| Saturday, 21st March 2026, 7:48 pm

സമൂഹത്തെ വിഭജിക്കുന്നവർ നരകത്തിൽ പോകട്ടെ, അവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ല; ആഞ്ഞടിച്ച് മമത

മുഹമ്മദ് നബീല്‍

കൊൽക്കത്ത: പെരുന്നാൾ ദിനാഘോഷത്തിന് ഇടയിലും ബി.ജെ.പി യ്ക്ക് എതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

എസ്.ഐ.ആറിലൂടെ ബി.ജെ.പി പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണെന്നും എല്ലാ സമുദായങ്ങളുടെയും, ജാതികളുടേയും, മത വിഭാഗങ്ങളുടെയും കൂടെ താൻ നിലകൊള്ളുമെന്നും മമത പറഞ്ഞു.

കൊൽക്കത്തയിൽ വച്ചുനടന്ന ഈദ്- ഉൽ- ഫിത്തർ ആഘോഷത്തിലായിരുന്നു മമത ബി.ജെ.പിയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്.

പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ നടപടികൾ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണെന്നും ഇതിലൂടെ വോട്ടർപട്ടികയിൽനിന്നും പേരുകൾ നീക്കം ചെയ്‌തെന്നും റെഡ് റോഡിൽ ഈദ് പ്രാർത്ഥനകൾക്ക് ശേഷം സംസാരിച്ച മമത പറഞ്ഞു.

സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരും ബംഗാളിനെ ലക്ഷ്യംവെക്കുന്നവരും നരകത്തിൽ പോകണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

ബംഗാൾ ഐക്യത്തിൽ വിശ്വസിക്കുന്നുവെന്നും ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും ക്രിസ്ത്യാനികളും എല്ലാവരും ഇവിടെ ഒരുമിച്ച് താമസിക്കുമെന്നും ഈ ഐക്യത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘എല്ലാ ജാതികളും, സമുദായങ്ങളും, മതവിഭാഗങ്ങളും ഉൾപ്പെടുന്ന ബംഗാളിലെ എല്ലാവർക്കുമൊപ്പം ഞാൻ നിലകൊള്ളും ഞാൻ ഈ പോരാട്ടം തുടരും. ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ഞങ്ങൾ മോദിയെ അനുവദിക്കില്ല,” അവർ പറഞ്ഞു.

കേന്ദ്രം ബലപ്രയോഗത്തിലൂടെ ബംഗാളിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു.

അതേസമയം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറകെ സംസ്ഥാനത്തെ ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മമത ബാനർജി രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്.

കേരളത്തിനൊപ്പം ബംഗാളിലും അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കും. 294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23 നും 29 നും തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് ഫലം പ്രഖ്യാപിക്കും.

Content Highlight:Let those who divide the society go to hell, no one will be allowed to take away rights; Mamata lashes out

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more