| Monday, 22nd June 2026, 7:29 am

ലോക റെക്കോഡില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരു ഗോള്‍ ദൂരം; ചരിത്രത്തില്‍ നിന്ന് ജര്‍മന്‍ ഇതിഹാസത്തെ വെട്ടാന്‍ മിശിഹ

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ് അര്‍ജന്റീന. ഓസ്ട്രിയക്കെതിരെ ഡല്ലാസ് സ്‌റ്റേഡിയത്തിലാണ് ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന. കാന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് നീലപ്പട വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ലയണല്‍ മെസിയുടെ ഹാട്രിക്ക് കരുത്തിലാണ് അര്‍ജന്റീന ആദ്യ പോയിന്റ് നേടിയത്. 17, 60, 76 എന്നീ മിനിട്ടുകളിലാണ് മെസിയുടെ കിടിലന്‍ ഗോളുകള്‍ പിറന്നത്. ആറ് ലോകകപ്പില്‍ കളിച്ചിട്ടുണ്ടെങ്കിലും ഇത് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കായിരുന്നു. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും മെസി സ്വന്തം പേരിലാക്കിയിരുന്നു.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്താനും താരത്തിന് സാധിച്ചു. ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ നസാരിയോയെയും ജസ്റ്റ് ഫോണ്ടൈനെയും മറികടന്നാണ് മെസി ഈ നേട്ടത്തിലെത്തിയത്.

എന്നാല്‍ ഓസ്ട്രിയക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഈ ഐതിഹാസികമായ റെക്കോഡ് ലിസ്റ്റ് തിരുത്തിക്കുറിക്കാനുള്ള അവസരമാണ് മെസിക്കുള്ളത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയാല്‍ ഈ നേട്ടത്തില്‍ ഒന്നാമനായി ആധിപത്യം സ്ഥാപിക്കാനും ക്ലോസെയെ മറികടക്കാനും മെസിക്ക് സാധിക്കും.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം, ഗോള്‍ (മത്സരം) എന്ന ക്രമത്തില്‍

ലയണല്‍ മെസി (അര്‍ജന്റീന) – 16 (27)

മിറോസ്ലാവ് ക്ലോസെ (ജര്‍മനി) – 16 (24)

കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 15 (15)

റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 15 (19)

ജസ്റ്റ് ഫോണ്ടൈന്‍ (ഫ്രാന്‍സ്) – 13 (6)

അള്‍ജീരിയക്കെതിരായ ഹട്രിക്കില്‍ ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും മെസി സ്വന്തമാക്കിയിരുന്നു. ഓസ്ട്രിയക്കെതിരെ മികച്ച പ്രകടനം നടത്തി മെസിയും സംഘവും മുന്നേറുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

Content Highlight: Lionel Messi Need One Goal To Create Historical Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more