2026 കാമ്പിയോൺസ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്റർ മയാമി. എം.എൽ.എസ് ചാമ്പ്യന്മാരും ലിഗ എം.എക്‌സ് ചാമ്പ്യൻമാരും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ ക്രൂസ് അസൂലിനെ വീഴ്ത്തിയാണ് മയാമി കിരീടം ചൂടിയത്. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മയാമി വിജയിച്ചുകയറിയത്.
ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ ലയണൽ മെസിയുടെ കരുത്തിലാണ് മയാമിയുടെ വിജയം. രണ്ട് ഗോളിലും പങ്കാളിയായതോടെ ഫൈനലിലെ തന്റെ റെക്കോഡിൽ വലിയ ആധിപത്യം നിലനിർത്താനും മെസിക്ക് സാധിച്ചു.
ഫൈനലുകളിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകുന്ന താരമെന്ന റെക്കോഡിൽ ഒന്നാമനായി തുടരുന്നത്. 54 ഗോൾ പങ്കാളിത്തവുമായാണ് മെസി ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 56 ഫൈനലുകളിൽ കളത്തിലിറങ്ങിയ മെസി 36 ഗോളുകളും 18 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
50 ഗോൾ പങ്കാളിത്തവുമായി ബ്രസീലിയൻ ഇതിഹാസം പെലെയാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (27), നെയ്മർ(26) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
മെസിയുടെ ഫുട്ബോൾ കരിയറിലെ 49ാം കിരീടമാണിത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരവും മെസി തന്നെയാണ്.
അതേസമയം മത്സരം തുടങ്ങി 24ാം മിനിട്ടിൽ തന്നെ മയാമി ലീഡ് നേടി. മെസിയാണ് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചത്. ഒരു തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയായിരുന്നു മെസി ലക്ഷ്യം കണ്ടത്.
81ാം മിനിട്ടിൽ ബ്രസീലിയൻ സൂപ്പർതാരം കാസെമിറോയിലൂടെ മയാമി രണ്ടാം ഗോളും സ്വന്തമാക്കി. മെസിയെടുത്ത കോർണറിൽ നിന്നും ഒരു തകർപ്പൻ ഹെഡിലൂടെയാണ് ബ്രസീലിയൻ താരം ലക്ഷ്യം കണ്ടത്. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മെസിയും സംഘവും കിരീടം ചൂടുകയായിരുന്നു.
മത്സരത്തിൽ 17 ഷോട്ടുകളാണ് ക്രൂസ് അസൂൽ മയാമിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഏഴ് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളിൽ നിന്നും മൂന്ന് ഷോട്ടുകളാണ് മയാമി പോസ്റ്റിലെത്തിച്ചത്.
Content Highlight: Lionel Messi create a huge record in finals