| Tuesday, 23rd June 2026, 11:27 am

'ലോക ചരിത്രത്തില്‍ രണ്ടക്കം കടന്ന ഏക താരം'; റോണോയെ വരെ പിന്നിലാക്കി ഐതിഹാസിക റെക്കോഡില്‍ മെസി

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റീന. ഗ്രൂപ്പ് ജെയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന കീഴടക്കിയത്. ഡാലസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഇരട്ട ഗോള്‍ കരുത്തിലാണ് നീലപ്പട വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ പന്തടക്കത്തിലും ആക്രമണങ്ങളിലും അര്‍ജന്റീന ആധിപത്യം പുലര്‍ത്തിയിരുന്നു. മധ്യനിരയുടെ കൃത്യമായ പാസിങ്ങും മുന്നേറ്റനിരയുടെ വേഗതയും ഓസ്ട്രിയന്‍ പ്രതിരോധത്തെ നിരന്തരം സമ്മര്‍ദത്തിലാക്കി.

ഓസ്ട്രിയയും ശക്തമായ പോരാട്ടമാണ് കളത്തില്‍ കാഴ്ചവെച്ചത്. എന്നാല്‍ മത്സരത്തിലെ 38ാം മിനിട്ടില്‍ ലയണല്‍ മെസി അര്‍ജന്റീനയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തു. ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന അര്‍ജന്റീനയ്ക്ക് വേണ്ടി രണ്ടാം പകുതിയിലെ എക്‌സ്ട്രാ ടൈമില്‍ (90+5) മെസി തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (18) നേടുന്ന താരമെന്ന നേട്ട സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സാക്ഷാല്‍ മെസി സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരമെന്ന നേട്ടത്തിലാണ് മെസി കുതിച്ചത്. ഈ നേട്ടത്തില്‍ സ്വന്തം റെക്കോഡ് തിരുത്തിയാണ് താരം മിന്നും പ്രകടനം നടത്തിയത്.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരം

ലയണല്‍ മെസി (അര്‍ജന്റീന) – 12

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) – 7

അര്‍ജെന്‍ റോബെന്‍ (നെതര്‍ലാന്‍ഡ്‌സ്) – 6

ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്) – 6

കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 6

ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ) – 6

അന്റോണി ഗ്രീസ്മാന്‍ (ഫ്രാന്‍സ്) – 5

മത്സരത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ട് ഗോളുകള്‍ നേടി മെസി അര്‍ജന്റീനയുടെയും ഇആരാധകരുടേയും ഹീറോ ആവുകയായിരുന്നു.

മറുപടി ഗോളിനായി ഓസ്ട്രിയ ശ്രമിച്ചെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധനിര ശ്രമങ്ങളെ തടഞ്ഞു. ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസ് നടത്തിയ പ്രകടനവും എടുത്തുപറയണം.

അതേസമയം ജൂണ്‍ 28നാണ് ലയണല്‍ മെസിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

Content Highlight: Lionel Messi Have Great Records In FIFA World Cup History
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more