| Wednesday, 8th July 2026, 7:40 am

'ഐതിഹാസിക വിജയത്തില്‍ ലോക റെക്കോഡും'; സമ്മര്‍ദത്തിലും ത്രില്ലടിപ്പിച്ച് മെസി

ശ്രീരാഗ് പാറക്കല്‍

ആവേശത്തിന്റെ മുള്‍മുനയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഈജിപ്ത്തിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റീന. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ ത്രില്ലിങ് വിജയമായിരുന്നു മെസിപ്പട സ്വന്തമാക്കിയത്. ഇതോടെ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയിരിക്കുകയാണ്.

ഒരു ഘട്ടത്തില്‍ തോല്‍വി വഴങ്ങേണ്ടി വരുമെന്ന് ഉറപ്പിച്ച നിമിഷങ്ങളില്‍ നിന്നും അമ്പരപ്പിക്കുന്ന കം ബാക്ക് ആണ് അര്‍ജന്റീന കാഴ്ചവെച്ചത്. 80ാം മിനിട്ടിലും രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ഈജിപ്തിനെതിരെ അര്‍ജന്റീനയുടെ എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു. കൂടാതെ 21 മിനിറ്റില്‍ മെസി എടുത്ത പെനാല്‍റ്റി നഷ്ടപ്പെട്ടതോടെ അര്‍ജന്റീന ക്യാമ്പ് ഏറെ സമ്മര്‍ദത്തിലുമായി.

പതിനഞ്ചാം മിനിട്ടില്‍ യാസര്‍ ഇബ്രാഹിമിന്റെ ഗോളിലൂടെ ആയിരുന്നു ഈജിപ്ത് ലീഡ് നേടിയത്. ശേഷം 67ാം മിനിട്ടില്‍ മുസ്തഫ സീക്കോയും ഗോള്‍ നേടി.

ഈജിപ്തിന്റെ വല കുലുക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ മുസ്തഫയുടെ മികച്ച സേവുകള്‍ അര്‍ജന്റീനക്ക് വീണ്ടും വീണ്ടും തിരിച്ചടിയാകുകയായിരുന്നു.

എന്നാല്‍ പരാജയത്തിന് തൊട്ടരികില്‍ നിന്ന് അര്‍ജന്റീന ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ക്രിസ്റ്റ്യന്‍ റൊമേരോയുടെ തകര്‍പ്പന്‍ ഹെഡില്‍ നിന്നാണ് അര്‍ജന്റീന ആദ്യ ഗോള്‍ സ്വന്തമാക്കുന്നത്. ഏറെ പിന്നില്‍ നിന്ന് ശേഷം 79ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റല്‍ നിന്നും ലഭിച്ച ബോള്‍ ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യന്‍ ഗോളാക്കുക്കയായിരുന്നു.

പ്രതീക്ഷകള്‍ ഏറെ മങ്ങി നിശബ്ദരായ കാണികള്‍ക്ക് പുതുജീവന്‍ നല്‍കിയതായിരുന്നു ആ ഗോള്‍ എന്ന് നിസംശയം പറയാമായിരുന്നു. മെസിയുടെ അസിസ്റ്റ് തന്നെയായിരുന്നു അര്‍ജന്റീനയുടെ വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി. ഈ അസിസ്റ്റിലൂടെ മെസി ഒരു വമ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരം എന്ന നേട്ടമാണ് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി സ്വന്തം പേരില്‍ കുറിച്ചത്. ഒമ്പത് അസിസ്റ്റ് ഗോളുകളാണ് ലോകകപ്പില്‍ മെസി സ്വന്തമാക്കിയത്. മാത്രമല്ല ഈ നേടടത്തില്‍ മുന്‍ അജന്റൈന്‍ നായകന്‍ ഡിയാഗോ മറഡോണയെ മറികടക്കാനും താരത്തിന് സാധിച്ചു.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരം

ലയണല്‍ മെസി (അര്‍ജന്റീന) – 9

ഡിയാഗോ മറഡോണ (അര്‍ജന്റീന) – 8

പെലെ (ബ്രസീല്‍) – 7

ഗ്രസിഗോര്‍സ് ലാറ്റോ (പോളണ്ട്) – 7

ഈജിപ്തിന്റെ ഭാഗത്തുനിന്നും മികച്ച കൗണ്ടര്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 83ാം മിനിട്ടില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ മെസിയും ഗോള്‍ കണ്ടെത്തിയതോടെ അര്‍ജന്റീന 2-2 എന്ന നിലയില്‍ സമനിലെത്തി. ഈജിപ്ത് ബോക്‌സില്‍ നിന്ന് ഗോണ്‍സാലോ മോണ്ടിയലിന്റെ കിടിലന്‍ പാസിലായിരുന്നു മിശിഹ അവതരിച്ചത്. ഇതോടെ അര്‍ജന്റീനയുടെ ആത്മവിശ്വാസം ഇരട്ടിയാകുകയും ചെയ്തു. കളിയുടെ ടേണിങ് പോയിന്റ് ആയിരുന്നു മെസിയുടെ കിടിലന്‍ ഷോട്ട്.

ശേഷം എക്‌സ്ട്രാ ടൈമിലേക് നീണ്ട മത്സരത്തില്‍ എന്‍സോ ഫെര്‍ണാണ്ടസും ഗോള്‍ കണ്ടെത്തിയതോടെ ത്രില്ലിങ് വിജയത്തിലേക്ക് ആയിരുന്നു മെസിപ്പട കുതിച്ചത്. ലൗട്ടാരോ മാര്‍ട്ടിനസിലൂടെ എന്‍സോ മികച്ച ഹെഡ്ഡറിലൂടെയായിരുന്നു ഈജിപ്ഷ്യന്‍ വല കുലുക്കിയത്.

Content Highlight: Lionel Messi In Great Record Achievement In FIFA World Cup History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more