| Friday, 15th May 2026, 11:31 pm

കൊടുങ്കാറ്റായി മാര്‍ഷ്, ഇടിമിന്നലായി പൂരന്‍; ചെന്നൈയെ തരിപ്പണമാക്കി ലഖ്‌നൗ!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സ്വന്തം തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ലഖ്‌നൗ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.
എന്നാല്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ലഖ്‌നൗവിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷാണ്. 38 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 90 റണ്‍സ് നേടി റണ്‍ ഔട്ട് ആകുകയായിരുന്നു മാര്‍ഷ്. ജോഷ് ഇംഗ്ലിസ് 36 റണ്‍സായിരുന്നു നേടിയത്. ഇരുവരും തമ്മില്‍ ആദ്യ വിക്കറ്റില്‍ 100 + റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും നേടിയിരുന്നു. അവസാന ഘട്ടത്തില്‍ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചത്. നാല് സിക്‌സാണ് അവസാന ഓവറില്‍ താരം നേടിയത്.

ചെന്നൈയ്ക്ക് വേണ്ടി എക്‌സ്പന്‍സീവ് ഓവര്‍ എറിഞ്ഞത് അന്‍ഷുല്‍ കാംബോജായിരുന്നു. 2.4 ഓവറില്‍ 63 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടാതെ 23.63 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മുകേഷ് ചൗദരിയും സ്‌പെന്‍സര്‍ ജോണ്‍സനും ചെന്നൈയ്ക്ക് വേണ്ടി ഓരോ വിക്കറ്റ് നേടി.

അതേസമയം ചെന്നൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് കാര്‍ത്തിക് ശര്‍മയാണ്. 42 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം നേടിയത്. കാര്‍ത്തിക്കിന് പുറമെ അവസാന ഘട്ടത്തില്‍ ചെന്നൈയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ശിവം ദുബെയാണ്. 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ശിവം നേടിയത്. അവസാന ഓവറില്‍ പ്രിന്‍സ് യാദവിനെതിരെയായിരുന്നു താരത്തിന്റെ നാല് ബൗണ്ടറികള്‍.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും വിക്കറ്റുകള്‍ നേരത്തെ നഷ്ടപ്പെട്ടതാണ് ചെന്നൈയുടെ സ്‌കോറിങ്ങിന് തിരിച്ചടിയായത്. ഒമ്പത് പന്തില്‍ 13 റണ്‍സായിരുന്നു ക്യാപ്റ്റന്‍ മടങ്ങിയത്. സഞ്ജു സാംസണ്‍ 20 റണ്‍സിനാണ് പുറത്തായത്. ആകാശ് സിങ്ങാണ് രണ്ട് പേരുടെയും വിക്കറ്റ് നേടിയത്.

ലഖ്‌നൗവിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ആകാശ് സിങ്ങാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: Lucknow Super Gaints Beat Chennai Super Kings

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more