിക്കുന്നവരില്‍ ഒരാളാണ് അദ്ദേഹം.

നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരിയുടെ സ്വാഗത പ്രസംഗത്തിലും ആ സന്തോഷം നിറഞ്ഞുതുളുമ്പി. ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രസന്റേഷന്‍ കണ്ടപ്പോള്‍, ഇതൊന്നും ഒരിക്കലും നടക്കുമെന്ന് തങ്ങള്‍ വിശ്വസിച്ചിരുന്നില്ല എന്ന് ചെയര്‍മാന്‍ ഇന്ന് തുറന്നുപറഞ്ഞു. പ്രസന്റേഷന്‍ ഒരു വഴിക്കും, മാലിന്യം അവിടെ തന്നെയും തുടരുമെന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോള്‍ സ്വപ്നതുല്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് മുജീബ് ആഹ്ലാദത്തോടെ പറഞ്ഞു.

കേരളത്തില്‍ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു പുളിയേറ്റുമ്മല്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് വീണ്ടെടുത്ത് നാടിന് സമര്‍പ്പിച്ചത്. 110 പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ട് ചേര്‍ന്നത്ര മാലിന്യം കൊച്ചി ബ്രഹ്‌മപുരത്ത് ഉണ്ടായിരുന്നു. അതും ഏറെക്കുറെ പൂര്‍ണമായി നീക്കം ചെയ്തു കഴിഞ്ഞു.

കുരീപ്പുഴ, ലാലൂര്‍, ചൂല്‍പ്പുറം ഉള്‍പ്പെടെ കേരളത്തിലെ കുപ്രസിദ്ധമായ 25 ഡംപ്‌സൈറ്റുകള്‍ ഇന്നില്ല. ബ്രഹ്‌മപുരം ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ പ്രവൃത്തി പുരോഗമിക്കുന്നു. ഇതെല്ലാം ഈ മാറ്റത്തിന്റെ സാക്ഷ്യങ്ങളാണ്. ഈ പ്രവൃത്തി പൂര്‍ത്തിയാക്കിയ കെ.എസ്.ഡബ്ല്യു.എം.പി ക്കും അഭിനന്ദനങ്ങള്‍, സര്‍ക്കാരിനൊപ്പം ഇത് യഥാര്‍ത്ഥ്യമാക്കാന്‍ സഹകരിച്ച മലപ്പുറം നഗരസഭയ്ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍.

ബഹുമാന്യനായ പ്രതിപക്ഷ ഉപനേതാവ് എല്ലാ ഘട്ടങ്ങളിലും കക്ഷിരാഷ്ട്രീയം നോക്കാതെ സര്‍ക്കാരിന്റെ ഈ ശുചിത്വ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിട്ടുള്ള ആളാണ് എന്നകാര്യം വേദിയില്‍ ഞാന്‍ പ്രത്യേകം എടുത്തുപറഞ്ഞു. ഉബൈദുള്ളയും ഇ.ടി. മുഹമ്മദ് ബഷീറും ഉള്‍പ്പെടെയുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും നന്ദി.

മാലിന്യമുക്തം നവകേരളത്തിനായുള്ള സര്‍ക്കാര്‍ പരിശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി തുടരും.

Content Highlight: M.B. Rajesh shares joy after cleaning the largest garbage dump in Malappuram

We use cookies to give you the best possible experience. Learn more