| Thursday, 11th April 2019, 8:15 pm

കത്തിക്കുത്ത്, വെടിവെപ്പ്, മാവോയിസ്റ്റ് ആക്രമണം, വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട്; ആദ്യഘട്ട വോട്ടെടുപ്പിന്റെ ചിത്രം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണവും ആന്ധ്രപ്രദേശില്‍ സംഘര്‍ഷവുമുള്‍പ്പെടെ വിവിധയിടങ്ങളില്‍ കലുഷിതമായ സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ആന്ധ്രയില്‍ പതിനഞ്ചോളം സ്ഥലങ്ങളിലാണു വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ടി.ഡി.പി പ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടത്. കത്തിക്കുത്തേറ്റായിരുന്നു വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

അതിനിടെ നൂറ്റമ്പതോളം സ്ഥലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി.

മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോലിയില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങിയ പോലീസ് സംഘത്തിനു നേരെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. മൂന്ന് പോലീസുകാര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയ ഹെലികോപ്ടറിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ജമ്മുകശ്മീരില്‍ സൈനിക യൂണിഫോമിലെത്തിയവര്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചതായി നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ആരോപിച്ചു. പൂഞ്ചിലെ ഒരു ബൂത്തില്‍ വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് ബട്ടണ്‍ പ്രവര്‍ത്തിച്ചില്ലെന്ന പരാതി ഉയര്‍ന്നു.

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ കുറച്ചുപേര്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ബലപ്രയോഗത്തിലൂടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ബി.എസ്.എഫ് ആകാശത്തേക്കു വെടിയുതിര്‍ത്തു.

ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ഇ.വി.എം അട്ടിമറി നടന്നു എന്നും പരാതിയുയര്‍ന്നു. ബി.എസ്.പി ചിഹ്നമായ ആനയ്ക്ക് വോട്ടു ചെയ്യുമ്പോള്‍ ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്നാണ് പരാതി.

‘ഞാന്‍ ബി.എസ്.പിക്കായിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ എന്റെ വോട്ടു പോയത് ബി.ജെ.പിക്കാണ്. മറ്റ് അഞ്ചു പേര്‍ക്കും ഇതേ അനുഭവം ഉണ്ടായി. ഇതാണ് അവിടെ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്’- വോട്ട് ചെയ്യാനെത്തിയ ധാരാ സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടപ്പോഴേക്കും 138ാം വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞതായി സിങ്ങ് പറയുന്നു. എന്നാല്‍ പരാതി കാര്യമായെടുക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.

ധാരാ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു.

എന്നാല്‍ ഇ.വി.എമ്മുകള്‍ അട്ടിമറിക്കപ്പെട്ടെന്ന വാദം ബിജ്നോര്‍ സെക്ടര്‍ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ തള്ളി. ‘ഇത്തരം സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ.വി.എം മോക്ക് ടെസ്റ്റ് ചെയ്തതാണ്’- കുമാര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഒഡിഷയിലെ 15 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് ആരും വോട്ട് ചെയ്തില്ലെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നിരുന്നു.

20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് മണിപ്പുരിലാണ്, 78.20 ശതമാനം. ചില സ്ഥലങ്ങളിലെ പോളിങ് ശതമാനം പുറത്തുവരാത്തതിനാല്‍ അന്തിമകണക്കുകളില്‍ മാറ്റമുണ്ടാകും.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി.കെ സിങ്, കിരണ്‍ റിജിജു, എ.ഐ.എം.ഐ.എം അസദുദ്ദീന്‍ ഒവൈസി തുടങ്ങിയ പ്രമുഖര്‍ ഇന്നു ജനവിധി തേടി.

അസം-68 ശതമാനം, ലക്ഷദ്വീപ്- 65.9 ശതമാനം, മേഘാലയ- 62 ശതമാനം, തെലങ്കാന- 60.5 ശതമാനം, ഉത്തര്‍പ്രദേശ്- 59.77 ശതമാനം, ഛത്തീസ്ഗഢ്- 51.52 ശതമാനം, ബിഹാര്‍- 50.26 ശതമാനം എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.

ഏപ്രില്‍ 18-നാണ് ഇനി രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലാണ് ഇതു നടക്കുക.

Latest Stories

We use cookies to give you the best possible experience. Learn more