2026 ഫിഫ ലോകകപ്പില്‍ ഈജിപ്തും അര്‍ജന്റീനയും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെയ്ക്കെതിരായ ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് ഡിഫന്റിങ് ചാമ്പ്യന്‍മാര്‍ ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെ നേരിടാനെത്തുന്നത്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയാണ് ഏവരുടെയും ശ്രദ്ധാ കേന്ദ്രം. അതിന് കാരണം ഒരു സൂപ്പര്‍ റെക്കോഡാണ്. മുഹമ്മദ് സലയുടെ ഈജിപ്തിനെതിരെ പെനാല്‍റ്റിയിലൂടെ അല്ലാതെ ഒരു ഗോള്‍ നേടാന്‍ സാധിച്ചാല്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോള്‍ നേടുന്ന ചരിത്രത്തിലെ താരമാകാന്‍ മെസിക്ക് സാധിക്കും.
ലയണൽ മെസി. Photo: Sudanalytics/x.com
നിലവില്‍ ഈ നേട്ടത്തില്‍ കിലിയന്‍ എംബാപ്പെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ലോകകപ്പില്‍ 16 നോണ്‍ പെനാല്‍റ്റി ഗോളുകളുള്ള മെസി ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പമാണ്. ഒരു ഗോള്‍ നേടിയാല്‍ ക്ലോസെയെ മറികടക്കാനും ഒന്നാം സ്ഥാനത്ത് എംബാപ്പയ്‌ക്കൊപ്പമെത്താനും മെസിക്ക് സാധിക്കും. മാത്രമല്ല മത്സരത്തില്‍ രണ്ട് നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടിയാല്‍ ഈ നേട്ടത്തില്‍ ആധിപത്യം സ്ഥാപിക്കാനും മെസിക്ക് കഴിയും.
(താരം – ടീം – ഗോളുകള്‍ എന്നീ ക്രമത്തില്‍)
കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 17
ലയണല്‍ മെസി – അര്‍ജന്റീന – 16
മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 16
റൊണാള്‍ഡോ നസാരിയോ – ബ്രസീല്‍ – 14
ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13
അതേസമയം ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെ മറികടന്നാണ് മുഹമ്മദ് സലയുടെ ഈജിപ്ത് തങ്ങളുടെ ആദ്യ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിന് തയ്യാറെടുക്കുന്നത്. കന്നി കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുന്ന ഈജിപ്ത്തിനെ പൂട്ടി മെസിയും സംഘവുംമുന്നേറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Lionel Messi Need One Non Penalty Goal For Great Record Achievement